മസ്ക് യുടേൺ അടിച്ചു; ഒക്കത്തൊരു കൈക്കുഞ്ഞുമായി ഗർഭിണി, തുള്ളിച്ചാടി യുവാവ്!
ഇലോൺ മസ്ക് ട്വിറ്റർ( twitter) വാങ്ങിയതു മുതൽ ലോകമെങ്ങും പരന്ന ഒരു വാർത്ത മസ്ക് ട്വിറ്ററിൽ കൂട്ടപ്പിരിച്ചുവിടൽ നടത്തുമെന്നും പകുതിയിലധികം പേർക്ക് പണി പോകുമെന്നും ആയിരുന്നു. ടിറ്റർ സിഇഒ അടക്കമുള്ള ഉന്നതരെ പുറത്താക്കിക്കൊണ്ടായിരുന്നു മസ്കിന്റെ ഭരണപരിഷ്കാരങ്ങളും ശുദ്ധികലശവുമൊക്കെ ആരംഭിച്ചത്. ഇതോടെ ജീവനക്കാരുടെ കാര്യത്തിലും ഉടൻ ഒരു തീരുമാനമാകുമെന്ന് ഏവരും വിശ്വസിച്ചു.

പാശ്ചാത്യ മാധ്യമങ്ങളാകട്ടെ ട്വിറ്ററിലുള്ള ഏഴായിരത്തിലേറെ ജീവനക്കാരിൽ 3000 പേർ മാത്രമാകും അവശേഷിക്കുകയെന്നും ബാക്കിയുള്ളവരുടെ പണി പോകുമെന്ന കാര്യം ഉറപ്പാണെന്നും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഈ ഘട്ടത്തിലെല്ലാം ജീവനക്കാരെ പിരിച്ചുവിടില്ല എന്ന നിലപാടാണ് മസ്ക് പൊതുമധ്യത്തിൽ സ്വീകരിച്ചിരുന്നത്. എന്നാൽ അധികം താമസിയാതെ മാധ്യമ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ജീവനക്കാർക്ക് പണിപോയെന്നുള്ള ഇ-മെയിൽ ലഭിച്ചുതുടങ്ങുകയായിരുന്നു.

പറഞ്ഞ വാക്കിൽ നിന്ന് മസ്ക് യു ടേൺ അടിച്ചതോടെ ഇന്ത്യക്കാരടക്കം നിരവധി ജീവനക്കാർക്കാണ് പണിപോയത്. ഓരോ ജോലിയും നിരവധി പേരുടെ ആശ്രയവും പ്രതീക്ഷയുമാണ്. ജോലി നഷ്ടപ്പെടുക എന്നത് അത്ര സുഖമുള്ള കാര്യമായി പലർക്കും തോന്നുകയുമില്ല. മസ്കിന്റെ ഭരണപരിഷ്കാര നടപടിയിലൂടെ പണിപോയി 'പണികിട്ടിയ' ആളുകളുടെ വിവിധ പ്രതിസന്ധികൾ ഇതിനോടകം പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.

അതിൽ ഏറ്റവും ശ്രദ്ധേയമായത് എട്ടുമാസം ഗർഭിണിയായ ഒരു യുവതി പിരിച്ചുവിടപ്പെട്ട സംഭവവും ട്വിറ്ററിലെ ജോലിപോയതറിഞ്ഞ് തുള്ളിച്ചാടുന്ന ഒരു ഇന്ത്യൻ യുവാവിന്റെ ചിത്രവുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്കെത്തിയ പലരും അത് തങ്ങളുടെ അവസാനത്തെ പ്രവൃത്തി ദിവസമായിരുന്നു എന്ന് തിരിച്ചറിയുന്നത് പിരിച്ചുവിടപ്പെട്ട ഇ - മെയിൽ ലഭിച്ചതോടെയാണ്.

നിങ്ങൾ ട്വിറ്റർ ജീവനക്കാരനാണോ? ഓഫീസിലേക്ക് പോകും മുമ്പ് നിങ്ങൾക്ക് അവിടെ എന്തെങ്കിലും റോൾ അവശേഷിക്കുന്നുണ്ടോ എന്ന് അറിയാൻ മെയിൽ ഒന്ന് പരിശോധിച്ചേക്കൂ എന്നാണ് അപ്രതീക്ഷിത പിരിച്ചുവിടലിനെ പരിഹസിച്ച് പല ട്വിറ്റർ ജീവനക്കാരും ട്വിറ്ററിലൂടെത്തന്നെ രംഗത്തെത്തിയത്. ജോലിപോയ വിവരം ട്വിറ്ററിൽ പങ്കുവച്ചും ജീവനക്കാർ മസ്കിനെതിരേ രംഗത്തെത്തുന്നുണ്ട്. പുറത്താക്കപ്പെട്ട ജീവനക്കാരിൽ ഉൾപ്പെടുന്ന ഗർഭിണിയും ട്വിറ്ററിലൂടെയാണ് താൻ പിരിച്ചുവിടപ്പെട്ട വിവരം പങ്കുവച്ചത്.

ട്വിറ്ററില്‍ പ്രൊഡക്ട് മാര്‍ക്കറ്റിങ് വിഭാഗത്തില്‍ കണ്ടന്‍റ് മാര്‍ക്കറ്റിംഗ് മാനേജറായി ജോലി ചെയ്തിരുന്ന റേച്ചല്‍ ബോൺ ആണ് പുറത്താക്കപ്പെട്ട ആ ഗർഭിണിയായ ജീവനക്കാരി. കഴിഞ്ഞ വ്യാഴാഴ്ചയാണ് റേച്ചലിനെ ട്വിറ്റര്‍ പുറത്താക്കിയത്. തുടർന്ന് ജോലി നഷ്ടപ്പെട്ടത് സംബന്ധിച്ച് റേച്ചൽ ട്വിറ്ററിലൂടെ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ലാപ്ടോപ്പിന് സാന്‍സ്ഫ്രാന്‍സിസ്കോ ഓഫീസുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോഴാണ് താൻ പിരിച്ചുവിടപ്പെട്ടത് റേച്ചൽ അറിഞ്ഞത്. പിന്നാലെ പിരിച്ചുവിടൽ സ്ഥിരീകരിച്ചുകൊണ്ടുള്ള ഇ- മെയിലും എത്തി.

''സാന്‍സ്ഫ്രാന്‍സിസ്കോ ഓഫീസിലെ കഴിഞ്ഞ വ്യാഴാഴ്ച ട്വിറ്ററിലെ അവസാന ദിവസമായിരുന്നു. എട്ട് മാസം ഗര്‍ഭിണിയാണ് ഒപ്പം ഒന്‍പത് മാസമുള്ള കുഞ്ഞുമുണ്ട്. ലാപ്ടോപ്പിന് ആക്സസ് നഷ്ടമായി. ജോലി ചെയ്യുന്ന ഇടത്തെ സ്നേഹിക്കൂ'' എന്നാണ് റേച്ചല്‍ ജോലി നഷ്ടമായതിനേക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് പിരച്ചുവിടപ്പെട്ട ഇ-മെയിൽ പല ജീവനക്കാർക്കും ലഭ്യമായത്.

മസ്കിന്റെ ക്രൂരമായ പിരിച്ചുവിടൽ ഇന്ത്യക്കാരെയും ഏറെ പ്രതികൂലമായി ബാധിച്ചു. ട്വിറ്റർ ഇന്ത്യയുടെ സെയില്‍സ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ ഏതാനും പേർ ഒഴികെയുള്ള മുഴുവൻ ആളുകളെയും മസ്ക് പിരിച്ചുവിട്ടതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇന്ത്യയിലെ പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. അതിനിടെയാണ് ട്വിറ്ററിലെ ജോലി നഷ്ടമായ വിവരം പങ്കുവച്ച ഒരു ഇരുപത്തഞ്ചുകാരനായ യുവാവിന്റെ ചിത്രം വൈറൽ ആയത്.

ജോലി നഷ്ടമായതിൽ ഏവരും ദുഖിക്കുമ്പോൾ തുള്ളിച്ചാടുന്ന ചിത്രം പങ്കിട്ട യാഷ് അഗർവാൾ എന്ന യുവാവാണ് രാജ്യാന്തര തലത്തിൽ വൈറലായിരിക്കുന്നത്. മസ്കിനെ പറ്റിയുള്ള ഏതു വാർത്തയും ഇപ്പോൾ രാജ്യാന്തര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തിലാണ് ജോലിനഷ്ടമായിട്ടും ഏറെ സന്തോഷത്തോടെ തുള്ളിച്ചാടുന്ന യാഷ് അഗർവാളിന്റെ ചിത്രവും വൈറലായത്.

''ചെറുതായൊന്ന് പിരിച്ചുവിടപ്പെട്ടു, ട്വിറ്റർ, അതൊരു മഹത്തായ അനുഭവമായിരുന്നു. അവിടെ ജോലിചെയ്യാനും ആ സംസ്കാരത്തിന്റെ ഭാഗമാകാനും അവസരം കിട്ടിയത് വലിയ ബഹുമതിയാണ്''? എന്ന തരത്തിലായിരുന്നു തുള്ളിച്ചാടുന്ന ചിത്രത്തിനൊപ്പമുള്ള യാഷിന്റെ കുറിപ്പ്. എന്തായാലും വരും ദിവസങ്ങളിലും മസ്കിന്റെ ഭരണ പരിഷ്കാരങ്ങൾ ട്വിറ്ററിൽ തുടരുകതന്നെ ചെയ്യും. ഇനിയും എത്രപേർ പിരിച്ചുവിടപ്പെടും, പരിഷ്കാരങ്ങൾ കഴിയുമ്പോഴേക്ക് ട്വിറ്റർ ബാക്കിയുണ്ടാകുമോ എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ലോകം.


Click it and Unblock the Notifications