അയോധ്യയിലെ പ്രസാദമെന്ന പേരിൽ ലഡു വിറ്റ് ആമസോൺ, നടപടി സ്വീകരിച്ച് അധികൃതർ
ഏറെ വിവാദങ്ങൾക്ക് ശേഷം അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ നടക്കും. ഉച്ചക്ക് 12.20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുന്നത്. ശ്രീരാമന്‍റെ ബാല വിഗ്രഹമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ പ്രതിഷ്ഠിക്കുന്നത്. ഇതിനായി രാവിലെ 11 മണിക്ക് തന്നെ പ്രധാനമന്ത്രി അയോധ്യയിൽ എത്തും.
രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളിൽ പലരും ഈ ചടങ്ങിൽ പങ്കെടുക്കും എന്നാണ് വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട് മറ്റ് നിരവധി വാർത്തകളും പുറത്ത് വരുന്നുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ ശ്രീരാമ മന്ദിർ അയോധ്യാ പ്രസാദ് എന്ന പേരിൽ മധുരപലഹാരങ്ങൾ വിൽക്കുന്നത്. സംഭവം വിവാദമായതോടെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നടപടി സ്വീകരിച്ചിട്ടുണ്ട്.

ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് സിസിപിഎ നടപടി സ്വീകരിച്ചിരിക്കുന്നത്. വഞ്ചനാപരമായ വ്യാപാര സമ്പ്രദായങ്ങളിൽ ഏർപ്പെടുന്നു എന്ന് ആരോപിച്ചാണ് നടപടി. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആണ് ആമസോണിന് എതിരെ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സിസിപിഎ നടപടി സ്വീകരിച്ചിരിക്കുന്നത്. ശ്രീരാമ മന്ദിർ അയോധ്യാ പ്രസാദ് എന്ന പേരിൽ നിരവധി മധുര പലഹാരങ്ങളാണ് ഇതിനോടകം തന്നെ ആമസോണിൽ നിന്ന് വിറ്റുപോയത്.
2020ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ (ഇ കൊമേഴ്‌സ്) റൂൾസ് 4 (3) പ്രകാരം ഇത്തരം ഇ കൊമേഴ്സ് സ്ഥാപനങ്ങൾ വഞ്ചനാപരമായ വ്യാപാര സമ്പ്രദായങ്ങളിൽ ഏർപ്പെടുന്നത് വിലക്കിയിട്ടുണ്ട്. മാത്രമല്ല 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 2 (28) പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകി ഉത്പന്നങ്ങൾ വിൽക്കുന്നതും വിലക്കിയിട്ടുണ്ട്. ഈ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് സിസിപിഎ ആമസോണിന് നോട്ടീസ് അയച്ചിരിക്കുന്നത്.

ഏഴ് ദിവസത്തിനകം ഈ നോട്ടീസിൽ പ്രതികരണം അറിയിക്കണം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിന് ആമസോൺ തയ്യാറായില്ലെങ്കിൽ കൂടുതൽ നിയമങ്ങൾ ഉൾക്കൊള്ളിച്ച് കടുത്ത നടപടികൾ ആമസോണിന് എതിരെ സ്വീകരിക്കാനാണ് തീരുമാനം. നാലോളം ഉത്പന്നങ്ങളാണ് ശ്രീരാമ മന്ദിർ അയോധ്യാ പ്രസാദ് എന്ന പേരിൽ ആമസോണിലൂടെ വിറ്റഴിച്ചത്. രഘുപതി നെയ്യ് ലഡു, ഘോയ ഘോബി ലഡു, നെയ് ബുണ്ടി ലഡു, മിൽക്ക് പേഡ എന്നിവയാണ് ഇവ.
250 ഗ്രാമിന്റെ പായ്ക്കറ്റുകളാക്കിയാണ് ആമസോൺ ഇവയെല്ലാം വിറ്റിരിക്കുന്നത്. നിരവധി ഉപയോക്താക്കൾ ഇതിനോടകം തന്നെ ഈ ഉത്പന്നങ്ങൾ സ്വന്തമാക്കിയിട്ടുമുണ്ട്. അതേ സമയം സംഭവത്തിൽ പ്രതികരണവുമായി ആമസോണും രംഗത്ത് വന്നിട്ടുണ്ട്. ചില വിൽപനക്കാരുടെ ക്ലെയിമുകൾ ആണ് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുവാൻ തരത്തിലുള്ള തലക്കെട്ടുമായി സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് എന്നാണ് ആമസോൺ പറയുന്നത്. ഇത്തരത്തിലുള്ള ഉത്പന്നങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആമസോൺ വ്യക്താവ് പറഞ്ഞു.
അതേ സമയം രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവുമയി ബന്ധപ്പെട്ട് മറ്റൊരു തട്ടിപ്പും ദിവസങ്ങൾക്ക് മുമ്പ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഈ ചടങ്ങിലേക്ക് വിഐവി പ്രവേശന പാസ് ലഭിക്കും എന്ന തരത്തിലായിരുന്നു ഈ തട്ടിപ്പ് പ്രചരിച്ചിരുന്നത്. പ്രധാനമായും വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയകൾ കേന്ദ്രീകരിച്ചായിരുന്നു ഈ തട്ടിപ്പ് പ്രചരിച്ചത്. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനത്തിന് വിഐപി പാസ് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു എന്ന തരത്തിൽ ആയിരിക്കും ഈ സന്ദേശം ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
ഈ പാസ് ലഭിക്കാനായി സന്ദേശത്തിന് ഒപ്പം നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിക്കണമെന്നോ, എപികെ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നോ ഇവർ ആവിശ്യപ്പെടുന്നു. എന്നാൽ മാൽവെയറുകൾ നിറഞ്ഞ ഒരു വെബ്സൈറ്റിലേക്കോ, ആപ്പിലേക്കോ ആയിരിക്കും ഇവ നിങ്ങളെ എത്തിക്കുന്നത്. നിങ്ങൾ ഇവിടെ എത്തിയാൽ പിന്നീട് നിങ്ങളുടെ ഉപകരണങ്ങളിലേക്കും മാൽവെയറുകൾ പ്രവേശിക്കുന്നതായിരിക്കും. ഇതിന്റെ സഹായത്താൽ സൈബർ ക്രിമിനലുകൾക്ക് നിങ്ങളുടെ ഉപകരണത്തിന്റെ ആക്സസ് നേടിയെടുക്കാവുന്നതാണ്. ഇതുവഴി പല തട്ടിപ്പുകൾക്കും നിങ്ങൾ ഇര ആയേക്കാം.


Click it and Unblock the Notifications








