ലോക്സഭാ തിരഞ്ഞെടുപ്പ് 2024; വെയിൽ കൊള്ളേണ്ട, കഷ്ടപ്പെടേണ്ട; ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം
2024 ലോക്സഭ ഇലക്ഷനായുള്ള തിയതി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതികളാണ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ഘട്ടമായിട്ടായിരിക്കും രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഏപ്രിൽ 19ന് ആയിരിക്കും. രണ്ടാം ഘട്ടമാകട്ടെ ഏപ്രിൽ 26നും നടക്കും.
രണ്ടാം ഘട്ട വോട്ടെടുപ്പിൽ ആയിരിക്കും കേരളത്തിൽ ഇലക്ഷൻ നടക്കുക. കേരളത്തിൽ 20 മണ്ഡലങ്ങളിലേക്കായുള്ള വോട്ടെടുപ്പും ഈ ഘട്ടത്തിൽ നടത്താനാണ് ഇലക്ഷൻ കമ്മീഷന്റെ തീരുമാനം. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ നാലിന് ആയിരിക്കും വോട്ടെണ്ണൽ നടക്കുക. കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് തിയതി ഇലക്ഷൻ കമ്മീഷൻ പുറത്ത് വിട്ടത്. ഇതോടെ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടവും രാജ്യത്ത് നിലവിൽ വന്നിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

MOST READ: ഗൂഗിൾ പേ പ്രവർത്തനം അവസാനിപ്പിക്കുന്നു; ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ആപ്പ്
തമിഴ്നാട്, രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. അതേ സമയം ഈ തിരഞ്ഞെടുപ്പിൽ ചില വോട്ടമാർക്ക് വീട്ടിൽ ഇരുന്ന് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവും ഇലക്ഷൻ കമ്മീഷൻ ഉറപ്പാക്കിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 85 വയസ്സിനു മുകളിൽ പ്രായമായവർക്ക് വേണ്ടിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിന് പുറമെ 40 ശതമാനത്തിലധികം വൈകല്യമുള്ള വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഇവരുടെ വീടുകളിലേക്ക് ഫോം 12 ഡി അയയ്ച്ച് ആയിരിക്കും ഈ നടപടി പ്രാവർത്തികമാക്കുന്നത്. രാജ്യത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നത്. അതേ സമയം നേരത്തെ ചില നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇലക്ഷൻ കമ്മീഷൻ ഈ നടപടി വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലും ഇത് പ്രാവർത്തികമായി നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് തമ്മീഷൻ പദ്ധതിയിടുന്നത്. രാജ്യ വ്യാപകമായി തന്നെ ഇത് നടപ്പിലാക്കാനാണ് ഇലക്ഷൻ കമ്മീഷന്റെ തീരുമാനം എന്ന് രാജീവ് കുമാർ അറിയിച്ചു. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കായി ഇവരുടെ വാതിൽ പടിയിൽ തന്നെ ബാലറ്റ് കാസ്റ്റിംഗ് ക്രമീകരിക്കുന്നതായിരിക്കും. ഇതിന് വേണ്ടി പ്രത്യേകം വാളന്റിയർമാരെ തയ്യാറാക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ചൂട് കാലത്ത് പുറത്തെ വെയിലിൽ നിന്നും യാത്ര ബുദ്ധിമുട്ടുകളിൽ നിന്നും പ്രായമായവരെയും വൈകല്യങ്ങൾ ഉള്ളവരെയും സഹായിക്കാൻ വേണ്ടിയാണ് ഇലക്ഷൻ കമ്മീഷന്റെ പുതിയ തീരുമാനം. നിലവിൽ രാജ്യത്താകെമാനമായി 85 വയസ് കഴിഞ്ഞ 85 ലക്ഷം വോട്ടർമാരും 88.4 ലക്ഷം വികലാംഗരും ഉണ്ട് എന്നാണ് വോട്ടർ പട്ടികയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ രാജ്യത്ത് ആകെമാനമായി യോഗ്യരായ 97.8 കോടി വോട്ടർമാർ ഉണ്ടെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതിൽ 49.72 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും അടങ്ങിയിരിക്കുന്നു. അതേ സമയം വോട്ടെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ ഏപ്രിൽ 19, ഏപ്രിൽ 26 എന്നീ തിയതികളിൽ നടക്കുമ്പോൾ മൂന്നും നാലും ഘട്ടങ്ങൾ നടക്കുന്നത് മെയ് 7, മേയ് 13 എന്നീ തിരയതികളിൽ ആയിരിക്കും. മറ്റ് ഘട്ടങ്ങൾ യഥാക്രമം മെയ് 20, മെയ് 25, ജൂൺ 1 എന്നീ തിയതികളിൽ ആയിരിക്കും നടക്കുക.
നേരത്തെ സൂചിപ്പിച്ചത് പോലെ ജൂൺ 4ന് ആയിരിക്കും വോട്ടെണ്ണൽ നടക്കുന്നത്. അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പിനായി രാജ്യം പൂർണ്ണ സജ്ജമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ വെളിപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതിലൂടെ എല്ലാ ഒരുക്കങ്ങളും നേരിട്ട് കണ്ട് വിലയിരുത്തി. എല്ലാ സംസ്ഥാനങ്ങളുടെയും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിൽ തങ്ങൾ സംതൃപ്തരാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. യോഗ്യരായ എല്ലാ വോട്ടർമാരും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നും ഇവർ അഭ്യർത്ഥിച്ചു.


Click it and Unblock the Notifications








