പുതുവത്സരത്തിൽ ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം; സൂര്യനെത്തൊടാൻ തയ്യാറായി രാജ്യം
പുതുവർഷത്തിൽ ഇന്ത്യയ്ക്കും ഇസ്രോയ്ക്കും അഭിമാനമായി മറ്റൊരു നേട്ടം കൂടി. ഇന്ത്യയുടെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ എൽ-1 ജനുവരി 6ന് ലക്ഷ്യ സ്ഥാനത്ത് എത്തുമെന്ന് ഇസ്രോ അറിയിച്ചു. ഇസ്രോ ചെയർമാൻ എസ് സോമനാഥ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലഗ്രാഞ്ച് പോയിന്റാണ് ആദിത്യ എൽ-1ന്റെ ലക്ഷ്യസ്ഥാനം.
ഈ സെപ്റ്റംബർ 2ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച ആദിത്യ എൽ-1 126 ദിവസങ്ങള്‍ കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ഇതിനോടകം തന്നെ പേകടത്തിലെ രണ്ട് പെലോഡുകൾ പ്രവർത്തനം ആരംഭിച്ചു. അധികം വൈകാതെ തന്നെ മറ്റ് പെലോഡുകളും പ്രവർത്തനം ആരംഭിക്കും എന്നും സോമനാഥ് പറഞ്ഞു. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് സാറ്റ്ലൈറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. എന്നാൽ എപ്പോൾ എത്തുമെന്ന സമയം കൃത്യമായി ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

സാറ്റ്ലൈറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്ന സമയം പിന്നീട് അറിയിക്കും എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. സാറ്റ്ലൈറ്റ് ലക്ഷ്യ സ്ഥാനത്ത് എത്തിയാൽ പിന്നെ കൂടുതലായി ജ്വലിച്ച് ഇവിടെ തന്നെ നിലയുറപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതാണ്. പിന്നീട് അതേ സ്ഥാനത്തു നിന്നുതന്നെ ഭ്രമണം ചെയ്യാന്‍ ആരംഭിക്കുന്നതായിരിക്കും. സൂര്യനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്താൻ ഈ ദൗത്യം സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ ഇതിനോടം തന്നെ സാറ്റ്ലൈറ്റിലെ രണ്ട് പെലോഡുകൾ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപായ SUIT എന്ന പെലോഡ് ആണ് ഇതിൽ ഒന്ന്. ഇതിന്റെ സഹായത്താൽ സൂര്യന്റെ ഫുൾ ഡിസ്‌ക് ചിത്രങ്ങൾ പേടകം പകർത്തിയിരുന്നു. ഈ ചിത്രങ്ങൾ എക്സ് വഴി ഇസ്രോ പുറത്ത് വിടുകയും ചെയ്തിരുന്നു. 200- 400 നാനോമീറ്റർ തരംഗ ദൈർഘ്യത്തിലാണ് SUIT എന്ന പേലോഡ് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ എടുക്കാൻ വേണ്ടി മാത്രമാണ് ഈ പെലോഡ് സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: ഇത്രയും ഫീച്ചറുകളുള്ള ഫോണിന് ഈ വിലയോ? വൺപ്ലസ് 12ന്റെ വില പുറത്തായി, ആകാംഷയിൽ ആരാധകർ
നേരത്തെ ഡിസംബർ 2ന് സോളാർ വിൻഡ് കണികാ പരീക്ഷണത്തിന്റെ (ASPEX) പെലോഡിലെ മറ്റൊരു ഉപകരണവും പ്രവർത്തനം ആരംഭിച്ചിരുന്നു. സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്റർ (SWIS) എന്ന പെലോഡ് ആയിരുന്നു അന്ന് പ്രവർത്തനം ആരംഭിച്ചത്. സൗരക്കാറ്റിൽ നിന്നുള്ള സിഗ്നനലുകൾ വിജയകരമായി തിരിച്ചറിയാൻ ഈ പേടകത്തിന് സാധിച്ചിരുന്നു. നിലവിൽ ഈ രണ്ട് പെലോഡ് മാത്രമെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളു. ആകെ ഏഴോളം പെലോഡുകൾ ആണ് ആദിത്യ എൽ-1 സാറ്റ്ലൈറ്റിൽ ഇസ്രോ സജ്ജീകരിച്ചിരിക്കുന്നത്.
ഇവയെല്ലാം തന്നെ വൈകാതെ പ്രവർത്തനം ആരംഭിക്കും എന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്. സൂര്യനെക്കുറിച്ചും സൂര്യന്റെ അന്തരീക്ഷത്തെക്കുറിച്ചും വിശദമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രോ ഈ ദൗത്യം ആരംഭിച്ചിരിക്കുന്നത്. സൂര്യന്റെ വികിരണം, കണികകളുടെ ഒഴുക്ക്, കാന്തിക ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഈ ദൗത്യത്തിലൂടെ പഠിക്കാൻ സാധിക്കുന്നതായിരിക്കും. ഇന്ത്യയ്ക്കും ഇസ്രോയ്ക്കും ഈ ദൗത്യം വലിയ നേട്ടമായിരിക്കും.
ഇസ്രോയുടെ തന്നെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) എന്ന റോക്കറ്റാണ് ഈ പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്. ഈ സാറ്റ്ലൈറ്റിന്റെ ആകെ ഭാരം 1,750 കിലോഗ്രാം ആണ്. നിലവിൽ ഇസ്രോയുടെ പദ്ധതിയിക്ക് അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നത്. മാത്രമല്ല ചന്ദ്രയാൻ 3 ദൗത്യം വിജയം ആയത് വലിയ ആത്മവിശ്വാസമാണ് ഇസ്രോയ്ക്ക് നൽകുന്നത്. ആദ്യ സൂര്യ ദൗത്യവും വിജയമാക്കി തീർക്കാം എന്ന പ്രതീക്ഷയിലാണ് ഇസ്രോ.
ഇതിന് പിന്നാലെ ബഹിരാകാശ യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനും ഇന്ത്യയ്ക്ക് സ്വന്തമായി സ്പേസ് സ്റ്റേഷൻ നിർമ്മിക്കാനും ഇസ്രോ ശ്രമിക്കുന്നുണ്ട്. 2028ഓടെ ഇന്ത്യ ബഹിരാകാശത്ത് ആദ്യ സ്പേസ് സ്റ്റേഷൻ നിർമ്മിക്കും എന്നാണ് ഇസ്രോ പറഞ്ഞിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്പേസ് സ്റ്റേഷൻ നിർമ്മിക്കാൻ എല്ലാ വിധ സഹായങ്ങളും നൽകുമെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയും പറഞ്ഞിരുന്നു. അതേ സമയം വരും ദിവസങ്ങൾ ആദിത്യ എൽ-1ന് ഏറെ നിർണ്ണായകം ആയിരിക്കും.


Click it and Unblock the Notifications








