ദാവൂദ് ഇബ്രാഹിം മരിച്ചോ? പാകിസ്ഥാനിൽ ഇന്റനെറ്റ് വിച്ഛേദിച്ചത് എന്തിന്, സോഷ്യൽ മീഡിയയ്ക്കും വിലക്ക്
ഇന്ത്യയിൽ ധാരാളം കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ചെയ്ത അധോലോക നേതാവാണ് ദാവൂദ് ഇബ്രാഹിം. നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ കൂടിയാണ് ഈ കൊടും ക്രിമിനൽ. മുംബൈയിലെ പ്രധാന അധോലോക സംഘമായ ഡി-കമ്പനിയുടെ സ്ഥാപകൻ കൂടിയാണ് ഇയാൾ. എന്നാൽ ഏറെ കാലമായി ദാവൂദിനെക്കുറച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.
പിന്നീട് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ അന്വേഷണത്തിന്റെ ഭാഗമായി ഇയാൾ പാകിസ്ഥാനിൽ ഉണ്ടെന്ന് അറിയാൻ സാധിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ ഈ വിവരം നിഷേധിക്കുകയായിരുന്നു. എന്നാൽ 2020 ഓഗസ്റ്റ് 22ന് പാക്കിസ്ഥാൻ ഇത് അംഗീകരിക്കുകയും ദാവൂദിന്റെത് എന്ന് അവകാശപ്പെടുന്ന ഒരു മേൽവിലാസും പുറത്ത് വിടുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഏറെ നാളുകളായി ദാവൂദിനെ ചുറ്റിപ്പറ്റി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ദാവൂദുമായി ബന്ധപ്പെട്ട മറ്റ് ചില വാർത്തകളും പുറത്ത് വന്നിരിക്കുകയാണ്.

വിഷം ഉള്ളിൽച്ചെന്ന് ദാവൂദിനെ അതീവ ഗുരുതരാവസ്ഥയിൽ കറാച്ചിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്നാണ് ഈ വാർത്ത സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആണോ എന്ന് വ്യക്തമല്ലെങ്കിലും ശനിയാഴ് മുതൽ കറാച്ചിയിലടക്കം പാകിസ്ഥാന്റെ പല ഭാഗത്തും ഇന്റർനെറ്റും സോഷ്യൽ മീഡിയയും എല്ലാം നിരോധിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് മുതലാണ് ഇവിടെ ഇന്റർനെറ്റ് നിരോധനം നടപ്പിലാക്കിയത്. ഇതേ ദിവസം തന്നെയാണ് ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
നിലവിൽ പാകിസ്ഥാനിലെ പല പ്രദേശത്തും യൂട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, വാട്സ്ആപ്പ് മുതലായ സോഷ്യൽ മീഡിയകളുടെ ഉപയോഗം ഏതാണ്ട് പൂർണമായും നിലച്ചിരിക്കുകയാണ്. ഇതിനിടെയാണ് ദാവൂദ് ഇബ്രാഹിം അത്യാസന്ന നിലയിലാണ് എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നത്. വളരെ രഹസ്യമായിട്ടാണ് പാക് ഭരണകൂടം ഈ വിവരം സൂക്ഷിച്ചിരുന്നത്. എന്നാൽ പിന്നാലെ ഈ വിവരങ്ങൾ ചോരുകയായിരുന്നു. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുപോകാതെ ഇരിക്കാനായിരിക്കാം ഒരു പക്ഷെ സർക്കാർ ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.

ദാവൂദ് ഇബ്രാഹിം മരിച്ചു എന്ന തരത്തിൽ ചില വാർത്തകളും പാകിസ്ഥാനിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല. അതേ സമയം പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ആയിരുന്ന ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) ഒരു വലിയ സൈബർ ക്യാമ്പെയിൻ നടത്തുന്നതിനെ തടയാൻ വേണ്ടിയാണ് ഭരണകൂടം ഇത്തരത്തിൽ ഇന്റർനെറ്റ് വിച്ഛേദിച്ചത് എന്ന തരത്തിലും വാർത്തകൾ പ്രവചിരിക്കുന്നുണ്ട്.
അതേ സമയം കറാച്ചിയിൽ ദാവൂദിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയ്ക്ക് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇയാൾക്ക് വേണ്ടി മാത്രമായി ആശുപത്രിയുടെ ഒരു നില പൂർണമായും ഒഴിച്ചിട്ടിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദാവൂദിന്റെ കുടുംബാംഗങ്ങൾക്കും ആശുപത്രിയിലെ ചില ഉന്നതർക്കും മാത്രമെ നിലവിൽ ഈ നിലയിലേക്ക് പ്രവേശം അനുവദിക്കുന്നുള്ളു എന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
1993ൽ ആണ് ദാവൂദിന്റെ നേതൃത്വത്തിൽ മുംബൈയിൽ ബോംബാക്രമണം നടന്നത്. ഏകദേശം 250-ൽ അധികം ആളുകളാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂടാതെ നിരവധി ആളുകൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദാവൂദ് ഇന്ത്യ വിട്ടത്. ധാരാളം അന്വേഷണങ്ങൾ നടത്തിയെങ്കിലും ഇയാൾ എവിടെ ആണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇയാൾ പാകിസ്ഥാനിലേക്ക് കടന്നതായി ഇന്ത്യ സംശയിച്ചിരുന്നെങ്കിലും ഇത് തെളിയിക്കാനാവിശ്യമായ തെളിവ് ഇന്ത്യയുടെ പക്കൽ ഉണ്ടായിരുന്നില്ല.
പിന്നീട് ഇന്ത്യ നടത്തിയ അന്വേഷണത്തിൽ പാക് ചാരസംഘടനയുടെ പിന്തുണയോടെയാണ് ദാവൂദ് ഈ ആക്രമണം നടത്തിയടെന്നും ഇയാൾക്കായി ഇവർ പാക്കിസ്ഥാനിൽ ഒളിസങ്കേതം ഒരുക്കിയിരുന്നു എന്നും അറിയാൻ സാധിച്ചിരുന്നു. എന്നാൽ ദാവൂദിന്റെ തന്നെ ഒരു ബന്ധുവാണ് ഇയാൾ പാകിസ്ഥാനിലെ കറാച്ചിയിൽ ഉണ്ടെന്ന കാര്യം അടുത്തിടെ സ്ഥിരീകരിച്ചത്. ദേശീയ അന്വേഷണ ഏജൻസിയോട് (എൻഐഎ) ആണ് ഇയാൾ ഇക്കാര്യം വെളിപ്പിടുത്തിയത്.


Click it and Unblock the Notifications








