ഇന്ത്യയിലെ ആദ്യ എഐ അധ്യാപിക തിരുവനന്തപുരത്ത്; കുട്ടികളെ പഠിപ്പിക്കുന്ന റോബോട്ടിനെ പരിചയപ്പെടാം
ഈ അടുത്ത കാലത്ത് ടെക് ലോകത്ത് നടന്ന ഏറ്റവും വലിയ കണ്ടുപിടുത്തമായിരുന്നു എഐ അധവ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത്. ചാറ്റ്ജിപിറ്റി സേവനങ്ങൾ ജനപ്രിയമായതോടെയാണ് ഉപയോക്താക്കൾ എഐയെക്കുറിച്ച് അധികമായി അറിയുന്നത്. പിന്നീട് എഐയുടെ സഹായത്താൽ നിരവധി സേവനങ്ങളാണ് പുറത്തിറങ്ങിയത്. ഓരോ തവണയും ഉപയോക്താക്കളെ അതിശയപ്പെടുത്തുകയാണ് എഐ.
ഇത്തരത്തിൽ പുതിയ ഒരു എഐ സേവനവും ഇപ്പോൾ രാജ്യത്ത് ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ കല്ലമ്പലത്ത് ഇന്ത്യയിലെ ആദ്യ എഐ അധ്യാപിക ജോലി ആരംഭിച്ചിരിക്കുകയാണ്. ഐറിസ് എന്ന എഐ അധ്യാപികയാണ് ഇത്തരത്തിൽ കഴിഞ്ഞ ദിവസം മുതൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. കല്ലമ്പലം കെ.ടി.സി.ടി ഹയർസെക്കൻഡറി സ്‌കൂളിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

അതേ സമയം നിലവിൽ ഐറിസ് തന്റെ പ്രവർത്തനത്തിൽ ചെറിയ വെല്ലുവിളികളും നേരിടുന്നുണ്ട്. നെറ്റ്വർക്ക് പ്രശ്നമാണ് ഇതിൽ പ്രധാനം. മാത്രമല്ല ഒരേ സമയം കുട്ടികൾ വിവിധ ചോദ്യങ്ങൾ ചോദിക്കുന്നതിനാൽ നിരവധി തെറ്റിദ്ധാരണകളും ഐറിസിന് ഉണ്ടായിരുന്നു. ചില സമയങ്ങളിൽ ഉത്തരം പറയുന്നതിൽ കാലതാമസം നേരിട്ടതായും വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ മറ്റ് ശല്യങ്ങൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ചോദ്യത്തിന് ഐറിസ് കൃത്യമായ മറുപടി നൽകുന്നുണ്ടെന്നും വാർത്തകളുണ്ട്.
പ്രമുഖ വാർത്താ ഏജൻസിയായ പിടിഐ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. വിദ്യാർത്ഥികളെ തിരിച്ചറിയാനായി എഐ അധ്യാപികയ്ക്ക് ഉടൻ കണ്ണ് നൽകുമെന്നും ഇതിന്റെ നിർമ്മാതാക്കൾ പറയുന്നു. പോരായ്കളെല്ലാം പരിഹരിച്ച് കൂടുതൽ ഫീച്ചറുകൾ നൽകി മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കാൻ സാധിക്കുന്ന റോബോട്ടിനെ നിർമ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും ഈ നിർമ്മാതാക്കൾ കൂട്ടിച്ചേർക്കുന്നു. സ്‌കൂളിലെ അടൽ ടിങ്കറിംഗ് ലാബിൻ്റെ ഭാഗമായി മേക്കർലാബ്‌സ് എഡ്യൂടെക്കിൻ്റെ സഹകരണത്തോടെയാണ് ഈ റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്.

MOST READ: ആൻഡ്രോയിഡുമായി കൈകോർക്കാൻ ഐഫോൺ; പുതിയമാറ്റം ടെക് ലോകത്തിൽ വലിയ വിപ്ലവം ഉണ്ടാക്കും
വിദ്യാർത്ഥികൾ ബഹളമുണ്ടാക്കിയാൽ കൃത്യമായ നിർദേശം നൽകാൻ ഈ എഐ അധ്യാപികയ്ക്ക് സാധിക്കില്ല എന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത് പറയുന്നു. എന്നാൽ കുട്ടികൾക്കിടയിൽ കൂടുതൽ അച്ചടക്കത്തോടെയുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കാൻ ഈ പ്രവർത്തി കാരണമാകുമെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു. അതേ സമയം പുതിയ അധ്യാപികയെ ലഭിച്ചത്തിൽ കുട്ടികളെല്ലാം അതീവ സന്തോഷവാന്മാരാണെന്ന് സ്കൂൾ പ്രിൻസിപ്പൽ മീര സുരേഷ് പിടിഐയോട് പറഞ്ഞു.
കെജി വിഭാഗത്തിലെ വിദ്യാർത്ഥികളെല്ലാം ആവേശത്തോടെയാണ് പുതിയ അധ്യാപികയെ വരവേൽക്കുന്നത്. പുതിയ അധ്യാപിക ഇവരെ ഒരിക്കലും വഴക്ക് പറയില്ലെന്നും അടിയ്ക്കില്ലെന്നും പ്രിൻസിപ്പൽ മീര കൂട്ടിച്ചേർത്തു. ജനറേറ്റീവ് എഐ മോഡിലാണ് ഐറിസ് പ്രവർത്തിക്കുന്നത്. ഇതിന് ശബ്ദത്തെ ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റാനുള്ള കഴിവും ഉണ്ടായിരിക്കുന്നതാണ്. നിലവിൽ മൂന്ന് ഭാഷകളോളം സംസാരിക്കാനും മനസിലാക്കാനും ഐറിസിന് സാധിക്കുന്നതാണ്. സാരിയാണ് ഐറിസിന്റെ വേഷം. പ്രധാനമായും കൊച്ചുകുട്ടികളെ പഠിപ്പിക്കുക എന്നതാണ് നിലവിൽ ഐറിസിന്റെ പ്രധാന ജോലി.
കാലിൽ ഘടിപ്പിച്ചിരിക്കുന്ന ചക്രത്തിന്റെ സഹായത്താലാണ് ഐറിസ് സഞ്ചരിക്കുന്നത്. ഐറിസിന്റെ കൂടുതൽ വീഡിയോകളും ചിത്രങ്ങളും മേക്കേഴ്സ് ലാബ് തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പുറത്ത് വിട്ടിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന തരത്തിൽ കൂടുതൽ എഐ സേവനങ്ങൾ പുറത്തിറക്കാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം. മാത്രമല്ല ഭാവിയിൽ ആഗോള തലത്തിൽ വിദ്യാഭ്യാസ രംഗത്ത് എഐ മികച്ച സ്വാധീനം ചെലുത്തും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതിന്റെ തുടക്കമാണ് ഇപ്പോൾ കല്ലമ്പലത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേ സമയം എഐ ഇപ്പോൾ കൂടുതൽ ജനപ്രിയമായിക്കൊണ്ട് ഇരിക്കുകയാണ്. പല ഫോണുകൾക്കും നിർമ്മാതാക്കൾ എഐ സവിശേഷത നൽകിയിട്ടുണ്ട്. സാംസങ്, ഗൂഗിൾ, ഓപ്പോ, വൺപ്ലസ് എന്നിവയാണ് നിലവിൽ എഐ ഫോണുകൾ പുറത്തിറക്കിയിരിക്കുന്ന കമ്പനികൾ. ഗൂഗിൾ പിക്സൽ 8 സീരീസ് ഫോണുകളിൽ ആയിരുന്നു ആദ്യമായി എഐ ഫീച്ചറുകൾ നൽകിയത്. ഇതിന് പിന്നാലെ ഗാലക്സി എസ് 24 സീരീസ് ഫോണുകളിൽ സാംസങ്ങും എഐ ഫീച്ചറുകൾ നൽകിയിരുന്നു.


Click it and Unblock the Notifications








