എസ്ബിഐ വ്യാജൻ രംഗത്ത്; കണ്ണൂരുകാരന്റെ 25,000രൂപ പോയി, വ്യാജന്മാരെ തിരിച്ചറിയാം
പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് ഇപ്പോൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. കേരളാ പോലീസ് ഉൾപ്പെടെ നിരവധി അധികൃതർ സോഷ്യൽ മീഡിയകൾ വഴി ഓൺലൈൻ തട്ടിപ്പിന് എതിരെ ജാഗ്രത നിർദേശം പങ്കിടാറുണ്ടെങ്കിലും ഇത്തരത്തിൽ തട്ടിപ്പുകൾക്ക് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പല തരത്തിലാണ് ഓൺലൈനിൽ തട്ടിപ്പുകൾ നടക്കുന്നത്. ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ്, ഡേറ്റിങ് ആപ്പുകൾ വഴിയുള്ള തട്ടിപ്പ്, വ്യാജ ബാങ്ക് വെബ്സൈറ്റും ആപ്പുകളും ഉപയോഗിച്ചുള്ള തട്ടിപ്പ് എന്നിങ്ങനെ നിരവധിയാണ് ഇതിന്റെ ഉദാഹരണങ്ങൾ. കേരളത്തിലും ധാരാളമായി ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ തലശേരിയിൽ 79കാരനായ വയോധികൻ ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് 25,000 രൂപയാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്.

MOST READ: ഐഫോൺ 15 വെറും ട്രെയിലർ, കൂടുതൽ അപ്ഡേറ്റുമായി സിനിമ പിറകെ വരുന്നതേയുള്ളു
എസ്ബിഐ ബാങ്കിന്റെ യോനോ ആപ്പിന്റെ വ്യാജ പതിപ്പ് നിർമ്മിച്ചാണ് തട്ടിപ്പുകാർ ഇയാളെ ഇരയാക്കിയത്. നിങ്ങൾ ഉപയോഗിക്കുന്ന യോനോ ആപ്പ് ബ്ലോക്ക് ആയിരിക്കുന്നു. ഇതിന്റെ പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ പാൻ കാർഡ് അപ്ഡേറ്റ് ചെയ്യുക എന്ന എസ്എംഎസ് ഫോണിൽ എത്തിയതോടെ ആണ് തട്ടിപ്പിന് തുടക്കമായത്. എസ്എംഎസ് ശ്രദ്ധയിൽ പെട്ട വയോധികൻ എസ്എംഎസിനൊപ്പം ഉണ്ടായിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു. ഈ ലിങ്ക് ഇദ്ദേഹത്തെ എത്തിച്ചത് എസ്ബിഐയുടെ വ്യാജ വെബ്സൈറ്റിൽ ആയിരുന്നു.
കാഴ്ചയിൽ ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെയാണ് ഈ വ്യാജ വെബ്സൈറ്റും ഉണ്ടായിരുന്നത്. ആയതിനാൽ തന്നെ ഇദ്ദേഹം യുസർ നെയിമും പാസ്വേർഡും നൽകി വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യാൻ ശ്രമിച്ചു. ശേഷം ഫോണിൽ വന്ന ഒടിപി നമ്പർ കൂടി നൽകിയതോടെയാണ് പണം നഷ്ടപ്പെട്ട കാര്യം എസ്എംഎസ് ആയി എത്തിയത്. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ട കാര്യം ഇദ്ദേഹം തിരിച്ചറിഞ്ഞത്. അക്കൗണ്ടിൽ നിന്ന് 25,000 രൂപയോളമാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്.

MOST READ: ഗാലക്സി ടാബ് എസ് 8ന്റെ 4000 രൂപയുടെ ഡിസ്‌കൗണ്ട് 11000 ആയി ഉയർത്താം; ഇക്കാര്യം ചെയ്യുക
സംഭവത്തെ തുടർന്ന് ഇദ്ദേഹം പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഇതിന് സമാനമായ പല കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അജ്ഞാതമായി വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുക എന്നതാണ് തട്ടിപ്പിൽ നിന്ന് രക്ഷപെടാനുള്ള ഒരു മാർഗം. നിങ്ങൾ കയറിയിരിക്കുന്ന വെബ്സൈറ്റുകൾ ഔദ്യോഗികമാണോ വ്യാജമാണോ എന്ന് തിരിച്ചറിയാനും ധാരാളം മാർഗങ്ങളുണ്ട്.
വെബ്സൈറ്റിന്റെ യുആർഎലിൽ നൽകിയിരിക്കുന്ന സ്പെല്ലിങ് നല്ലതുപോലെ പരിശോധിക്കുക. ഇതിൽ അക്ഷരത്തെറ്റുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തുക. മാത്രമല്ല യുആർഎലിന്റെ അവസാനം .com, .in പോലുള്ള ഔദ്യോഗിക ഡൊമൈൻ ആണോ എന്നും പരിശോധിച്ച് ഉറപ്പിക്കേണ്ടതാണ്. വ്യാജ വെബ്സൈറ്റുകൾ പലപ്പോഴും ഔദ്യോഗിക ഡൊമൈനുകൾ ഉപയോഗിക്കാറില്ല. മാത്രമല്ല ബാങ്കിങ് പരമായ ആപ്പുകളോ മറ്റ് ആപ്പുകളോ ഇൻസ്റ്റാൾ ചെയ്യുമ്പോളും നിങ്ങൾ നല്ലതുപോലെ ശ്രദ്ധിക്കേണ്ടതാണ്.
ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ മുതലായ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രമെ ആപ്പുകൾ ഡൗൺലോഡ് ചെയ്യാവു. സന്ദേശങ്ങളായി വരുന്നതും മറ്റ് വെബ്സൈറ്റുകളിൽ നിന്നും എടുക്കുന്നതുമായി എപികെ ആപ്പുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്. വിവിധ തരം മാൽവെയർ അടങ്ങിയിരിക്കുന്നതായിരിക്കും ഇത്തരം ആപ്പുകൾ. നിങ്ങളുടെ ഉപകരണങ്ങൾ വിദൂരമായി തന്നെ പ്രവർത്തിപ്പിക്കാനുള്ള ആക്സസ് സ്കാമർമാർക്ക് ഇതിലൂടെ ലഭിക്കുന്നുണ്ട്. ആയതിനാൽ ഇത്തരം കാര്യങ്ങളോട് അകലം പാലിക്കേണ്ടതാണ്.
അതേ സമയം എന്തെങ്കിലും ഓൺലൈൻ തട്ടിപ്പുകൾക്ക് നിങ്ങൾ ഇരയാകുകയാണെങ്കിൽ ഈ വിവരം ഒരു മണിക്കൂറിനുള്ളിൽ തന്നെ 1930 എന്ന സൈബർ പോലീസ് ഹെല്പ് ലൈൻ നമ്പറിൽ അറിയിക്കേണ്ടതാണ്. ഒരു മണിക്കൂറിനുള്ളിൽ വിവരം അറിയിച്ചാൽ നഷ്ടപ്പെട്ട മുഴുവൻ തുകയും നിങ്ങൾക്ക് തിരിച്ചുകിട്ടാനുള്ള സാധ്യതയുണ്ട്. വിവരം അറിയിക്കാൻ വൈകുന്തോറും നിങ്ങളുടെ പണം തിരിച്ചുകിട്ടാനുള്ള സാധ്യത കുറയുകയാണ്. ഈ നമ്പറിന് പുറമെ www.cybercrime.gov.in എന്ന വെബ് സൈറ്റിലും ഉപയോക്താക്കൾക്ക് പരാതി അറിയിക്കാവുന്നതാണ്.


Click it and Unblock the Notifications








