ഇനി കളിമാറും; ലോകമല്ല, ആകാശം കീഴടക്കാൻ ഇന്ത്യ! ബഹിരാകാശ നിലയത്തിനായുള്ള ജോലികൾ ആരംഭിച്ചു
ഐഎസ്ആർഒയും (ഇസ്രോ) ഇന്ത്യയും ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ദൗത്യമാണ് ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുക എന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇത് സംബന്ധിച്ച നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ ഇതാ എല്ലാ ഇന്ത്യക്കാർക്കും സന്തോഷം പകരുന്ന ഒരു വാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇസ്രോ.
ഇന്ത്യയ്ക്കായുള്ള ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് തുടക്കമായി എന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് പറഞ്ഞു. വരുന്ന വർഷങ്ങളിൽ തന്നെ ഇതിനായുള്ള മൊഡ്യൂളുകൾ വിക്ഷേപിക്കും എന്നും ഇദ്ദേഹം പറഞ്ഞു. ഈ ദൗത്യം എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാനാണ് ഇസ്രോ ശ്രമിക്കുന്നതെന്നും സോമനാഥ് കൂട്ടിച്ചേർത്തു. 2035ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കും എന്നായിരുന്നു നേരത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയത്.

ലോ എര്‍ത്ത് ഓര്‍ബിറ്റിൽ ഇന്ത്യയ്ക്കായുള്ള ബഹിരാകാശ നിലയം സ്ഥാപിക്കാനാണ് ഇസ്രോ പദ്ധതിയിടുന്നത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന പേരിൽ ആയിരിക്കും ഈ നിലയം അറിയപ്പെടുക. ഇന്ത്യ നിർമ്മിക്കുന്ന ഈ ബഹിരാകാശ നിലയത്തിൽ ആദ്യ ഘട്ടത്തിൽ രണ്ട് മുതല്‍ നാല് പേർക്ക് വരെ കഴിയാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട് ഇവിടെ സൗകര്യങ്ങൾ വർധിപ്പിച്ച് കൂടുതൽ ആളുകൾക്ക് കഴിയാൻ സാധിക്കുന്ന വിധത്തിൽ വികസിപ്പിക്കും എന്നും പറയപ്പെടുന്നുണ്ട്.
20 ടണ്‍ ആയിരിക്കും ബഹിരാകാശ നിലയം പൂർത്തായികുമ്പോൾ ഉള്ള ഭാരം. പിന്നീട് ഇവ വികസിപ്പിച്ച് 400 ടണ്‍ വരെയാക്കി ഉയർത്തും എന്നാണ് എൻഡിടിവി പുറത്ത് വിട്ട റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ.ഉണ്ണികൃഷ്ണന്‍ നായരെ ഉദ്ധരിച്ചാണ് എൻഡിടിവി ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ഈ ദൗത്യം വിജയിച്ചു കഴിഞ്ഞാൽ ബഹിരാകാശത്ത് സ്വന്തമായി നിലയം ഉള്ള നാലാത്തെ രാജ്യം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും.

ഇന്ത്യയുടെ ബഹിരാകാശ നിലയം പൂർത്തായികുന്നതോടെ ആകെ മൊത്തം നാല് വ്യത്യസ്ത മോഡ്യൂളുകള്‍ ഈ നിലയത്തിൽ ഉണ്ടായിരിക്കും എന്നാണ് സൂചന. എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചാൽ രക്ഷപെടാനുള്ള ക്രൂ മോഡ്യൂള്‍ എസ്‌കേപ്പ് സിസ്റ്റമാണ് ഈ മൊഡ്യൂളുകളിൽ പ്രധാനി. സ്ഥിരമായി നിലയവുമായി ബന്ധിപ്പിച്ചാണ് ഈ മൊഡ്യൂൾ പ്രവർത്തിക്കുന്നത്. പ്രധാന മോഡ്യൂളില്‍ ഇന്ത്യന്‍ നിര്‍മിത എന്‍വയണ്‍മെന്റല്‍ ലൈഫ് സപ്പോര്‍ട്ട് ആന്റ് കണ്‍ട്രോള്‍ സിസ്റ്റവും ഉണ്ടായിരിക്കുന്നതാണ്.
നിലയത്തിനുള്ളിലെ ബഹിരാകാശ യാത്രികർക്കായി ഓക്സിജൻ നിർമ്മിക്കുക, നിയലത്തിനുള്ളിലെ കാർബൺ ഡൈ ഓക്സേഡ് പുറം തള്ളുക, ഈർപ്പം നിലനിർത്തുക എന്നിവ ആയിരിക്കും എന്‍വയണ്‍മെന്റല്‍ ലൈഫ് സപ്പോര്‍ട്ട് ആന്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ പ്രധാന ചുമതല. നിലയത്തിനായി ആദ്യം വിക്ഷേപിക്കുന്ന മൊഡ്യൂളുകളിൽ രണ്ട് സോളാർ പാനലുകൾ ഉണ്ടായിരിക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. അതേ സമയം അടുത്ത കാലത്ത് നടന്ന വിജയങ്ങളെല്ലാം ഇസ്രോയ്ക്ക് മികച്ച പ്രതീക്ഷയാണ് നൽകുന്നത്.
ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള എല്ലാ സഹായങ്ങളും സഹകരണവും നൽകുമെന്ന് നേരത്തെ നാസ അറിയിച്ചിരുന്നു. ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചതിന് പിന്നാലെയാണ് സഹകരണം ഉറപ്പാക്കി നാസ രംഗത്ത് വന്നത്. ഇതിന് പിന്നാലെ ഇന്ത്യയുടെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ എൽ-1ഉം വിജയകരമായി വിക്ഷേപിക്കാൻ ഇസ്രോയ്ക്ക് സാധിച്ചു. നിലവിൽ ഇസ്രോയുടെ പദ്ധതി പ്രകാരം ആദിത്യ എൽ-1ന്റെ പേടകം പ്രവർത്തിക്കുന്നുണ്ട് എന്നാണ് അധികൃതർ അറിയിച്ചുന്നത്.
ഇതിന് പുറമെ മറ്റ് നിരവധി ദൗത്യങ്ങളും ഇസ്രോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ദൗത്യം ആണ് ബഹിരാകാശ യാത്രക്കാരെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യം. അടുത്ത വർഷത്തോടെ ഈ ദൗത്യം ഉണ്ടാകും എന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്. ഈ ദൗത്യത്തിനായി തിരഞ്ഞെടുത്ത യാത്രക്കാരുടെ പേര് അടുത്തിടെ പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു. മലയാളിയായ പ്രശാന്ത് നായരുടെ കീഴിലാണ് നാല് അംഗ ടീം ഈ ദൗത്യത്തിനായി തയ്യാറാകുന്നത്.


Click it and Unblock the Notifications








