കമ്പനി സിഇഒയുടെ ശബ്ദം കൃത്രിമമായി ഉണ്ടാക്കി തട്ടിപ്പ്, ട്രാൻസ്ഫർ ചെയ്ത് കൊടുത്തത് 2 കോടിയോളം രൂപ
സാങ്കേതിക വിദ്യയുടെ വികാസം മനുഷ്യൻറെ പുരോഗതിയിൽ വലീയ പങ്ക് വഹിക്കുന്നുവെന്നാണ് പറയാറുള്ളത്. ഈ പ്രയോഗം തട്ടിപ്പുകാർക്കും ബാധകമാണെന്ന് തെളിയിക്കുകയാണ് ഈയിടെ നടന്ന ഒന്നേ മുക്കാൽ കോടിരൂപയുടെ തട്ടിപ്പ്. ഫേക്ക് വീഡിയോകളും ടെക്സറ്റുകളും ഉണ്ടാക്കി നടത്തിയ തട്ടിപ്പുകൾ നമ്മൾ നിരവധി കേട്ടിട്ടുണ്ട്. ശബ്ദം കൃത്രിമമായി ഉണ്ടാക്കിയും തട്ടിപ്പുനടത്തിയിരിക്കുകയാണ് ഒരു സംഘം.

വിപണിയിൽ വാങ്ങാൻ കഴിയുന്ന ശബ്ദങ്ങൾ കൃത്രിമമായി ഉണ്ടാക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സോഫ്റ്റ് വെയറിൻറെ സഹായത്തോടെ ബ്രിട്ടനിലുള്ള എനർജി കമ്പനിയിൽ നിന്നാണ് പണം തട്ടിയത്. ജർമ്മൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൻറെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ ശബ്ദം കൃത്രിമമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ കത്താണ് ബ്രിട്ടണിലെ സിഇഒയ്ക്ക് ആദ്യം ലഭിച്ചത്. തട്ടിപ്പുകാർ ഉണ്ടാക്കിയ കത്തിന് പിന്നാലെ സിഇഒയുടെ ഫോൺ കോൾ കൂടി ലഭിച്ചു. ഹംഗേറിയൻ സപ്ലെയർ കമ്പനിക്ക് അത്യാവശ്യമായി 243,000 ഡോളർ ( ഇന്ത്യൻ രൂപ ഏകദേശം 1,75,48,366.50 രൂപ) ട്രാൻസ്ഫർ ചെയ്ത് നൽകണമെന്നായിരുന്നു കത്തിലും കോളിലും ജർമ്മൻ സിഇഒ ആവശ്യപ്പെട്ടത്.

ഒരു മണിക്കുറിനുള്ളിൽ പണം ട്രാൻസ്ഫർ ചെയ്യണമെന്നും ആ പണം തിരികെ അക്കൌണ്ടിലേക്ക് വരുമെന്നും പറഞ്ഞ് ലഭിച്ച കോളിൽ സംശയിക്കത്തക്കതായി യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് ബ്രിട്ടനിലെ കമ്പനി സിഇഒ വ്യക്തമാക്കി. ജർമ്മൻ ആക്സൻറോടുകൂടിയ ഇംഗ്ലീഷ് തന്നെയായിരുന്നു ഫോണിലും കേട്ടത്. വോയിസ് പാറ്റേൺ, ശബ്ദം എന്നിവയെല്ലാം ജർമ്മൻ സിഇഒയുടേതിന് സമാനം തന്നെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഹംഗേറിയൻ കമ്പനിയുടെഅക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത പണം ലഭിച്ചില്ലെന്ന് മാത്രമല്ല തട്ടിപ്പുകാർ വീണ്ടും പണം തട്ടാൻ ശ്രമിച്ചു. ഒരു തവണകൂടി ജർമ്മൻ സിഇഒയുടെ ശബ്ദത്തിൽ പണം ട്രാൻസ്ഫർ ചെയ്യണമെന്ന ആവശ്യം നടത്തിയെങ്കിലും ബ്രിട്ടീഷ് സിഇഒ പണം നൽകാൻ തയ്യാറായില്ല. സംശയത്തിൻറെ അടിസ്ഥാനത്തിൽ കമ്പനി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് നടന്നത് തട്ടിപ്പാണെന്നും ജർമ്മനിയിലെ കമ്പനി അധികൃതർ സംഭവം അറിഞ്ഞിട്ടില്ലെന്നും വ്യക്തമാവുന്നത്.

തട്ടിപ്പിലൂടെ നഷ്ടമായ പണം ഹംഗറിയിലേക്കാണ് അയച്ചതെങ്കിലും അത് മെക്സിക്കോ അടക്കമുള്ള സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഈ സൈബർ ഓപ്പറേഷൻറെ പിന്നിലുള്ള ആളുകളെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. തട്ടിപ്പിനിരയായ കമ്പനി ഇൻഷൂറൻസ് ചെയ്കതിരുന്നതിനാൽ നഷ്ടപ്പെട്ട തുക ഇൻഷൂറൻസ് ഇനത്തിൽ ലഭിച്ചു. കമ്പനിയുടെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തിവിട്ടിട്ടില്ല.

ഭാവിയിൽ ബിസിനസ് സ്ഥാപനങ്ങൾക്ക് വലിയ തലവേദനയായി മാറാൻ സാധ്യതയുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള തട്ടിപ്പിൻറെ ഒരു ഉദാഹരണമായി ഇപ്പോൾ നടന്ന സംഭവത്തെ കാണാം. ഈ സംഭവത്തിൽ യാതൊരു സംശയത്തിനും ഇടകൊടുക്കാത്ത രീതിയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് ജർമ്മൻ സിഇഒയുടെ ശബ്ദം അനുകരിക്കുകയാണ് ചെയ്തത്. ഈ കേസ് മുൻകൂട്ടി പ്ലാൻ ചെയ്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് നടത്തിയ കേസെന്ന നിലയിൽ ഭാവിയിലെ സുരക്ഷ മുന്നിൽ കണ്ട് പഠിക്കപ്പെടേണ്ട ഒന്നുകൂടിയാണ്.

ശബ്ദങ്ങൾ അനുകരിക്കാൻ കഴിയുന്ന സംവിധാനങ്ങൾ വർദ്ധിക്കും തോറും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് അവ സഹായമായി വരുന്നുണ്ട്. പണം തട്ടാനോ സ്വകാര്യ വിവരങ്ങൾ മനസ്സിലാക്കാനോ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ ക്രിമിനലുകളെ ഇത്തരം സാങ്കേതിക വിദ്യകൾ സഹായിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഇസ്രേയൽ സൈബർ സെക്യൂരിറ്റി ഡയറക്ടറേറ്റ് പുതിയതരം സൈബർ അറ്റാക്കുകളെ പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.

പിൻഡ്രോപ്പ് എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനം വികസിപ്പിച്ചെടുത്ത അൻറി വോയിസ് ഫ്രോഡ് സോഫ്റ്റ്വെയറിലൂടെ നടത്തിയ പരിശോധനയിൽ ശബ്ദങ്ങളിൽ കൃത്രിമം കാണിക്കുന്ന സംഭവങ്ങൾ 2013 മുതൽ 2017 വരെ 350 ശതമാനം ഉയർന്നതായി കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തിരുന്നു. 638 കോളുകളിൽ ഒന്ന് വ്യാജമായി ശബ്ദം ക്രിയേറ്റ് ചെയ്ത് ഉള്ളതാണെന്നാണ് കണക്കുകൾ വ്യക്തമാക്കിയത്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനം തുറന്നിടുന്ന അനന്തമായ സാധ്യതകളെ ചൂഷണം ചെയ്യാനുള്ള സാധ്യതൾ വളരെയധികം ഉണ്ടെന്നും ഇത്തരം സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്യാനുള്ള ക്രിമിനൽ വാസനകൾ വളർന്നുവരുന്നുണ്ടെന്നുമാണ് കണക്കുകൾ തെളിയിക്കുന്നത്.


Click it and Unblock the Notifications








