നമ്മുടെ രാജ്യത്തിന് വൻ ഭീഷണിയായി ഡാർക്ക് വെബ്; 750 മില്യൺ ഇന്ത്യക്കാരുടെ സ്വാകാര്യ വിവരങ്ങൾ ചോർന്നു
സൈബർ ലോകത്തെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ സങ്കേതമാണ് ഡാർക്ക് വെബ് എന്നത്. നിയമത്തിന് വിരുദ്ധമായി പല തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. പ്രധാനമായും നിരോധിച്ച മയക്കുമരുന്നുകൾ ആയുധങ്ങൾ എന്നിവ വിൽക്കുവാനും വാങ്ങുവാനും ആണ് ക്രിമിനലുകൾ ഡാർക്ക് വെബിന്റെ സഹായം തേടുന്നത്. മറ്റ് നിരവധി ക്രിമിനൽ പ്രവർത്തനങ്ങളും ഇതിൽ നടക്കുന്നുണ്ട്.
ഇത്തരത്തിൽ നടക്കുന്ന പ്രധാനപ്പെട്ട ഒരു കുറ്റകൃത്യമാണ് ആളുകളുടെ സ്വകാര്യ ഡാറ്റകൾ വിൽപനയ്ക്ക് എത്തിക്കുന്നത്. ഇപ്പോഴിതാ ഭൂരിഭാഗം ഇന്ത്യക്കാരെയും ഭീതിയിൽ ആഴ്ത്തുന്ന ഒരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. 750 മില്യൺ ഇന്ത്യൻ ടെലികോം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിറ്റഴിക്കാൻ ശ്രമിക്കുന്നു എന്നാണ് ഈ വാർത്ത സൂചിപ്പിക്കുന്നത്. സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്സെക്ക് ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഉപയോക്താക്കളുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ആധാർ വിവരങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ചോർന്നിരിക്കുന്നത്. രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ സൈബർ സുരക്ഷാ ലംഘനങ്ങളിൽ ഒന്നാണ് ഇത്. 1.8 ടെറാബൈറ്റ് വിവരങ്ങൾ ഇത്തരത്തിൽ ചോർത്തപ്പെട്ടിട്ടുണ്ട് എന്നാണ് ക്ലൗഡ്സെക്ക് അവകാശപ്പെടുന്നത്. സൈബർ ഡെവിൾ, യൂണിറ്റ് 8200 എന്നീ അക്കൗണ്ടുകളാണ് ഈ വിവരങ്ങൾ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത് എന്നാണ് സൂചന. ക്ലൗഡ്സെക്കിന്റെ എഐ ഡിജിറ്റൽ റിസ്‌ക് പ്ലാറ്റ്‌ഫോമായ എക്സ്വിജിൽ ആണ് ഇക്കാര്യം കണ്ടെത്തിയത്.
2024 ജനുവരി 23നാണ് സൈബർ ഡെവിൾ എന്ന അക്കൗണ്ട് സ്വകാര്യ വിവരങ്ങൾ വിൽക്കുന്ന കാര്യം ക്ലൗഡ്സെക്കിന്റെ ശ്രദ്ധയിൽ പെട്ടത്. ജനുവരി 14ന് ടെലിഗ്രാം വഴി യൂണിറ്റ് 8200 എന്ന അക്കൗണ്ടിന്റെ സമാനമായ പ്രവർത്തിയും ഇവർ കണ്ടെത്തിയിരുന്നു. ഇന്ത്യൻ ജനതയുടെ 85 ശതമാനം ആളുകളുടെയും വിവരങ്ങൾ ഇത്തരത്തിൽ ചോർത്തപ്പെട്ടു എന്നാണ് ക്ലൗഡ്സെക്കിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഈ ഡാറ്റകൾക്കായി 3000 ഡോളർ ആണ് സൈബർ കുറ്റവാളികൾ ആവിശ്യപ്പെടുന്നത്.

അതായത് ഇന്ത്യൻ മാർക്കറ്റിലെ രണ്ടര ലക്ഷത്തോളം രൂപ. ഇന്ത്യയിലെ എല്ലാ ടെലികോം കമ്പനികളുടെ പക്കൽ നിന്നും വിവരങ്ങൾ ചോർന്നിട്ടുണ്ട് എന്നാണ് നിഗമനം. ഇതിന് പുറമെ ഇന്ത്യൻ ഉപയോക്താക്കൾക്ക് വൻ ഭീഷണി ഉയർത്തി CYBOCREW എന്ന ഹാക്കർമാരുടെ ഗ്രൂപ്പും രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലെ ഫോൺ നമ്പറിനായുള്ള കെവൈസി, ഇന്ത്യൻ വാഹന ഡാറ്റാബേസിലേക്കുള്ള എപിഐ എന്നിവയുടെ ആക്സസ് ഇവർക്ക് ഉണ്ട് എന്നാണ് ഇവർ അവകാശപ്പെട്ടിരിക്കുന്നത്.
ഗവൺമെന്റിന്റെ പല വെബ്സൈറ്റുകളും ഭീഷണിയുടെ വക്കിലാണ് എന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുകളിൽ ഒന്നാണിത്. വലിയ അപകട ഭീഷണിയാണ് ഇപ്പോൾ ഈ ഹാക്കർ ഗ്രൂപ്പുകൾ മുഴക്കിയിരിക്കുന്നത്. സംഭവത്തിൽ ആശങ്ക അറിയിച്ച് ക്ലൗഡ്‌സെക്കിലെ ത്രെറ്റ് ഇൻ്റലിജൻസ് ആന്റ് സെക്യൂരിറ്റി ഗവേഷകനായ സ്പർഷ് കുൽശ്രേഷ്ഠ രംഗത്ത് വന്നു. ഇതുവഴി വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് ജനങ്ങൾ ഇരയാകാൻ സാധ്യതയുണ്ട് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.
അതേ സമയം സൈബർ ആക്രമണങ്ങൾ നേരിടാൻ സാധ്യതയുള്ള സ്ഥാപനങ്ങൾക്കും ക്ലൗഡ്സെക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൃത്യമായി ജാഗ്രത സംവിധാനങ്ങൾ പാലിക്കണമെന്നും ഫിഷിംഗ് ശ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ഉപയോക്താക്കളെ ബോധവത്ക്കരിക്കണമെന്നും ഇവർ നിർദേശിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സൈബർ ക്രിമിനലുകളുടെ പക്കൽ ലഭിച്ചാൽ ഇവരെ വളരെ എളുപ്പത്തിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാക്കാൻ ഇവർക്ക് സാധിക്കുന്നതാണ്. ഇതിനാലാണ് ജാഗ്രത പാലിക്കണമെന്ന് ക്ലൗഡ്സെക്ക് മുന്നറിയിപ്പ് നൽകുന്നത്.
നേരത്തെയും ഇതിന് സമാനമായി വലിയ രീതിയിൽ ഇന്ത്യൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് എത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇത്രയും ഉയർന്ന അളവിൽ വിവരങ്ങൾ ചോരുന്നത് ഇത് ആദ്യമായാണ്. നേരത്തെ കോവിഡിന്റെ വെബ്സൈറ്റിൽ നിന്നായിരുന്നു വിവരങ്ങൾ ചോർന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ പല ഔദ്യോഗിക വെബ്സൈറ്റുകളും സൈബർ ക്രിമിനലുകളുടെ ഭീഷണി നേരിടുന്നവയാണ്.


Click it and Unblock the Notifications







