പുതിയ വർഷത്തിൽ ജിയോയ്ക്കും എയർടെലിനും നേട്ടം; വിഐയ്ക്ക് കനത്ത തിരിച്ചടി, ഉപയോക്താക്കൾ കൈവിടുന്നു
പുതിയ വർഷത്തിലും ഉപയോക്താക്കളെ സമ്പാദിച്ച് ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ. 2024 ജനുവരി മാസത്തിൽ മാത്രം പുതിയതായി 41 ലക്ഷത്തോളം ഉപയോക്താക്കളെ ജിയോയ്ക്ക് ലഭിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ജനുവരി അവസാനത്തോടെ രാജ്യത്തെ വയർലെസ് ടെലികോം വരിക്കാരുടെ ആകെ എണ്ണം 1160.71 ദശലക്ഷത്തിൽ എത്തിയെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. 2023 ഡിസംബർ മാസത്തിൽ 1158.49 ദശലക്ഷം ആയിരുന്നു രാജ്യത്തെ വയർലെസ് ടെലികോം വരിക്കാരുടെ ആകെ എണ്ണം. 0.19 ശതമാനം പ്രതിമാസ വളർച്ചാ നിരക്കാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയിരിക്കുന്ന ടെലികോം കമ്പനി ജിയോ ആണ്.

നേരത്തെ സൂചിപ്പിച്ചത് പോലെ 41.78 ലക്ഷം ഉപയോക്താക്കളെയാണ് ജനുവരി മാസം മാത്രം ജിയോയ്ക്ക് പുതിയതായി ലഭിച്ചത്. ഇതോടെ ജിയോയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയർന്നു. ഉപയോക്താക്കളുടെ എണ്ണത്തിൽ ഭാരതി എയർടെലും വളർച്ച കൈവരിച്ചിട്ടുണ്ട്. ജനുവരി മാസത്തിൽ 7.52 ലക്ഷം ഉപയോക്താക്കളെയാണ് എയർടെൽ പുതിയതായി നേടിയത്. ഇതോടെ എയർടെലിന്റെ ആകെ ഉപയോക്താക്കളുടെ എണ്ണം 38.24 കോടി ആയി ഉയർന്നു.
അതേ സമയം ഉപയോക്താക്കളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിന്ന ഇന്ത്യൻ ടെലികോം കമ്പനിയായ വോഡാഫോൺ ഐഡിയക്ക് (വിഐ) കനത്ത തിരച്ചടി ഉണ്ടായി എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ജനുവരി മാസത്തിൽ 15.2 ലക്ഷം ഉപയോക്താക്കളെയാണ് വിഐയ്ക്ക് നഷ്ടപ്പെട്ടത്. ഇതോടെ വിഐയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 22.15 കോടിയായി ചുരുങ്ങി. 5ജി നെറ്റ്വർക്ക് എത്തിക്കാൻ സാധിക്കാത്തതാണ് വിഐയ്ക്ക് ഏറ്റ തിരിച്ചടിയുടെ കാരണം എന്നാണ് അറിയാൻ സാധിക്കുന്നത്.

എന്നിരുന്നാലും അറ് മാസങ്ങൾക്ക് ഉള്ളിൽ തന്നെ ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിക്കും എന്ന് വിഐ ഈ വർഷം ആദ്യം അറിയിച്ചിരുന്നു. 5ജി സേവനങ്ങൾ എത്തിയാൽ നഷ്ടപ്പെട്ട ഉപയോക്താക്കളെ തിരിച്ചെത്തിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് വിഐ. അതേ സമയം നഗരപ്രദേശങ്ങളിൽ വയർലെസ് വരിക്കാരുടെ ആകെ എണ്ണം 633.96 ദശലക്ഷമാണ് എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബറിലെ കണക്കുകൾ അനുസരിച്ച് ഇത് 633.44 ദശലക്ഷം ആയിരുന്നു.
ഗ്രാമപ്രദേശങ്ങളിൽ ആകട്ടെ ഉപയോക്താക്കളുടെ എണ്ണത്തിലും കാര്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 525.05 ദശലക്ഷത്തിൽ നിന്ന് 526.75 ദശലക്ഷമായി ആണ് ഗ്രാമപ്രദേശങ്ങളിലെ ഉപയോക്താക്കളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഇതിന് പുറമെ ജനുവരി മാസത്തിൽ മാത്രം 12.36 ദശലക്ഷം മൊബൈൽ നമ്പർ പോർട്ടബിലിറ്റി അപേക്ഷകൾ ലഭിച്ചതായും ട്രായ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം രാജ്യത്തെ ടെലികോം മേഖലയിൽ പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎലിന് അവകാശപ്പെടാനുള്ള വിപണി വിഹിതം 7.99 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ബിഎസ്എൻഎലിന്റെയും എംടിഎൻഎലിന്റെയും സംയോജിത വിഹിതമാണ് ഇത്. രാജ്യത്തെ ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണത്തിലും ഈ കാലയളവിൽ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ 904.54 ദശലക്ഷം വരിക്കാർ ഉണ്ടായിരുന്ന ബ്രോഡ്‌ബാൻഡിന് ഇപ്പോൾ 911.03 ദശലക്ഷം ഉപയോക്താക്കൾ ആണ് ഉള്ളത്. ഇതിന്റെ പ്രതിമാസ വളർച്ചാ നിരക്ക് 0.72 ശതമാനമാണ് എന്നാണ് ഈ റിപ്പോർട്ട് അവകാശപ്പെടുന്നത്. വരും മാസങ്ങളിൽ ഇതിന്റെ വളർച്ചാ നിരക്ക് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് ആദ്യമായി 5ജി നെറ്റ്വർക്ക് കൊണ്ടുവരാൻ സാധിച്ചതാണ് ജിയോയുടെയും എയർടെലിന്റെയും വളർച്ചയ്ക്ക് സഹായകമായത് എന്നാണ് കരുതുന്നത്. ജിയോ ആണ് ഇതിൽ മുന്നിട്ട് നിൽക്കുന്നത് എങ്കിലും എയർടെൽ ശക്തമായ പോരാട്ടം ജിയോയ്ക്ക് മുന്നിൽ കാഴ്ച വെയ്ക്കുന്നുണ്ട്. 5ജി അവതരിപ്പിക്കാൻ വൈകുന്തോറും വിഐയെ ഉപയോക്താക്കൾ കൈവിട്ടുകൊണ്ടേ ഇരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








