ഗഗൻയാൻ: ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികരെ നയിക്കുന്നത് മലയാളി പ്രശാന്ത് നായർ! അഭിമാന നിറവിൽ കേരളം
ഇസ്രോയും (ഐഎസ്ആർഒ) ഇന്ത്യയും ഏറെ പ്രതീക്ഷയോടെ നോക്കികാണുന്ന പുതിയ ദൗത്യമാണ് ഗഗൻയാൻ. ബഹിരാകാശ യാത്രികരെ ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുന്ന ആദ്യ ദൗത്യം എന്ന നിലയ്ക്കാണ് ഗഗൻയാൻ ദൗത്യത്തിന് ഇസ്രോ രൂപം നൽകിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ വയോമിത്ര എന്ന റോബോട്ടിനെ ഉപയോഗിച്ച് പരീക്ഷണദൗത്യം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ഇതിൽ ബഹിരാകാശ യാത്രികരെ അയക്കുക.
ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്കും ഇസ്രോയ്ക്കും ഇത് വലിയ നേട്ടം ആയിരിക്കും. അതിനിടെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്ത ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തി. വ്യോമസേന ഗ്രൂപ്പിലെ ക്യാപ്റ്റന്മാരായ പ്രശാന്ത് ബി നായർ, അജിത് കൃഷ്ണൻ, അങ്കദ് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരുടെ പേരുകളാണ് പ്രധാനമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിൽ മലയാളികൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയും ഒളിഞ്ഞുകിടക്കുന്നത്.

ഇക്കൂട്ടത്തിലെ പ്രശാന്ത് ബി നായർ എന്ന മലയാളിയാണ് ഈ സംഘത്തെ നയിക്കുന്നത്. പാലക്കാട് നെൻമാറ സ്വദേശിയാണ് പ്രശാന്ത്. ഇദ്ദേഹം നിലവിൽ 'സുഖോയ്' എന്ന യുദ്ധവിമാനത്തിന്റെ പൈലറ്റ് കൂടിയാണ്. നെൻമാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനാണ് പ്രശാന്ത്. ഇദ്ദേഹത്തിന്റെ കോളേജ് കാലം വരെയുള്ള പഠനവും കേരളത്തിൽ തന്നെയായിരുന്നു. പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിൽ ആയിരുന്നു ഇദ്ദേഹം ബിരുദത്തിനായി പഠിച്ചുകൊണ്ടിരുന്നത്.
ഇതിനിടെയാണ് പ്രശാന്ത് നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നത്. 1999ഓടെ ഇവിടെ നിന്ന് പഠനം പൂർത്തിയാക്കുകയും പിന്നാലെ സൈന്യത്തിന്റെ ഭാഗമാകുകയും ചെയ്തു. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് 'സ്വോർഡ് ഓഫ് ഓണർ' എന്ന ബഹുമതിയും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടാനും പ്രശാന്തിന് സാധിച്ചിട്ടുണ്ട്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ഇവർ പ്രത്യേക പരിശീലനം നേടിയിരുന്നു.

റഷ്യയിലും ബംഗളൂരൂവിലും വെച്ചാണ് തിരഞ്ഞെടുക്കപ്പെട്ട സംഘം പരിശീലനം പൂർത്തിയാക്കിയത്. ഏകദേശം ഒന്നവ വർഷത്തോളം സമയമെടുത്താണ് ഈ സംഘം തങ്ങളുടെ പരിശീലനം പൂർത്തിയാക്കിയത്. ഈ സംഘത്തിന്റെ ക്യാപ്റ്റനും പ്രശാന്ത് ബി നായർ ആണ്. ചൊവ്വാഴ്ച പ്രധാനമന്ത്രി തിരുവനന്തപുരത്തെ വിഎസ്എസ്‌സിയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഗഗൻയാൻ ദൗത്യത്തിനുള്ള അംഗങ്ങളുടെ പേര് പുറത്ത് വിട്ടത്. തുടർന്ന് ഈ സംഘത്തിലെ അംഗങ്ങളെ പ്രധാനമന്ത്രി വിൻ ബാഡ്ജ് അണിയിച്ച് അനുമോദിച്ചു.
അടുത്ത വർഷത്തോടെ ഗഗൻയാൻ ദൗത്യത്തിന് തുടക്കമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ വയോമിത്ര എന്ന പെൺ റോബോട്ടിനെ ഉപയോഗിച്ച് പരീക്ഷണ ദൗത്യം പൂർത്തിയാക്കിയതിന് ശേഷം ആയിരിക്കും ഈ ദൗത്യത്തിന് മനുഷ്യരെ അയയ്ക്കുക. ധാരാളം സവിശേഷതകളോട് കൂടിയാണ് വയോമിത്രയെ നിർമ്മിച്ചിരിക്കുന്നത്. ഈ റോബോട്ടിന് മുനഷ്യന്റെ വികാരങ്ങളെ തിരിച്ചറിയാനുള്ള സവിശേഷത ഉണ്ടായിരിക്കുന്നതാണ്. യാത്രക്കിടെ ബഹിരാകാശ യാത്രക്കാർക്ക് ആത്മവിശ്വാസം നൽകാൻ ഈ റോബോട്ടിന് സാധിക്കുന്നതാണ്.
നിലവിൽ മികച്ച പ്രവർത്തനം ആണ് ഇസ്രോ ലോകത്തിന് മുന്നിൽ കാഴ്ച വെയ്ക്കുന്നത്. ചന്ദ്രയാൻ 3 ദൗത്യം വിജയകരമായത് വലിയ ആത്മവിശ്വാസമാണ് ഇന്ത്യയ്ക്കും ഇസ്രോയ്ക്കും നൽകുന്നത്. ചന്ദ്രയാൻ 3ന്റെ വിജയത്തെ തുടർന്ന് നാസ പോലുള്ള ഉയർന്ന ബഹിരാകാശ ദൗത്യ സംഘടനകൾ ഇസ്രോയ്ക്ക് ആശംസകളുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രാജ്യത്തിന്റെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ എൽ-1 ഉം മികച്ച പ്രവർത്തനമാണ് ഇപ്പോൾ കാഴ്ച വെയ്ക്കുന്നത്.
ഇസ്രോയുടെ പദ്ധതി പ്രകാരം തന്നെ ഈ ദൗത്യം മുന്നോട്ട് പോകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂര്യനെക്കുറിച്ചും ഇതിന്റെ പശ്ചാത്തലത്തെക്കുറിച്ചും വിശദമായ വിവരങ്ങൾ ഈ പഠനം മൂലം സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഫെബ്രുവരി മാസത്തിലും ഇസ്രോ മറ്റൊരു ദൗത്യം വിജയകരമായി വിക്ഷേപിച്ചിരുന്നു. കാലാവസ്ഥാ മാറ്റം നിരീക്ഷിച്ചുകൊണ്ട് പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെയുള്ളവയെ പ്രതിരോധിക്കാൻ സഹായിക്കുന്ന അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3DS ആണ് ഫെബ്രുവരി 18ന് വിക്ഷേപിച്ചത്.


Click it and Unblock the Notifications








