കേരളത്തിൽ ഇന്ന് കേന്ദ്ര 'പരീക്ഷണം'; മൊബൈൽ ഫോൺ ഉടമകൾക്ക് മുന്നറിയിപ്പ് എത്തും!
കേരളത്തിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ഇന്ന് (ഒക്ടോബർ 31) കേന്ദ്ര സർക്കാരിന്റെ അടിയന്തര മുന്നറിയിപ്പ് സന്ദേശത്തിന്റെ പരീക്ഷണ നോട്ടിഫിക്കേഷനുകൾ ലഭിച്ചേക്കാം. പകൽ 11 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ ആയിരിക്കും വിവിധ പ്രദേശങ്ങളിലെ ആളുകളുടെ ഫോണുകളിലേക്ക് ഈ സന്ദേശം എത്തുക.
വലിയ ശബ്ദത്തോടെയും വൈബ്രേഷനോടും കൂടിയായിരിക്കും ഈ അറിയിപ്പ് എത്തുക. എന്നിരുന്നാലും ഇത് വെറും പരീക്ഷണം മാത്രമാണെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരാകരുതെന്നും സർക്കാർ അറിയിച്ചു. ഒരേ സമയം തന്നെ ഒരു പ്രദേശത്തെ ആളുകളുടെ ഫോണിലേക്ക് ഒരുമിച്ചായിരിക്കും ഈ സന്ദേശം എത്തുക. Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) അടിയന്തിര ഘട്ട മുന്നറിയിപ്പ് നൽകുന്ന സംവിധാനത്തിന്റെ പരീക്ഷണം എന്ന നിലയ്ക്കാണ് ഈ സന്ദേശം എത്തുക.

ഇതിനോടകം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ സന്ദേശം പലർക്കും ലഭിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. എമർജൻസി അലേർട്ട് എന്ന തലക്കെട്ടോടെയായിരിക്കും ഈ സന്ദേശം എത്തുക. ഇതുകണ്ട് ഉപഭോക്താക്കൾ ആരും തന്നെ പരിഭ്രാന്തരാകേണ്ട എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിലായിരിക്കും ഈ സന്ദേശം എത്തുന്നത്.
നേരത്തെ പല സ്ഥലങ്ങളിലും ഇതിന്റെ പരീക്ഷണം നടത്തിയപ്പോൾ ആളുകൾ വലിയ രീതിയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പോടെ സർക്കാർ ഈ പരീക്ഷണം നടത്തുന്നത്. അപ്രതീക്ഷിതമായ ഭൂകമ്പം, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ ആ പ്രദേശത്തെ മുഴുവൻ ആളുകളെയും വിവരം അറിയിക്കാനാണ് ഇത്തരത്തിൽ ഒരു സംവിധാനം നടപ്പിലാക്കുന്നത്. ഇതുവഴി ആളുകൾക്ക് ജാഗ്രത പാലിക്കാൻ സാധിക്കുന്നതായിരിക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ പരീക്ഷണം രാജ്യത്ത് നടക്കുന്നു. ഇന്ത്യാ ഗവൺമെന്റിലെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ സന്ദേശമാണിത് എന്ന തരത്തിലായിരിക്കും ഈ സന്ദേശം ആരംഭിക്കുക. ഉപഭോക്താക്കളുടെ ഭാഗത്ത് നിന്ന് ഈ സന്ദേശത്തിന് നടപടികൾ ഒന്നും വേണ്ടെന്നും ആയതിനാൽ ഈ സന്ദേശം അവഗണിക്കണം എന്നും ഇതിൽ പറഞ്ഞിട്ടുണ്ടാകും. ഒരു സെക്കന്റിൽ തന്നെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്കും ഈ സന്ദേശം അയയ്ക്കാൻ സാധിക്കുന്നതായിരിക്കും.
കേരളത്തിലെ ജനങ്ങൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും ഒരുപക്ഷെ ഈ സന്ദേശം ലഭിക്കാൻ സാധ്യത ഉള്ളതിനാൽ ഒന്നിൽ കൂടുതൽ വട്ടം ചിലപ്പോൾ ഫോൺ നോട്ടിഫിക്കേഷൻ സൗണ്ട് പുറത്ത് വിട്ടേക്കാം. നിങ്ങളുടെ ഫോൺ സൈലന്റിലോ വൈബ്രേഷൻ മോഡിലോ ആണെങ്കിൽ പോലും നോട്ടിഫിക്കേഷൻ ശബ്ദം വലിയ രീതിയിൽ പുറത്ത് വിട്ടേക്കാം. നെറ്റ്വർക്ക് കവറേജിന് പുറത്തുള്ളവർക്കും ഈ സന്ദേശം ലഭിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സിബിഎസ് സാങ്കേതികവിദ്യ വഴിയാണ് ഇത് സാധ്യമാകുന്നത്.
ഇത് ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയാനാണ് ഇപ്പോൾ ഈ പരീക്ഷണം നടത്തിവരുന്നത്. ഈ സന്ദേശം എത്തിക്കുന്നതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായാൽ ഇവ പരിഹരിക്കാനും ഈ പരീക്ഷണം ഉപകരിക്കും. നിലവിൽ ഇത്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ സ്മാർട്ട് ഫോണുകളിലൂടെ മാത്രമാണ് നൽകുന്നത്. എന്നാൽ ഇതിന് പുറമെ ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെയും സമാനമായ സന്ദേശം അയയ്ക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്.
സുനാമി, ഭൂകമ്പം പോലുള്ള വലിയ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ഇത്തരത്തിലുള്ള എമർജൻസി സന്ദേശങ്ങൾ വളരെ പ്രയോജനകരമായിരിക്കും. ബാധിക്കപ്പെട്ട പ്രദേശത്തെ എല്ലാ ഉപഭോക്താക്കളിലേക്കും വളരെ പെട്ടെന്ന് ഈ സന്ദേശം എത്തുന്നതായിരിക്കും. കേരളത്തിൽ അടുത്ത കാലങ്ങളിലായി മഴക്കാലത്ത് നിരവധി ദുരന്തങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾക്ക് വേണ്ട ജാഗ്രത സ്വീകരിക്കാൻ ഇത്തരം സന്ദേശങ്ങൾ ഒരുപാട് ഗുണം ചെയ്യുന്നതാണ്.


Click it and Unblock the Notifications







