ഒരു തവണ ചാർജ് ചെയ്താൽ പിന്നെ 50 വർഷത്തേക്ക് ചാർജ് ചെയ്യേണ്ട; പുതിയ സ്മാർട്ട് ഫോൺ ബാറ്ററിയുമായി ചൈന
സ്മാർട്ട് ഫോൺ ലോകത്ത് ഏറെ വിപ്ലവകരമായ പുതിയ കണ്ടുപിടുത്തവുമായി ചൈന. പുതിയ കണ്ടുപിടുത്തം പ്രാവർത്തികമാകുന്നതോടെ നിരവധി സ്മാർട്ട് ഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രശ്നത്തിന് പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ ബാറ്ററി ലൈഫ് വലിയ തോതിൽ ഉയർത്തുന്ന തരത്തിലാണ് ചൈന പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കുറഞ്ഞ ബാറ്ററി ലൈഫ്. ഈ പ്രശ്നം കാരണം ഒരു ദിവസം തന്നെ നിരവധി തവണയാണ് ഉപയോക്താക്കൾ തങ്ങളുടെ സ്മാർട്ട് ഫോൺ ചാർജ് ചെയ്യേണ്ടി വരുന്നത്. പുതിയ ഫോൺ വാങ്ങുന്ന ആദ്യ ദിവസങ്ങളിൽ മികച്ച ബാറ്ററി ലൈഫ് ലഭിക്കും എങ്കിലും ഫോണിന് പഴക്കം കൂടുന്തോറും ഇവയുടെ ബാറ്ററി ലൈഫും നശിച്ചു പോകാനാണ് സാധ്യത.

എന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി പുതിയ ഒരു സ്മാർട്ട് ഫോൺ ബാറ്ററി നിർമ്മിച്ചിരിക്കുകയാണ് ചൈന. ഏകദേശം 50 വർഷത്തോളം ചാർജ് നിൽക്കുന്ന ബാറ്ററി ആണ് ഇവർ കണ്ടുപിടിച്ചിരിക്കുന്നത്. ചൈനയിലെ ബീറ്റാവോൾട്ട് എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ ബാറ്ററി കണ്ടുപിടിച്ചിരിക്കുന്നത്. ഫോണിന്റെ ഉള്ളിൽ തന്നെ കൃത്രിമമായി വൈദ്യുതി നിർമ്മിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇവർ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്.
ദി ഇൻഡിപെന്റന്റ് എന്ന മാധ്യയമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വളരെ ചെറിയ ഒരു ബാറ്ററിയാണ് ഇതിനായി ഈ കമ്പനി നിർമ്മിച്ചിരിക്കുന്നത്. 15 മില്ലിമീറ്റർ സമചതുരവും അഞ്ച് മില്ലിമീറ്റർ ഉയരവുമുള്ള ഒരു മോഡ്യൂളിലേക്ക് 63 ഐസോടോപ്പുകളെ സംയോജിപ്പിച്ചാണ് ഈ കമ്പനി പുതിയ ബാറ്ററി നിർമ്മിച്ചിരിക്കുന്നത്. ഈ ബാറ്ററിയുടെ പ്രവർത്തനത്തെക്കുറിച്ച് വിശദമായ പഠനം ഇപ്പോൾ നടന്നുകൊണ്ട് ഇരിക്കുകയാണ്. ഇത് അവസാനഘട്ടത്തിലുമാണ് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

സ്മാർട്ട് ഫോണുകൾക്ക് പുറമെ ഡ്രോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കും ഈ ബാറ്ററി ഉപയോഗിക്കാൻ സാധിക്കും എന്നും ഈ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഈ ബാറ്ററിയുടെ പരീക്ഷണം ഏകദേശം വിജയം ആണെന്നാണ് സൂചന. ഈ ബാറ്ററിയുടെ സഹായത്താൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ പുറത്തിറങ്ങിയാൽ ടെക് ലോകത്ത് അതൊരു വിപ്ലവകരമായ മാറ്റം ആയിരിക്കും. മൈക്രോ റോബോട്ടുകൾ, എഐ ഉപകരണങ്ങൾ, എയറോസ്‌പേസ് എന്നിവയ്ക്കും ഈ ബാറ്ററി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
ന്യൂക്ലിയർ പവറിൽ ആയിരിക്കും ഈ ബാറ്ററി പ്രവർത്തിക്കുക. നിലവിൽ 3 വോൾട്ടിൽ തന്നെ 100 മൈക്രോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഈ ബാറ്ററികൾക്ക് ശേഷി ഉണ്ട്. ഇത് വികസിപ്പിച്ച് 1 വാട്ട് ഊർജ്ജം ആക്കി ഉയർത്താനാണ് ബീറ്റാവോൾട്ട് ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത്. അടുത്ത വർഷത്തോടെ കമ്പനിയ്ക്ക് ഈ നേട്ടം സ്വന്തമാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവിനുള്ളിൽ തന്നെ ഈ ബാറ്റിയുടെ പ്രവർത്തനം മനുഷ്യന് ദോഷകരമാകുമോ എന്ന കാര്യവും വിശദമായി കമ്പനി പഠിക്കും.
ഈ ബാറ്ററിയിൽ നിന്ന് പുറത്തു വരുന്ന റേഡിയേഷൻ മനുഷ്യന്റെ ശരീരത്തെ ബാധിക്കുമോ എന്ന തരത്തിലുള്ള പഠനം ആയിരിക്കും പ്രധാനമായും നടത്തുക. ഇതിന് പുറമെ ബാറ്ററി ചൂടാകാതെ ഇരിക്കാനും പൊട്ടിത്തെറിക്കാതെ ഇരിക്കാനും പ്രത്യേകം പരീക്ഷണങ്ങൾ നടത്തും. 60 ഡിഗ്രി സെൽഷ്യസ് മുതൽ 120 ഡിഗ്രി സെൽഷ്യസ് വരെ സുരക്ഷിതമായി പ്രവർത്തിക്കാനുള്ള ശേഷി ഈ ബാറ്ററിയ്ക്ക് ഉണ്ടായിരിക്കും എന്നാണ് ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
തികച്ചും പരിസ്ഥിതി സൗഹാർദപരമായിട്ടാണ് ബീറ്റാവോൾട്ട് ഈ ന്യൂക്ലിയർ ബാറ്ററി നിർമ്മിച്ചിരിക്കുന്നത്. അതേ സമയം എന്ന് മുതൽ ഈ ബാറ്ററി ഉൾപ്പെടുന്ന ഫോണുകൾ പുറത്തിറങ്ങും എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. 2025ഓടെ ബാറ്ററിയുടെ നിർമ്മാണവും പഠനവും എല്ലാം പൂർത്തിയാകും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായിരുന്നാലും ഈ സാങ്കേതിക വിദ്യ നിലവിൽ വന്നാൽ ടെക്നോളജി ലോകത്ത് ഇത് അടിമുടി മാറ്റം ഉണ്ടാക്കുന്നതാണ്.


Click it and Unblock the Notifications








