ഇസ്രോയുടെ വളർച്ചയിൽ അമ്പരന്ന് നാസ; ഇന്ത്യ ബഹിരാകാശ പഠനങ്ങളുടെ നേതാവായി മാറിയെന്ന് നാസ
നിലവിൽ ലോകത്താകെമാനം നടക്കുന്ന ബഹിരാകാശ പഠനങ്ങളുടെ ഒരു നേതാവായി ഇന്ത്യ മാറിയെന്ന് വെളിപ്പെടുത്തി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ. ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ നെൽസൺ ട്വിറ്റർ (എക്സ്) വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യക്കായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ യുഎസ് സഹായിക്കുമെന്നും ഇദ്ദേഹത്തിന്റെ ട്വീറ്റിൽ പറയുന്നു.
ചന്ദ്രയാൻ 3 വിജയം ആയതിന് ശേഷം ഇസ്രോയും നാസയും ചേർന്ന് ചില ദൗത്യങ്ങൾ പദ്ധതിയിടുന്നു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടേയും ഇസ്രോയുടേയും ബഹിരാകാശ ദൗത്യങ്ങളെ പ്രകീർത്തിച്ച് യുഎസും നാസയും രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ ജി20 ഉച്ചകോടിയുടെ സമയത്ത് യുഎസ് പ്രസിഡന്റ് ജോബൈഡനും ഇന്ത്യയുടെ ബഹിരാകാശ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിരുന്നു. പിന്നാലെയാണ് അഭിനന്ദനവുമായി ബിൽ നെൽസണും രംഗത്ത് വന്നിരിക്കുന്നത്.

MOST READ: പോയാൽ ഒരു ആഴ്ച, കിട്ടാനുള്ളത് കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ; കുറിച്ചുവയ്ക്കേണ്ട തീയതി ഇതാ
2024ന്റെ അവസാനത്തോടെ ഇന്ത്യയും യുഎസും സഹകരിച്ച് ഒരു ബഹിരാകാശ യാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കും എന്നും നെൽസന്റെ ട്വീറ്റിൽ പറയുന്നുണ്ട്. മാത്രമല്ല ഇന്ത്യയ്ക്കായി ഒരു ബഹിരാകാശ നിലയം നിർമ്മിക്കാൻ ആവിശ്യമായ എല്ല സഹായവും യുഎസ് വാഗ്ദാനം ചെയ്യുന്നുണ്ട്. 2040-ഓടെ ഇന്ത്യക്കായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇദ്ദേഹം പറഞ്ഞു.
അതേസമയം അടുത്ത വർഷം തന്നെ ബഹിരാകാശ യാത്രികനെ ഇന്ത്യ അയയ്ക്കും എന്ന് ഇസ്രോ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും ഇദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷത്തിന്റെ ആദ്യ പാദം തന്നെ ഇസ്രോയും നാസയും ചേർന്നുള്ള ഉപഗ്രഹം വിക്ഷേണം നടന്നേക്കും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതിനിടെ 2035-ൽ ഇന്ത്യ സ്വതന്ത്ര്യമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും 2040-ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കുമെന്നും നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ഭൂമിയുടെ വിവിധ ഘടനകളെക്കുറിതച്ച് വിശദമായി പഠിക്കാനായുള്ള ദൗത്യത്തിലാണ് ഇസ്രോയും നാസയും പങ്കാളികളാകുന്നത്. ഈ ദൗത്യത്തിലൂടെ ഭൂമിയിലെ ആവാസവ്യവസ്ഥകൾ, പർവത, ധ്രുവ ക്രയോസ്ഫിയർ, കടൽ മഞ്ഞ്, തീരദേശ സമുദ്രങ്ങൾ, വിവിധ കാലാവസ്ഥകൾ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും എന്നാണ് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നത്. ഭാവി പദ്ധതികളെക്കുളിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി ബിൽ നെൽസൺ ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഒരു പ്രസ്താവനയും ശാസ്ത്ര സാങ്കേതിക മന്ത്രാലയം പുറത്ത് വിട്ടിരുന്നു. ഇന്ത്യ ആദ്യമായി ബഹിരാകാശ യാത്രികനെ അയയ്ക്കുന്ന ദൗത്യമായ ഗഗൻയാൻ പദ്ധതിക്കുള്ള വിവധ കാര്യങ്ങളിൽ നാസ പരിശോധന നടത്താൻ സഹായിക്കും എന്നാണ് ഈ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. ദൗത്യത്തിനായുള്ള മൊഡ്യൂൾ മൈക്രോമെറ്റിറോയിഡ്, ഓർബിറ്റൽ ഡെബ്രിസ് (എംഎംഒഡി) പ്രൊട്ടക്ഷൻ ഷീൽഡുകൾ എന്നിവ ആയിരിക്കും നാസയുടെ ഹൈപ്പർവെലോസിറ്റി ഇംപാക്റ്റ് ടെസ്റ്റ് വഴി പരിശോധിക്കുക.
നിലവിൽ ഇതിനായുള്ള പഠനങ്ങൾ നടത്തിക്കൊണ്ട് ഇരിക്കുകയാണ് ഇസ്രോ. അതേ സമയം ബഹിരാകാശ പ്രവർത്തനങ്ങളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മഹത്തരമാണെന്നും നിലവിൽ ഇന്ത്യ നടത്തുന്ന ബഹിരാകാശ പഠനങ്ങൾ വളരെ വലുതാണെന്നും നെൽസൺ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ നിരവധി ഭാവി പദ്ധതികളാണ് ഇസ്രോ തയ്യാറാക്കിയിരിക്കുന്നത്. ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് പിന്നാലെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ എൽ-1 ഇപ്പോൾ പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്.
ഇതിന് പുറമെ ആദ്യ ശുക്രദൗത്യം, ഗഗൻയാൻ, ചന്ദ്രയാൻ-4 തുടങ്ങിയ ദൗത്യങ്ങൾ എല്ലാം തന്നെ ഇസ്രോ പ്രഖ്യാപിച്ചു കഴിഞ്ഞു. പല ദൗത്യങ്ങൾക്കുമായുള്ള പഠനങ്ങൾ പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. ചന്ദ്രയാൻ 3 വിജയം വരിച്ചത് വലിയ ആത്മവിശ്വാസമാണ് ഇസ്രോയ്ക്കും രാജ്യത്തിനും നൽകുന്നത്. ഈ ദൗത്യത്തോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാന്റ് നടത്തുന്ന നാലാമത്തെ രാജ്യമായി മാറാൻ ഇന്ത്യയ്ക്ക് സാധിച്ചു.


Click it and Unblock the Notifications








