നീല ടിക്ക് വേണോ കാശ് തരണം; വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട് ഉടമകളുടെ പോക്കറ്റടിക്കാൻ മസ്ക്
ട്വിറ്ററി(Twitter)ൽ മസ്കിന്റെ ഭരണ പരിഷ്കാരങ്ങൾ ഏതു നിലയിലാകും എന്ന് കാത്തിരുന്ന ട്വിറ്റർ ഉപയോക്താക്കൾക്കു തന്നെ 'പണി' കൊടുത്ത് ഇലോൺ മസ്ക്. വെരിഫൈഡ് ഉടമകൾ ഇനി മാസം 1600 രൂപയോളം നൽകേണ്ടിവരുമെന്ന് സൂചന. പുതിയ നീക്കം സംബന്ധിച്ച് മസ്ക് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സൂചന നൽകിയിരിക്കുന്നത്. വെരിഫൈഡ് ഉപയോക്താക്കൾ മാസം നിശ്ചിത തുക നൽകിയില്ലെങ്കിൽ ഔദ്യോഗിക അക്കൗണ്ട് ആണെന്ന് വ്യക്തമാക്കാൻ പേരിനൊപ്പം നൽകുന്ന ബ്ലൂ ടിക് അടയാളം ഇനി നൽകില്ല എന്നാണ് തീരുമാനം.

ട്വിറ്ററിന്റെ അധിക ഫീച്ചറുകൾ ഉൾക്കൊള്ളുന്ന പെയ്ഡ് ഉപയോക്താക്കൾക്കായുള്ള ബ്ലൂ ട്വിറ്റർ വിഭാഗത്തിലേക്ക് വെരിഫൈഡ് ഉപയോക്താക്കളെയും ഉൾപ്പെടുത്താനാണ് നീക്കം. ട്വീറ്റുകൾ എഡിറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ബ്ലൂ ട്വിറ്റർ വിഭാഗത്തിലുള്ള യൂസേഴ്സിന് ലഭ്യമാണ്. എന്നാൽ ബ്ലൂ ട്വിറ്റർ ഉപയോക്താക്കൾക്കുള്ള വാർഷിക നിരക്കു വർധിപ്പിക്കാനും മസ്ക് തീരുമാനമെടുത്തതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

തങ്ങളുടെ അക്കൗണ്ടിന് ബ്ലൂ ടിക്ക് ഉള്ളത് ഏറെ അഭിമാനകരമായ ഒന്നായാണ് ട്വിറ്റർ ഉപയോക്താക്കൾ കാണുന്നത്. നിരവധി ഫോളോവേഴ്സ് ഉണ്ടായിട്ടും തനിക്ക് ട്വിറ്റർ ബ്ലൂ ടിക്ക് നൽകുകയോ വെരിഫൈഡ് അക്കൗണ്ടായി പ്രഖ്യാപിക്കുകയോ ചെയ്തില്ലെന്ന് ഒരു ഉപയോക്താവ് ട്വീറ്റിലൂടെ പരാതിപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് വെരിഫൈഡ് അക്കൗണ്ട് വിഭാഗത്തിൽ വൻ അഴിച്ചുപണികൾക്ക് തയാറെടുക്കുകയാണ് എന്ന് മസ്ക് ട്വീറ്റിലൂടെത്തന്നെ വെളിപ്പെടുത്തിയത്.

എന്നാൽ ഏതു തരത്തിലുള്ള മാറ്റങ്ങളാണ് വെരിഫൈഡ് അക്കൗണ്ടുകളുടെ കാര്യത്തിൽ ഉണ്ടാകുക എന്ന് പൂർണമായും വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച ആലോചനകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും വെരിഫൈഡ് ഉടമകൾ ഇനി മാസം നിശ്ചിത തുക നൽകണമെന്നും അല്ലെങ്കിൽ പേരിനൊപ്പമുള്ള ബ്ലൂ ടിക് ഉണ്ടാകില്ലെന്നും ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇപ്പോർ വെരിഫൈഡ് അക്കൗണ്ട് ഉള്ള ട്വിറ്റർ യൂസേഴ്സ് 90 ദിവസത്തിനകം പണം മുടക്കി ബ്ലൂ ട്വിറ്റർ വിഭാഗത്തിലേക്ക് മാറേണ്ടിവരും.

സെലിബ്രിറ്റികളും രാഷ്ട്രത്തലവന്മാരും ലോക നേതാക്കളും അടക്കമുള്ളവരാണ് കൂടുതലായും ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകളുടെ ലിസ്റ്റിൽ ഉള്ളത്. അതിനാൽത്തന്നെ യൂസർ ഫീ നൽകുന്ന കാര്യത്തിൽ ഇവർക്ക് അധികം ആലോചിക്കേണ്ടിവരില്ലെന്നും ഇത് വരുമാനം കൂട്ടാൻ ഏറെ സഹായകമാകുമെന്നുമാണ് ട്വിറ്റർ നേതൃത്വം കണക്കുകൂട്ടുന്നത്. ട്വിറ്ററിന്റെ ആദ്യ സബ്സ്ക്രിപ്ഷൻ സർവീസായ ട്വിറ്റർ ബ്ലൂ കഴിഞ്ഞ വർഷം ജൂണിലാണ് പ്രവർത്തനം തുടങ്ങിയത്.

ഉപയോക്താക്കളുടെ അക്കൗണ്ട് വെരിഫിക്കേഷൻ പ്രക്രിയ പരിഷ്കരിക്കാൻ മസ്ക് ട്വിറ്റർ എഞ്ചിനീയർമാർക്ക് സമയപരിധി നൽകിയിട്ടുണ്ടെന്നും അതിനകം പണി തീർത്തില്ലെങ്കിൽ പിന്നീട് ട്വിറ്ററിൽ അവർക്ക് ട്വിറ്ററിൽ 'പണി' ഉണ്ടാകില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുള്ളതായാണ് വിവരം. ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്ത് മണിക്കൂറുകൾക്കകം മുൻ സിഇഒ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയ മസ്കിന്റെ നടപടി ഇതിനകം ലോകമെങ്ങും അറിഞ്ഞ വിവരമാണ്.

അതിനാൽത്തന്നെ ജീവനക്കാരെ പുറത്താക്കുന്നത് മസ്കിന് പൂ പറിക്കുന്നതുപോലുള്ള നടപ്പാക്കാൻ യാതൊരു ബുദ്ധിമുള്ളമുള്ള കാര്യമല്ലെന്നും ഏവർക്കും വ്യക്തമാണ്. വരും മാസങ്ങളിൽ പകുതിയിലേറെ ജീവനക്കാർ ട്വിറ്ററിന്റെ പടിക്ക് പുറത്താകും എന്നാണ് മസ്കിന്റെ കടന്നുവരവിനു പിന്നാലെ ലോകമെങ്ങുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത മാസത്തോടെ ജീവനക്കാരുടെ എണ്ണത്തിൽ വൻ വെട്ടിക്കുറയ്ക്കലിന് മസ്ക് തയാറെടുക്കുന്നതായി സൂചനകൾ പുറത്തു വരുന്നുമുണ്ട്.

പിരിച്ചുവിടേണ്ടവരുടെ പട്ടിക തയാറാക്കാൻ മസ്ക് ട്വിറ്റർ മാനേജർമാതോട് ആവശ്യപ്പെട്ടതായാണ് ന്യൂയോർക്ക് ടൈസ് റിപ്പോർട്ട് ചെയ്യുന്നത്. 7,500 ജീവനക്കാരാണ് നിലവിൽ ട്വിറ്ററിൽ ഉള്ളത്. ഇതിൽ നിന്ന് 50 ശതമാനം ആളുകളെ വെട്ടിക്കുറയ്ക്കാൻ മസ്കിന് കഴിയുമെന്നാണ് റിപ്പോർട്ട്. അതേസമയം 75 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നുള്ള വാർത്തകൾ മസ്ക് നിഷേധിച്ചിരുന്നു. അത്തരം പദ്ധതികൾ ഒന്നുംതന്നെ ഇപ്പോൾ തന്റെ പരിഗണനയിൽ ഇല്ല എന്നാണ് മസ്ക് ഈ റിപ്പോർട്ടുകളോട് നേരത്തെ പ്രതികരിച്ചത്. എന്നാൽ ഇതിനു പിന്നാലെ തന്നെയാണ് പിരിച്ചു വിടേണ്ടവരുടെ പട്ടിക തയാറാക്കാൻ മസ്ക് നിർദേശിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.


Click it and Unblock the Notifications








