ഗൂഗിൾ മാപ്പിലൂടെ 22 വർഷം മുൻപ് കാണാതായ ആളുടെ കാർ കുളത്തിൽ കണ്ടെത്തി
സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേസുകൾ തെളിയിക്കുന്നത് ഇന്ന് സർവ്വ സാധാരണമാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസും മറ്റ് സംവിധാനങ്ങളും പല കേസുകളിലും പൊലീസിന് സഹായമാകാറുണ്ട്. സാധാരണ ഇപ്പോൾ നടക്കുന്ന കുറ്റകൃത്യങ്ങളും ദുരൂഹത നിറഞ്ഞ സംഭവങ്ങളുമാണ് സാങ്കേതി വിദ്യകൊണ്ട് തെളിയിക്കുന്നതെങ്കിൽ അമേരിക്കയിൽ കഴിഞ്ഞ ദിവസം ഗൂഗിൾ മാപ്പിൻറെ സഹായത്തിൽ അപ്രതീക്ഷിതമായി അവസാനിച്ചത് 22 വർഷം പഴക്കമുള്ള ഒരു കാണാതാവൽ കേസാണ്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേസുകൾ തെളിയിക്കുന്നത് ഇന്ന് സർവ്വ സാധാരണമാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസും മറ്റ് സംവിധാനങ്ങളും പല കേസുകളിലും പൊലീസിന് സഹായമാകാറുണ്ട്. സാധാരണ ഇപ്പോൾ നടക്കുന്ന കുറ്റകൃത്യങ്ങളും ദുരൂഹത നിറഞ്ഞ സംഭവങ്ങളുമാണ് സാങ്കേതി വിദ്യകൊണ്ട് തെളിയിക്കുന്നതെങ്കിൽ അമേരിക്കയിൽ കഴിഞ്ഞ ദിവസം ഗൂഗിൾ മാപ്പിൻറെ സഹായത്തിൽ അപ്രതീക്ഷിതമായി അവസാനിച്ചത് 22 വർഷം പഴക്കമുള്ള ഒരു കാണാതാവൽ കേസാണ്.

ഗൂഗിൾ മാപ്പിലെ സാറ്റലൈറ്റ് ഇമേജിലൂടെ കുളത്തിൽ ഒരു കാർ വീണുകിടക്കുന്നത് കണ്ടെത്തിയതാണ് പഴക്കം ചെന്ന മിസ്സിങ് കേസിന് തുമ്പുണ്ടാക്കിയിരിക്കുന്നത്. ഗൂഗിൾ മാപ്പിൽ കണ്ട കുളത്തിലെ കാർ പൊക്കിയെടുത്ത് പൊലീസ് പരിശോധിച്ചു. കാർ 22 വർഷം മുൻപ് കാണാതായ ഒരാളുടേതാണെന്ന് വ്യക്തമായി. കാറിനകത്തെ അസ്ഥികൂടം കാണാതായ ആളുടേതാണെന്ന് സ്ഥിരികരിച്ചതോടെ 22 വർഷം പഴക്കം ചെന്ന കേസ് പൊലിസ് ക്ലോസ് ചെയ്തു.

1997 നവംബർ 7ന് ൽ അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്ന് വില്ല്യം മോർഡിറ്റ് എന്ന 40 വയസ്സുകാരനെ കാണാതായി. നിശാപാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണെന്ന് കാമുകിയെ ഫോണിലൂടെ അറിയിച്ചതിന് ശേഷം വില്ല്യമിനെ ആരും കണ്ടിട്ടില്ല. വില്ല്യമിൻറെ ബന്ധുക്കളും സുഹൃത്തുക്കളും കാണാനില്ലെന്ന പരാതിയുമായി പൊലിസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിൽ തുമ്പൊന്നും കിട്ടിയതുമില്ല.

2019 ആഗസ്റ്റ് 28ന് വെല്ലിങ്ടണിലെ ഗ്രേസ് ഐലൻറിൽ ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ താമസിക്കുന്ന ബാരിഫെയ്ക്ക് അയൽവാസിയിൽ നിന്നും ഫോൺകോൾ ലഭിക്കുന്നു. അയൽവാസിയുടെ മുൻ ഭർത്താവ് അവരെ വിളിച്ചിരുന്നുവെന്നും അദ്ദേഹം ആ പ്രദേശം ഗൂഗിൾ മാപ്പിൽ നോക്കുമ്പോൾ ബാരിഫെയുടെ വീടിന് പിറകിലെ കുളത്തിൽ ഒരു കാർ വീണ് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും അറിയിച്ചു.

കുളത്തിൽ കാർ ഉണ്ടെന്നുള്ള കാര്യം ഡ്രോണിൻറെ സഹായത്തോടെ ഉറപ്പുവരുത്തിയ ശേഷം ബാരിഫെ വീടിൻറെ മുൻ ഉടമസ്ഥയെ ബന്ധപ്പെട്ടു. അവർക്കും സംഭവത്തെപറ്റി അറിയില്ലെന്ന് വ്യക്തമായതോടെ ബാരിഫെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലിസ് സ്ഥലത്തെത്തി കാർ പുറത്തെടുത്തു. പൊലിസ് റിപ്പോർട്ട് പ്രകാരം കാർ വർഷങ്ങളായി വെള്ളത്തിനടിയിൽ കിടക്കുകയായിരുന്നു.

കുളത്തിൽ നിന്ന് പുറത്തെടുത്ത കാർ 1994 മോഡൽ സാറ്റേൺ എസ്എൽ ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 1997ൽ കാണാതായ വില്ല്യംസിൻറെ കാറാണ് അതെന്ന് വ്യക്തമായത്. കാറിനകത്ത് നിന്ന് ലഭിച്ച അസ്ഥികൂടം വില്ല്യംസിൻറേത് തന്നെയാണെന്നും പൊലിസ് പറഞ്ഞു. 2007 മുതൽ ഗൂഗിൾ മാപ്പിൽ കാണുന്ന ഈ കാർ ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. വില്ല്യമിൻറ കാർ കുളത്തിൽ വീണത് എങ്ങനെയെന്നതിനെ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

ഗൂഗിൾ മാപ്പിൽ ഓരോതവണയും പുതിയ അപ്ഡേറ്റിലൂടെ കൂടുതൽ വ്യക്തതയുള്ള സാറ്റ്ലൈറ്റ് ചിത്രങ്ങൾ നൽകുന്നുണ്ട്. ഇന്ത്യയിലുള്ളതിനേക്കാൾ വ്യക്തമായ ദൃശ്യങ്ങളാണ് അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും ലഭിക്കുന്നത്. എന്തായാലും ഗൂഗിൾ മാപ്പ് ഉപയോഗിച്ച് 22 വർഷം മുൻപ് കാണാതായ ആളുടെ അസ്ഥികൂടവും കാറും കണ്ടെത്തിയ സംഭവം സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളുടെ ഉദാഹരണമായി വേണം കാണാൻ.


Click it and Unblock the Notifications








