ബോട്ട് ഉപയോക്താക്കൾ ശ്രദ്ധിക്കുക; 75 ലക്ഷം ആളുകളുടെ സ്വകാര്യ ഡാറ്റ ഡാർക്ക് വെബിൽ, വലിയ അപകടമെന്ന് വിദഗ്ദർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള സ്പീക്കർ, സ്മാർട്ട് വാച്ച് നിർമ്മാതാക്കളാണ് ബോട്ട്. നിരവധി ഇയർ ബഡുകൾ, ഹെഡ്ഫോണുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഉത്പന്നങ്ങൾ ബോട്ട് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ഇന്ത്യൻ ബ്രാൻഡ് കൂടിയാണ് ബോട്ട്.
എന്നാൽ നിലവിലെ ബോട്ട് ഉപയോക്താക്കളെ ഭീതിപ്പെടുത്തുന്ന തരത്തിൽ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബോട്ടിന്റെ 7.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിലേക്ക് ചോർന്നു എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്റർനെറ്റിൽ അനധികൃത പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഡാർക്ക് വെബ്. നിരോധിച്ച ആയുധങ്ങൾ മയക്ക് മരുന്നുകൾ പോലുള്ള കാര്യങ്ങൾ വാങ്ങാനും വിൽക്കാനും ആണ് ഡാർക്ക് വെബ് ക്രിമിനലുകൾ ഉപയോഗിക്കുന്നത്.

ആളുകളുടെ വ്യക്തിഗത വിവരങ്ങളും ഇവിടെ വിൽപനയ്ക്ക് എത്താറുണ്ട്. ഇത് സ്കാമർമാർ വാങ്ങിയതിന് ശേഷം ഉപയോക്താക്കളെ ലക്ഷ്യം വെച്ച് സ്കാം ചെയ്യാൻ സ്കാമർമാരെ ഇത് സഹായിക്കുന്നതാണ്. ആയതിനാൽ തന്നെ പുതിയ റിപ്പോർട്ട് ബോട്ട് ഉപയോക്താക്കളെ ഭീതിപ്പെടുത്തുന്നതാണ്. ഫോർബ്സ് എന്ന മാധ്യമമാണ് പുതിയ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. Shopify GUY എന്നറിയപ്പെടുന്ന ഒരു ഹാക്കർ അക്കൗണ്ട് ആണ് ഏപ്രിൽ 5ന് ഡാർക്ക് വെബിൽ ഈ വിവരങ്ങൾ ചോർത്തിയിരിക്കുന്നത്.
ഉപയോക്താക്കളുടെ പേര്, വിലാസം, കോൺടാക്ട് നമ്പർ, ഇമെയിൽ ഐഡി, ഉപഭോക്തൃ ഐഡി തുടങ്ങിയ സെൻസിറ്റീവ് വിവരങ്ങൾ ആണ് ചോർന്നിരിക്കുന്നത്. ഈ ഫയലുകളുടെ എല്ലാം ആകെ സൈസ് 2 ജിബിയോളം ഉണ്ട് എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ ബോട്ട് ഉത്പന്നങ്ങൾ വാങ്ങിയവരുടെ വിവരങ്ങളാണ് കൂടുതലായി പുറത്ത് വന്നിരിക്കുന്നത് എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ദശലക്ഷക്കണക്കിന് വരുന്ന ബോട്ട് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ വെല്ലിവിളിയാണ് ഈ ചോർച്ച ഉണ്ടാക്കിയിരിക്കുന്നത്.

ഈ ചോർച്ച കമ്പനിയ്ക്ക് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഈ റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു. ഇത്തരത്തിലുള്ള ഡാറ്റാ ചോർച്ചകളുടെ അപകടം ഉപയോക്താക്കൾ ചിന്തിക്കുന്നതിലും അപ്പുറം ആണ് എന്നാണ് ത്രെറ്റ് ഇൻ്റലിജൻസ് ഗവേഷകനായ സൗമയ് ശ്രീവാസ്തവ പറയുന്നത്. ചോർന്നിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് സൈബർ ക്രിമിനലുകൾക്ക് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വരെ ആക്സസ് നേടിയെടുക്കാൻ സാധിക്കുന്നതാണെന്ന് ഇദ്ദേഹം പറയുന്നു.
ബാധിക്കപ്പെട്ട എല്ലാ ഉപയോക്താക്കളെയും ഈ വിവരം അറിയിക്കുന്നത് സംഭവത്തിന്റെ ഭീകരത കുറയ്ക്കാൻ സഹായിക്കും എന്നും ശ്രീവാസ്തവ പറഞ്ഞു. ബോട്ട് എത്രയും പെട്ടെന്ന് തന്നെ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സുരക്ഷാ നടപടികൾ സ്വീകരിണക്കണമെന്നും സെക്യൂരിറ്റി ബ്രിഗേഡിൻ്റെ സ്ഥാപകൻ യാഷ് കഡാകിയ പറഞ്ഞു. ഉപയോക്താക്കൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടും വളരെ ലാഘവത്തോടെയാണ് ബോട്ട് ഈ സംഭവത്തെ കാണുന്നത് എന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.
അതേ സമയം ടെലിഗ്രാം പോലുള്ള ആപ്പുകളിലൂടെയും ഇത്തരത്തിലുള്ള ഡാറ്റകൾ വിൽപനയ്ക്ക് എത്താറുണ്ട്. ആയതിനാൽ തന്നെ വരും ദിവസങ്ങളിൽ കമ്പനി കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അതേ സമയം സംഭവത്തിൽ ബോട്ട് ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 2016ൽ ആണ് ബോട്ട് എന്ന കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. റിയാലിറ്റി ഷോ ആയ ഷാര്‍ക്ക് ടാങ്കിലെ ജഡ്ജായ അമന്‍ ഗുപ്തയും സമീര്‍ മേത്തയും ചേര്‍ന്നാണ് ഈ കമ്പനിയ്ക്ക് രൂപം നൽകിയത്.


Click it and Unblock the Notifications








