യെസ്മ ഉൾപ്പെടെ 18 ഒടിടി പ്ലാറ്റ്ഫോമുകൾ കേന്ദ്രം നിരോധിച്ചു; 19 വെബ്സൈറ്റുകൾക്കും 10 ആപ്പുകൾക്കും വിലക്ക്
രാജ്യത്തെ പതിനെട്ടോളം ഒടിടി പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. 18 പ്ലസ് വീഡിയോകൾ പ്രദർശിപ്പിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ ആണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചതായി കേന്ദ്ര ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു.
നേരത്തെ മാർച്ച് 12ന് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതിനെ തുടർന്ന് പത്തൊമ്പതോളം വെബ്സൈറ്റുകൾക്കെതിരെയും 10 ആപ്പുകൾക്കെതിരെയും നടപടി സ്വീകരിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഏഴ് ആപ്പുകളും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് മൂന്നും ആപ്പുകളുമാണ് നീക്കം ചെയ്തത്. ഇതിന് പുറമെ ഈ ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. 57 അക്കൗണ്ടുകൾക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

2000-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. വിവധ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ചതിന് ശേഷമാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് തയ്യാറായത്. നിരോധിച്ച ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രമുഖ മലയാളം അശ്ലീല പ്ലാറ്റ്ഫോമായ യെസ്മയും ഉൾപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ നിരോധിച്ചിരിക്കുന്ന മറ്റ് ഒടിടി പ്ലാറ്റ്ഫോമുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
ഡ്രീംസ് ഫിലീംസ്, വോവി, അൺകട്ട് അഡാ, ട്രി ഫ്ലിക്സ്, എക്സ് പ്രൈം, നിയോൺ എക്സ് വിഐപി, ഭേഷറംസ്, ഹൺടേഴ്സ്, റാബിറ്റ്, നിയോഫ്ലിക്സ്, മൂഡ് എക്സ്, മോജ് ഫ്ലിക്സ്, ഹോട് ഷോട് വിഐപി, ഫുഗി, ചികു ഫ്ലിക്സ്, പ്രൈം പ്ലേ എന്നിവയാണ് നടപടി നേരിടുന്ന മറ്റ് ഒടിടി പ്ലാറ്റ്ഫോമുകൾ. ഈ പ്ലാറ്റ്ഫോമുകളിലെല്ലാം അശ്ലീല ദൃശ്യങ്ങളാൽ സ്ത്രീകളെ അപമാനിക്കുന്നു എന്ന് കണ്ടെത്തിയതിന് തുടർന്നാണ് നടപടി.

ഐടി ആക്ടിലെ സെക്ഷൻ 67, 67 എ, ഐപിസി സെക്ഷൻ 292, 1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (നിരോധനം) നിയമത്തിൻ്റെ സെക്ഷൻ 4 എന്നീ വകുപ്പുകളും ഈ പ്ലാറ്റ്ഫോമുകൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേ സമയം നിരവധി ഉപയോക്താക്കളാണ് നിലവിൽ ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ വരിക്കാർ. ഇക്കൂട്ടത്തിലെ ഒരു പ്ലാറ്റ്ഫോമിന് ഒരു കോടിയിലധികം ഡൗൺലോഡുകൾ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ട് പ്ലാറ്റ്ഫോമുകൾക്ക് ആകട്ടെ 50 ലക്ഷത്തിലധികം ഡൗൺലോഡുകളും ഉണ്ട്.
ഇവയുടെ എല്ലാം സോഷ്യൽ മീഡിയ ഹാൻഡിലുകളിലായി 32 ലക്ഷത്തിലധികം ഫോളോവേഴ്സും ഉണ്ട്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ് എന്നീ പ്ലാറ്റ്ഫോമുകളിലെയെല്ലാം ഫോളോവേഴ്സിന്റെ എണ്ണമാണിത്. നേരത്തെയും ഒടിടി പ്ലാറ്റ്ഫോമുകൾക്ക് എതിരെ സർക്കാർ നടപടി എടുത്തിരുന്നു. ധാർമ്മിക നിലവാരം ഉയർത്തിപ്പിടിക്കുന്നതും അശ്ലീലമായ കണ്ടന്‍റുകളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കരുത് എന്നാണ് സർക്കാരിന്റെ നിലപാട്. ഇതേ തുടർന്നാണ് വർക്കെതിരെ നടപടി സ്വീകരിച്ചത്.
2021ൽ ആണ് ഒടിടികൾക്കായുള്ള നിയമങ്ങൾ സർക്കാർ കൊണ്ടുവന്നത്. അതേ സമയം നേരത്തെ പ്രമുഖ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് അടക്കം നിയമനടപടികൾ നേരിട്ടുണ്ട്. എ സ്യൂട്ടബിൾ ബോയ് എന്ന പരമ്പരയ്ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. ഹിന്ദു ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ഹിന്ദു പെൺകുട്ടി മുസ്ലീം ആൺകുട്ടിയെ ചുംബിക്കുന്ന രംഗങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഹിന്ദു നാഷണലിസ്റ്റ് പാർട്ടിയാണ് നെറ്റ്ഫ്ലിക്സിന് എതിരെ പരാതി നൽകിയത്.
മധ്യപ്രദേശിൽ നിന്നായിരുന്നു ഈ സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തെ തുടർന്ന് മധ്യപ്രദേശിൻ്റെ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഒരു പ്രത്യേക മതത്തിൻ്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന അങ്ങേയറ്റം പ്രതിഷേധാർഹമായ രംഗങ്ങളാണ് ഈ പരമ്പരയിൽ ഉള്ളത് എന്നായിരുന്നു ഇദ്ദേഹം എക്സിൽ (ട്വിറ്ററിൽ) കുറിച്ചത്.


Click it and Unblock the Notifications








