'യേശുക്രിസ്തു' ട്വിറ്ററിലെ വെരിഫൈഡ് യൂസർ; ഫോളോ ചെയ്യാൻ ഇടിച്ചുകയറി ജനം!
ദൈവത്തെ അന്വേഷിക്കുന്ന ആളുകൾ ഭൂമിയിൽ ധാരാളമുണ്ട്. ദൈവത്തെഅറിയാനായി മാത്രം ജീവിതം ഉഴിഞ്ഞുവച്ച ആളുകളും അനവധിയാണ്. എന്നാൽ ഈ അന്വേഷണത്തിനിടയിൽ ഇവർ ആരും ട്വിറ്ററിന്റെ പരിസരത്തുകൂടെ പോകാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം ട്വിറ്ററി(Twitter) ൽ എന്തെങ്കിലും പരതുന്നതിനിടയിൽ ആയിരിക്കും അപ്രതീക്ഷിതമായ കാഴ്ചകൾ പലതും കാണേണ്ടിവരിക.

ട്വിറ്ററിലെ സ്ക്രോളിങ്ങിനിടയിൽ അൽപ്പം ഫ്രീക്ക് യോ യോ ശൈലിയിൽ കണ്ണടച്ച് ഒരു കൈയിലെ വിരൽ ചൂണ്ടിയും മറുകൈയിൽ ലൈക്ക് മുദ്രകാട്ടിയും നിൽക്കുന്ന ഒരു പ്രൊഫൈൽ ചിത്രം നിങ്ങൾ കണ്ടേക്കാം. ജീസസ് ക്രൈസ്റ്റ് എന്നാകും ആ പ്രൊഫൈലിന്റെ പേര്. കൂടെ ''കാർപെന്റർ, ഹീലർ, ഗോഡ്'' എന്നുള്ള വിവരങ്ങളും നൽകിയിട്ടുണ്ടാകും. എവിടെയോ കണ്ടുമറന്നതുപോലെ എന്നു തോന്നുന്നുണ്ടോ.

സംശയം മാറ്റാൻ ആധികാരികത ഉറപ്പിക്കാനുള്ള ട്വിറ്ററിന്റെ മാർഗമായ ബ്ലൂ ടിക്ക് ഉണ്ടോ എന്ന് ഒന്നു നോക്കൂ. അതും ഉണ്ടാകും. അപ്പോൾ ആൾ വെരിഫൈഡ് യൂസർ ആണെന്ന് മനസിലായില്ലേ. താൽപര്യമുണ്ടെങ്കിൽ ഫോളോ ചെയ്ത് കൂടെ കൂടിക്കോ. ഏഴുലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ട്വിറ്റർ അക്കൗണ്ടിന്റെ ഉടമയാണ് ഈ ജീസസ് ക്രൈസ്റ്റ് ( മലയാളത്തിൽ പറഞ്ഞാൽ യേശു ക്രിസ്തു ).

വെരിഫൈഡ് അക്കൗണ്ടുകൾക്ക് 8 ഡോളർ പ്രതിമാസം ഈടാക്കാൻ ആരംഭിച്ച ട്വിറ്റർ നടപടി വിവാദമാകുന്നതിനിടയിലാണ് ട്വിറ്ററിലെ ഈ യേശുക്രിസ്തു ചർച്ചയാകുന്നത്. ഇലോൺ മസ്ക് പരിഷ്കാരങ്ങൾ ആരംഭിച്ചതിനു പിന്നാലെ ട്വിറ്ററിൽ പ്രശ്നങ്ങളൊഴിഞ്ഞ് നേരമില്ല. മസ്കിന്റെ പരിഷ്കാരങ്ങളോട് പ്രതിഷേധിച്ച് അക്കൗണ്ടുകളുടെ പേരു മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ട്വിറ്ററിലെ വെരിഫൈഡ് അക്കൗണ്ടും ബ്ലൂടിക്കും ഒക്കെയുള്ള യേശു ക്രിസുതു(ജീസസ് ക്രൈസ്റ്റ്) ഫെയ്മസായി മാറിയിരിക്കുന്നത്.

മസ്കിന്റെയും അമേരിക്കൻ മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വരെ പേരുകളിൽ ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുകയും അവ സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങൾ ഒരുവശത്ത് നടക്കുന്നതിനിടെ തന്നെ ബ്ലൂ ടിക്കിന് പണം ഈടാക്കുന്നതും ജീവനക്കാരെ പിരിച്ചുവിടുന്നതും ഉൾപ്പെടെയുള്ള വിവാദ നടപടികളുമായി മസ്ക് മുന്നോട്ട് പോകുകയാണ്. ഈ ഘട്ടത്തിൽ ലോകം മുഴുവൻ ട്വിറ്ററിൽ നടക്കുന്നത് എന്താണ് എന്ന് ആകാംക്ഷയോടെ നോക്കുന്നതിനിടയിലാണ് ഈ വെരിഫൈഡ് യേശു ക്രിസ്തുവിന്റെ രംഗപ്രവേശം.

ഇപ്പോൾ വെരിഫൈഡ് ഉപയോക്താക്കൾക്ക് ഫീസ് ഏർപ്പെടുത്തുന്നതിന് എതിരായുള്ള പ്രക്ഷോഭങ്ങളുടെയും മറ്റും ഭാഗമായി ട്വിറ്റർ അക്കൗണ്ടുകളുടെ പേര് മാറ്റുന്നത് പതിവാണ്. എന്നാൽ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല നമ്മുടെ ഈ വെരിഫൈഡ് ജീസസ് ക്രൈസ്റ്റ്. ഏതാണ്ട് 2006 മുതൽ അദ്ദേഹം ട്വിറ്ററിലുണ്ട്. ഏഴുലക്ഷത്തോളം അനുയായികളും ഉണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിവാദങ്ങളുടെ മൂല കാരണമായ ബ്ലൂടിക്ക് സ്വന്തമായുള്ള യേശുക്രിസ്തു യാദൃശ്ചികമായി ആളുകളുടെ ശ്രദ്ധയിലേക്ക് എത്തുകയായിരുന്നു.

''എന്നെ നിന്റെ ഏക അനുയായിയാക്കി മാറ്റൂ'' എന്നെല്ലാമുള്ള കമന്റുകളുമായി ആളുകൾ ഇപ്പോൾ ഈ അക്കൗണ്ടിനു ചുവട്ടിലെത്തി കമന്റുകളുമായി കളം നിറയുകയാണ്. മണിക്കൂറുകൾ പിന്നിടുന്നതനുസരിച്ച് ജീസസ് ക്രൈസ്റ്റിന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിലും ഇപ്പോൾ വർധനവ് ഉണ്ടാകുന്നുണ്ട്. അതേസമയം മറ്റ് ചിലരാകട്ടെ തങ്ങൾ സാന്റായെയാണ് പ്രതീക്ഷിക്കുന്നതെന്നും അവൻ വരുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട് എന്നും മറ്റുമാണ് കുറിക്കുന്നത്.

ഇസ്രായേൽ എന്നാണ് ട്വിറ്ററിലെ ജീസസിന്റെ സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നത്. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ ഐഒഎസ് ഡിവൈസുകളിലാണ് ട്വിറ്റർ പുതിയ ബ്ലൂടിക്ക് പരിഷ്കാരം നടപ്പിലാക്കിയത്. ജീസസിന്റെ പ്രൊഫൈലിൽ ബ്ലൂടിക്ക് ഉള്ളതിനാൽ ഇതിൽ ഏതെങ്കിലും രാജ്യത്തെ ഐഫോൺ ഉപയോക്താവാകാം ഈ അക്കൗണ്ടിന് പിന്നിൽ എന്നാണ് കരുതപ്പെടുന്നത്. എന്തായാലും ആരൊക്കെ കൈവിട്ടാലും മസ്കിനെയും ട്വിറ്ററിനെയും ജീസസ് ക്രൈസ്റ്റ് കൈവിടില്ല എന്നാണ് തോന്നുന്നത്.

ജീസസ് ക്രൈസ്റ്റിന് ബ്ലൂടിക്ക് ലഭിച്ചതോടെ വ്യാജ അക്കൗണ്ടുകാരെ പുറത്താക്കാനാണ് പണം ഈടാക്കിയുള്ള വെരിഫൈഡ് യൂസർ സംവിധാനം നടപ്പാക്കുന്നത് എന്ന മസ്കിന്റെ വാദങ്ങളും പൊളിഞ്ഞിട്ടുണ്ട്. ബ്ലൂ ടിക്ക് ഉള്ള ഒരേയൊരു വ്യാജ പ്രൊഫൈൽ ആണ് യേശുക്രിസ്തുവിന്റെത് എന്ന് ധരിക്കരുത്. ഗെയിമിങ് കഥാപാത്രമായ സൂപ്പർ മാരിയോ, എൻബിഎ കളിക്കാരൻ ലെബ്രോൺ ജെയിംസ്, ട്വിറ്റർ തന്നെ നിരോധനം ഏർപ്പടുത്തിയിട്ടുള്ള അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരെല്ലാം ഇപ്പോൾ ട്വിറ്റിലെ വെരിഫൈഡ് അക്കൗണ്ട് ഉടമകളാണ്.

ഇത്തരം വ്യാജ പ്രൊഫൈലുകൾ വർധിക്കുന്നത് ട്വിറ്ററിലെ യഥാർഥ പ്രൊഫൈലുകളുടെ ആധികാരികതയെയും ചോദ്യം ചെയ്യുന്നുണ്ട്. മസ്കിന്റെ ബ്ലൂടിക്കിന് കാശ് എന്ന നയം പൊളിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം വ്യാജ പ്രൊഫൈലുകൾ എന്നാണ് വിവരം. അതേസമയം, താമസിയാതെ മറ്റ് രാജ്യങ്ങളിലേക്ക് ബ്ലൂ വ്യാപിപ്പിക്കാനാണ് ട്വിറ്റർ പദ്ധതി. അടുത്ത മാസം മുതൽ 719 രൂപയ്ക്ക് ട്വിറ്റർ ബ്ലൂ ഇന്ത്യയിലും എത്തിയേക്കും.


Click it and Unblock the Notifications