ആ പരിപാടി ഇനി നടക്കില്ല, സ്വരം കടുപ്പിച്ച് കേന്ദ്ര സർക്കാർ; ഗൂഗിൾ നിരോധിച്ചത് 2500ഓളം ആപ്പുകൾ
രാജ്യത്ത് ഇതുവരെ 2500ഓളം ലോൺ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ നിരോധിച്ചു. 2021 ഏപ്രിൽ മാസം മുതൽ 2022 ജൂലൈ വരെയുള്ള കാലയളവിലാണ് ഇത്രയും ആപ്പുകൾ നീക്കം ചെയ്തിരിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വലിയ രീതീയിലുള്ള തലവേദന ആയിരുന്നു ഇത്തരം ലോൺ ആപ്പുകൾ രാജ്യത്ത് സൃഷ്ടിച്ചിരുന്നത്. ഉപയോക്താക്കളെ വായ്പ എടുക്കാൻ നിർബന്ധിക്കുകയും തവണകൾ മുടക്കിയാൽ മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കം പരത്തി ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഉപയോക്താക്കളുടെ ഗാലറിയിലേക്കും കോൺടാക്ട് ലിസ്റ്റിലേക്കും ഉള്ള പെർമിഷൻ ഇവർ വാങ്ങും ശേഷം നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവർക്ക് ഉപയോക്താക്കളുടെ മോർഫ് ചിത്രങ്ങൾ അടക്കം അയയ്ക്കും.

MOST READ: ശ്രദ്ധിക്കുക, നിങ്ങളുടെ വാട്സ്ആപ്പ് വിവരം ചോർന്നേക്കാം? ഉടൻ തന്നെ ഇക്കാര്യങ്ങൾ ചെയ്യുക
മറ്റു ചിലരാകട്ടെ ഭീഷണിപ്പെടുത്തുന്ന നിലയിലേക്ക് വരെ കടക്കുന്നു. ഇത്തരം ആപ്പുകൾക്കെതിരെ ഉപയോക്താക്കളുടെ പരാതി വർധിച്ചതോടെയാണ് ഇവ നിരോധിക്കാൻ കേന്ദ്ര സർക്കാർ സമ്മർദം ചെലുത്തിയത്. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലോൺ ആപ്പുകൾക്കായുള്ള നയങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആർബിഐയുടെ നയങ്ങൾ പിന്തുടരുന്ന ലോൺ ആപ്പുകളുടെ പട്ടിക കേന്ദ്രസർക്കാരിന്റെ പക്കൽ ഉണ്ടെന്നും മന്ത്രി അറിയിച്ചു. കേരളത്തിലും ലോൺ ആപ്പുകളെ പറ്റിയുള്ള നിരവധി പരാതികൾ ഉയർന്നു കേട്ടിരുന്നു.
ഈ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്തിട്ടും ചില ഉപയോക്താക്കൾക്ക് ഇവരുടെ പക്കൽനിന്ന് മോശം അനുഭവം ഉണ്ടായിട്ടുള്ളതായും പരാതികൾ ഉയർന്നിരുന്നു. ഇത്തരത്തിൽ ലോൺ ആപ്പുകളുടെ തട്ടിപ്പിന് ഇരയായവർക്ക് പരാതിപ്പെടാനായി കേരളാ പോലീസ് പ്രത്യേക വാട്സ്ആപ്പ് നമ്പർ തന്നെ പുറത്തിറക്കിയിട്ടുണ്ട്. 94979 80900 എന്നതാണ് ഈ വാട്സ്ആപ്പ് നമ്പർ. 24 മണിക്കൂറും ഇതിന്റെ സേവനം ഉപയോക്താക്കൾക്ക് ലഭിക്കുന്നതാണ്. പരാതിയ്ക്കൊപ്പം വീഡിയോകളും ചിത്രങ്ങളുമായി തെളിവുകളും സമർപ്പിക്കാനാവുന്നതാണ്.

എന്നാൽ ഈ നമ്പറിൽ വിളിച്ച് പരാതി അറിയിക്കാൻ സാധിക്കുന്നതല്ല. വാട്സ്ആപ്പ് സേവനം മാത്രമാണ് ഈ നമ്പറിൽ ലഭ്യമാകു. കേസ് ഗുരുതരമാണെങ്കിൽ പോലീസ് തന്നെ ഉപയോക്താക്കളെ ബന്ധപ്പെടുന്നതായിരിക്കും. ലോൺ ആപ്പുകളുടെ പീഡനത്തെ തുടർന്ന് കേരളത്തിൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് ഇത്തരത്തിൽ ഒരു സംവിധാനം ആരംഭിച്ചത്. അതേ സമയം ഇത്തരം ലോൺ ആപ്പുകൾക്ക് പുറമെ മറ്റ് രീതിയിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് വിധേയരാകുന്നവരുടെ എണ്ണവും വളരെ അധികമാണ്.
ഓരോ ദിവസവും ഓരോ തരത്തിലുള്ള തട്ടിപ്പുകളാണ് രാജ്യത്തിന്റെ പല ഭാഗത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്ട്രിസിറ്റിബിൽ തട്ടിപ്പ്, ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ്, അജ്ഞാത സന്ദേശങ്ങൾ അയയ്ച്ചുള്ള തട്ടിപ്പ്, ബാങ്കുകളുടെ വ്യാജ ആപ്പ് വ്യാജ വെബ്സൈറ്റ് എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പ് തുടങ്ങി നിരവധി തരത്തിലാണ് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഉപയോക്താക്കൾക്കാണ് ഇത്തരം തട്ടിപ്പുകളുടെ ഭാഗമായി പണം നഷ്ടപ്പെട്ടിരിക്കുന്നത്.
ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 1930 എന്ന സൈബർ ക്രൈം റിപ്പോർട്ടിങ് നമ്പറിലേക്ക് വിളിച്ച് പരാതി അറിയിക്കാം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ ഉപയോക്താക്കൾ പരാതി അറിയിച്ചാൽ നഷ്ടപ്പെട്ട പണം മുഴുവൻ തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഉപയോക്താക്കൾ പരാതിപ്പെടാൻ വൈകുന്തോറും പണം തിരികെ കിട്ടാനുള്ള സാധ്യത കുറഞ്ഞു വരുകയാണ്. ഈ നമ്പറിന് പുറമെ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും ഉപയോക്താക്കൾക്ക് പരാതി അറിയിക്കാവുന്നതാണ്.
പലപ്പോഴും അജ്ഞാതമായി വരുന്ന സന്ദേശങ്ങൾ വഴിയാണ് പലർക്കും പണം നഷ്ടപ്പെടുന്നത്. ഇമെയിൽ, എസ്എംഎസ്, സോഷ്യൽ മീഡിയകൾ എന്നിവ വഴി ഈ സന്ദേശം എത്തുന്നതായിരിക്കും. ഇത്തരം സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മാൽവെയറുകൾ നിറഞ്ഞ വെബ്സൈറ്റുകളിലേക്ക് ആയിരിക്കും ഇവ നിങ്ങളെ കൊണ്ടുപോകുക. ഇതുവഴി ഹാക്കർമാർക്ക് വിദൂരമായി തന്നെ നിങ്ങളുടെ ഉപകരണം നിയന്ത്രിക്കാനുള്ള ആക്സസ് ലഭിക്കുന്നതായിരിക്കും.


Click it and Unblock the Notifications








