ബഡ്ജറ്റിന് ശേഷം സ്മാർട്ട് ഫോണുകൾക്ക് വലിയ രീതിയിൽ വില കുറഞ്ഞേക്കാം; സൂചനകൾ നൽകി കേന്ദ്ര സർക്കാർ
പുതിയ വർഷത്തിലെ ആദ്യ യൂണിയൻ ബഡ്ജറ്റ് നാളെ (ഫെബ്രുവരി 1) നടക്കും. ഇടക്കാല ബഡ‍്ജറ്റ് ആയിരിക്കും നാളെ നടക്കുന്നത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആയിരിക്കും ബഡ്ജറ്റ് അവതരിപ്പിക്കുക. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഈ ബഡ്ജറ്റിൽ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ബഡ്ജറ്റ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്മാർട്ട് ഫോൺ നിർമ്മാണ മേഖലയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച പുതിയ നയം സാധാരണക്കാർക്കും രാജ്യത്തിനും പ്രതീക്ഷ നൽകുന്നതാണ്. മൊബൈൽ ഫോണുകളുടെ നിർമ്മാണത്തിന് ആവിശ്യമായ വസ്തുക്കളുടെ ഇറക്കുമതി തീരുവ കഴിഞ്ഞ ദിവസമാണ് സർക്കാർ വെട്ടിക്കുറച്ചത്. രാജ്യത്ത് സ്മാർട്ട് ഫോണുകളുടെ വില കുറയാനും വയറ്റുമതി വർധിപ്പിക്കാനും ഈ തീരുമാനം സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ഇന്ത്യക്കാണ് അവകാശപ്പെടാനുള്ളത്.

ബാറ്ററി കവറുകൾ, മെയിൻ ലെൻസ്, ബാക്ക് കവർ, സ്മാർട്ട് ഫോൺ നിർമ്മാണത്തിന് ആവിശ്യമായ പ്ലാസ്റ്റിക്കുകൾ തുടങ്ങി നിരവധി നിർമ്മാണ വസ്തുക്കളുടെ ഇറക്കുമതി തീരുവ 10 ശതമാനമായി ആണ് സർക്കാർ കുറച്ചിരിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ പത്രിക്കുറിപ്പിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ വലിയ തോതിൽ സ്മാർട്ട് ഫോൺ കയറ്റുമതി ഉയരാൻ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉയരാനും സഹായിക്കുന്നതാണ്.
നിലവിൽ ലോകത്താകെമാനം ആവിശ്യക്കാരുള്ള ഉത്പന്നമാണ് സ്മാർട്ട് ഫോണുകൾ ആയതിനാൽ തന്നെ ലോകത്താകെമാനമായി സ്മാർട്ട് ഫോണുകൾക്ക് വലിയ ഡിമാന്റ് ആണ് ഉള്ളത്. ഇത് ഇന്ത്യയ്ക്ക് ഒരു സുവർണ്ണാവസരമാണ്. കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ ഐഫോണുകളുടെ നിർമ്മാണവും ആരംഭിച്ചിരുന്നു. ചെന്നൈയിലെ ഫാക്ടറി കേന്ദ്രീകരിച്ച് ഫാൽകോൺ ഗ്രൂപ്പ് ആണ് ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്നത്. ഈ വർഷം മുതൽ ടാറ്റാ ഗ്രൂപ്പും ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ആരംഭിക്കുന്നതാണ്.

ഇതിനാൽ തന്നെ ഇറക്കുമതി നികുതികളും മറ്റും ഇല്ലാതെ വിലക്കുറവിൽ ഐഫോണുകൾ ലഭിക്കാനും വലിയ തുകയ്ക്ക് കയറ്റി ആയയ്ക്കാനും ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. ഐഫോണുകൾക്ക് പുറമെ ഗൂഗിൾ പിക്സൽ ഫോണുകളും ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കുന്നതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. സാംസങ്ങിന്റെ നിർമ്മാണ യൂണിറ്റും നോയിഡ അടക്കമുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ന് സ്മാർട്ട് ഫോൺ വിപണിയിൽ മുന്നോക്കം നിൽക്കുന്ന കമ്പനികളാണ് ആപ്പിളും സാംസങ്ങും ഗൂഗിളും.
ഇവയ്ക്ക് എല്ലാം തന്നെ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് ഉണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അതേ സമയം പ്രീമിയം ഫോണുകളുടെ ഉത്പാദനത്തിനായി ഇറക്കുമതി വസ്തുക്കളുടെ തീരുവ ഇന്ത്യ വെട്ടിക്കുറയ്ക്കും എന്ന് നേരത്തെ മുതൽ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആയതിനാൽ തന്നെ സർക്കാരിന്റെ ഈ നീക്കം ടെക് വിദഗ്ദർ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. ഇത് നടപ്പിലാകുന്നതോടെ ഇന്ത്യൻ വിപണിയിലും സ്മാർട്ട് ഫോണുകൾക്ക് വില കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം നാളെ നടക്കാനിരിക്കുന്ന ഇടക്കാല ബഡ്ജറ്റ് നാരി ശക്തിയുടെ ഉത്സവമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ധാരാളം ജനക്ഷേമ പദ്ധതികളുമായി പൂർണ്ണ ബഡ്ജറ്റ് എത്തുമെന്നും മോദി പറഞ്ഞു. ഈ ഇടക്കാല ബഡ്ജറ്റിൽ ക്ഷേമ ചെലവുകൾ വർധിപ്പിക്കാൻ ചിലപ്പോൾ സർക്കാർ തീരുമാനം എടുത്തേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2025-26 സാമ്പത്തിക വർഷത്തോടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനം ആയി കുറയ്ക്കാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചേക്കും.
ഡിജിറ്റലൈസ്ഡ് ഇന്ത്യ, ഗ്രീൻ ഹൈഡ്രജൻ, ഇലക്‌ട്രിക് വാഹനങ്ങൾ, ബ്രോഡ്‌ബാൻഡ് എന്നിവയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കവും ഈ ബഡ്ജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ചെലവ് കുറഞ്ഞ ഭവന പദ്ധതികൾക്കുള്ള പണം സർക്കാർ 15 ശതമാനത്തിലധികം വർദ്ധിപ്പിച്ചേക്കാം എന്നും സൂചനകൾ ഉണ്ട്. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ, ഭക്ഷ്യ വളം സബ്‌സിഡികൾക്കായി ഏകദേശം 4 ട്രില്യൺ രൂപ അനുവദിക്കാനും സാധ്യതയുണ്ട് നാളെയോടെ ഇക്കാര്യങ്ങളിൽ വ്യക്തത വന്നേക്കും.


Click it and Unblock the Notifications








