അത്യാവശ്യ കാര്യങ്ങൾക്ക് ഇനി യുപിഐ ഉപയോഗിക്കരുത്; പണമിടപാട് പൂർത്തിയാകാൻ നാല് മണിക്കൂർ വേണ്ടിവന്നേക്കാം
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി നടക്കുന്ന തട്ടിപ്പുകൾ കുറയ്ക്കാനായി പുതിയ മാറ്റം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. ഓൺലൈൻ തട്ടിപ്പുകൾ വലിയ രീതിയിൽ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റം കൊണ്ടുവരാനായി സർക്കാർ ശ്രമിക്കുന്നത്. അടുത്ത കാലത്തായി നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നത്.
യുപിഐ ആപ്പുകളുടെ മറവിലും ധാരാളം തട്ടിപ്പുകളാണ് രാജ്യത്ത് നടക്കുന്നത്. എന്നാൽ ഇതിനെ പ്രതിരോധിക്കാനായി പുതിയ സംവിധാനത്തിന് രൂപം നൽകിക്കൊണ്ടിരിക്കുകയാണ് സർക്കാർ. ഇത് പ്രകാരം ഇനി മുതൽ രണ്ട് വ്യക്തികൾ ആദ്യമായി യുപിഐ ആപ്പുകളുടെ സഹായത്താൽ പണമിടപാട് നടത്തുമ്പോൾ ഒരു അക്കൗണ്ടിൽ നിന്ന് അയച്ച പണം മറ്റേ അക്കൗണ്ടിൽ കയറാനായി ഏകദേശം നാല് മണിക്കൂറോളം സമയം എടുത്തേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

MOST READ: മിന്നുന്നതെല്ലാം പൊന്നല്ല! ഐഫോൺ 12 വെറും 39,000 രൂപയ്ക്ക് കിട്ടിയാൽ വാങ്ങുമോ!
പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ആദ്യ പെയ്മെന്റിൽ ആയിരിക്കും ഇത്തരത്തിൽ കാലതാമസം നേരിടുക. ആദ്യമായി അയയ്ക്കുമ്പോൾ മാത്രമായിരിക്കും ഈ കാലമാസം നേരിടുക എന്നും പിന്നീടുള്ള ഇടപാടുകളെല്ലാം സാധാരണ ഗതിയിൽ തന്നെ ആയിരിക്കുംമെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. സൈബർ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ ഈ മാറ്റം സഹായിക്കും എന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
സൈബർ കുറ്റവാളികളും മറ്റും ഉപയോക്താക്കളുടെ യുപിഐ ആപ്പ് വഴി പണം തട്ടിയെടുക്കാൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഈ പുതിയ മാറ്റം ഉപയോക്താവിന്റെ പണം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. പണം ട്രാൻസ്ഫർ ആകാനായി സമയം എടുക്കുന്നതിനാൻ ഈ പണം നഷ്ടപ്പെടാതിരിക്കാനായി വേണ്ട നടപടികൾ സ്വീകരിക്കാൻ ഉപയോക്താക്കൾക്ക് ആവിശ്യമായ സമയം ലഭിക്കുന്നതായിരിക്കും. ഇത്തരത്തിൽ തട്ടിപ്പുകാരിൽ നിന്ന് ഉപയോക്താക്കൾക്ക് രക്ഷപെടാൻ സാധിക്കുന്നതായിരിക്കും.

പുതിയ മാറ്റം വരുത്തുന്നതിനായുള്ള ചർച്ചകൾ ചൊവ്വാഴ്ച നടക്കും എന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധികൾ, വിവിധ പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിലെ ഉദ്യോഗസ്ഥർ, യുപിഐ ആപ്പുകളുടെ പ്രതിനിധികൾ, സർക്കാരിന്റെയും മറ്റ് വ്യവസായ പങ്കാളികൾ തുടങ്ങിയവർ ഈ ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ യോഗത്തിൽ ചർച്ചയാകും.
അതേ സമയം എന്നു മുതൽ ഈ മാറ്റം കൊണ്ടുവരും എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഒരു പുതിയ യുപിഐ അക്കൗണ്ട് ആരംഭിക്കുമ്പോൾ ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ പരമാവധി 5000 രൂപ വരെയാണ് അയയ്ക്കാൻ സാധിക്കുന്നത്. ഇതിന് ശേഷമായിരിക്കും മറ്റ് ട്രാൻസാഷനുകൾ ഈ ആപ്പ് അനുവദിക്കു. പുതിയ മാറ്റം വന്നു കഴിഞ്ഞാൽ ആരംഭത്തിൽ അൽപം ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും സുരക്ഷിതമായി പണം സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കും
പ്രധാനമായും കടകളിലും മറ്റും ആദ്യമായി പോകുമ്പോൾ നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ബില്ല് 2,000 രൂപയിലും കൂടുതൽ ആണെങ്കിൾ ഇത്തരത്തിൽ യുപിഐ പേയ്മെന്റ് നടത്താൻ ഉപയോക്താക്കൾക്ക് ചിലപ്പോൾ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. എന്നാൽ നമ്പറിലേക്ക് മാത്രം അയയ്ക്കുമ്പോഴാണോ കാലതാമസം ഉണ്ടാകുന്നത് അല്ലെങ്കിൽ ക്യൂആർ കോഡ് സ്ക്യാൻ ചെയ്താലും ഇടപാട് നടത്താൻ കാലതാമസം ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുന്നതായിരിക്കും.
അതേ സമയം യുപിഐ ആപ്പുകളെ കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകളാണ് ഇപ്പോൾ രാജ്യത്തിന്റെ പല സ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. വിവിധയിടങ്ങളിൽ വ്യാജ ക്യൂആർ കോഡുകൾ സ്ഥാപിച്ച് പണം തട്ടിയെടുക്കുന്നതാണ് ഇതിൽ ഒരു രീതി. ഇതിന് പുറമെ ഉപയോക്താക്കളുടെ ഫോണുകൾ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കാനും ചില സൈബർ കുറ്റവാളികൾ യുപിഐ ആപ്പുകളെ ഉപയോഗിക്കുന്നുണ്ട്. പുതിയ മാറ്റത്തിലൂടെ ഇവയെല്ലാം തടയാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








