പണി വരുന്നുണ്ട് മക്കളെ; റീചാർജ് പ്ലാനുകൾക്ക് ഉടൻ വില കൂടും, ഏറ്റവും കൂടുതൽ ബാധിക്കുക എയർടെൽ വരിക്കാരെ
രാജ്യമെങ്ങും ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലാണ്. ഏപ്രിൽ 19ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്നതായിരിക്കും. ജൂൺ 1ന് ആണ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തുടർന്ന് ജൂൺ 4ന് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതായിരിക്കും. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
എന്നാൽ ഈ തിരഞ്ഞെടുപ്പിന് ശേഷം ഫോൺ ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാത്ത ഒരു തിരച്ചടി ലഭിക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ ടെലികോം താരിഫ് വലിയ രീതിയിൽ ഉയർത്താൻ സാധ്യത ഉണ്ട് എന്നാണ് മണികൺട്രോൾ എന്ന മാധ്യമം പുറത്ത് വിടുന്ന റിപ്പോർട്ട്. 15 ശതമാനം മുതൽ 17 ശതമാനം വരെയുള്ള ഉയർച്ചയായിരിക്കും ടെലികോം താരിഫിൽ ഉണ്ടാകുക എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

പ്രധാനമായും ഭാരതി എയർടെൽ ഉപഭോക്താക്കൾക്ക് ആയിരിക്കും ഇതിൽ ഏറ്റവും കൂടുതൽ തിരിച്ചടി ലഭിക്കുക എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. രാജ്യത്ത് അവസാനമായി ടെലികോം താരിഫുകൾ ഉയർത്തിയത് 2021 ഡിസംബറിൽ ആയിരുന്നു. അന്ന് 20 ശതമാനം വർധനവ് ആയിരുന്നു കൊണ്ടുവന്നത്. 2027 ഫിനാഷ്യൽ ഇയർ ആകുന്നതോടെ എയർടെലിന്റെ 208 രൂപയുടെ പ്ലാനുകൾ 286 രൂപയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മറ്റ് കമ്പനികൾക്കും ഇതനുസരിച്ചുള്ള വളർച്ച ഉണ്ടായിരിക്കുന്നതാണ്.
അതേ സമയം ഈ ലോക്സഭാ ഇലക്ഷന് ശേഷം ഉടൻ തന്നെ എയർടെലിന്റെ പ്ലാനുകളിൽ ചിലപ്പോൾ 55 രൂപ വരെ താരിഫ് വർധനവ് ഉണ്ടായേക്കാവുന്നതാണ്. 2ജി ഉപയോക്താക്കളെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ 10 രൂപയും അധികമായി വാങ്ങുന്നതായിരിക്കും. അതേ സമയം 4ജിയിൽ നിന്ന് 5ജിയിലേക്ക് മാറുന്ന ഉപയോക്താക്കളുടെ പക്കൽ നിന്ന് 14 രൂപ ആയിരിക്കും ഇത്തരത്തിൽ അധികമായി ഈടാക്കുക.

പ്രതിവർഷം 2 ശതമാനം ഉപയോക്താക്കൾ പുതിയതായി എയർടെലിലേക്ക് വരുമെന്നും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. പുതിയ താരീഫ് വർധനവ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജൂലൈ മുതൽ ഓക്ടോബർ വരെയുള്ള സമയത്ത് നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ വർഷത്തിൽ എയർടെലിന് ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ജനുവരി മാസത്തിൽ മാത്രം 7.52 ലക്ഷം ഉപയോക്താളെയാണ് പുതിയതായി എയർടെലിന് ലഭിച്ചത്.
ഇതോടെ എയർടെലിന്റെ ആകെ ഉപയോക്താക്കളുടെ എണ്ണം 38.24 കോടി ആയി ഉയർന്നു. എന്നാൽ ഈ കാലയളവിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത് റിലയൻസ് ജിയോ ആണ്. 2024 ജനുവരി മാസത്തിൽ 41.78 ലക്ഷം ഉപയോക്താക്കളെയാണ് ജിയോയ്ക്ക് പുതിയതായി ലഭിച്ചത്. ഇതോടെ ജിയോയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയർന്നു. എന്നാൽ ഉപയോക്താക്കളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള വോഡാഫോൺ ഐഡിയയ്ക്ക് കനത്ത നഷ്ടമാണ് ഈ കാലയളവിൽ സംഭിച്ചത്.
ജനുവരി മാസത്തിൽ 15.2 ലക്ഷം ഉപയോക്താക്കളെയാണ് വിഐയ്ക്ക് നഷ്ടപ്പെട്ടത്. ഇതോടെ വിഐയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 22.15 കോടിയായി ചുരുങ്ങി. നഷ്ടപ്പെട്ട ഉപയോക്താക്കളെ തിരിച്ചെത്തിക്കാനായി ഉടൻ തന്നെ 5ജി അവതരിപ്പിക്കും എന്ന് വിഐ അറിയിച്ചിട്ടുണ്ട്. 5ജി അവതരിപ്പിച്ചതിനാലാണ് ജിയോയ്ക്കും എയർടെലിനും ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചത് എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അതേ സമയം പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎലിന് അവകാശപ്പെടാനുള്ള വിപണി വിഹിതം 7.99 ശതമാനം മാത്രമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ എല്ലാം സൂചിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വയർലെസ് ടെലികോം വരിക്കാരുടെ ആകെ എണ്ണം 1160.71 ദശലക്ഷത്തിൽ എത്തിയെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഡിസംബറിൽ ഇത് 1158.49 ദശലക്ഷം ആയിരുന്നു. ജനുവരി മാസത്തിൽ മാത്രം 12.36 ദശലക്ഷം മൊബൈൽ നമ്പർ പോർട്ടബിലിറ്റി അപേക്ഷകൾ ലഭിച്ചതായും ഈ റിപ്പോർട്ടിൽ ട്രായ് പറയുന്നുണ്ട്.


Click it and Unblock the Notifications








