കേരളത്തിൽ വ്യാപകമാകുന്ന ഓൺലൈൻ തട്ടിപ്പുകൾ; ഇരയായാൽ പണം നഷ്ടപ്പെടാതിരിക്കാൻ ചെയ്യേണ്ടത് ഇക്കാര്യം മാത്രം
കേരളത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വളരെ വലിയ രീതിൽ വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് നടത്തിയ ഓൺലൈൻ തട്ടിപ്പുകളിലൂടെ അഞ്ച് പേർക്ക് നഷ്ടമായത് 65 ലക്ഷം രൂപയാണ്. വിവിധ തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ഇവരുടെ പക്കൽ നിന്ന് പണം വാങ്ങിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സ്റ്റോക്ക് ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് പറഞ്ഞായിരുന്നു ശാസ്തമംഗലം സ്വദേശിയുടെ പക്കൽ നിന്ന് ഇവർ പണം തട്ടിയത്. ആദ്യം 32,500 രൂപയാണ് ഇയാൾ നിക്ഷേപിച്ചത്. എന്നാൽ ഇതിന്റെ ലാഭം ആക്കൗണ്ടിൽ എത്തിയതോടെ വൻ തുക നിക്ഷേപിക്കാൻ ഇയാൾ തയ്യാറാകുകയായിരുന്നു. തുടർന്ന് ഇയാൾ 59 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. എന്നാൽ ഇതിന് ശേഷം തട്ടിപ്പുകാരുടെ പക്കൽ നിന്ന് ഇയാൾക്ക് സന്ദേശങ്ങൾ ലഭിക്കാതെ ആയി. ഇയാൾ ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടർന്നാണ് താൻ വഞ്ചിക്കപ്പെട്ട വിവരം ഇയാൾ തിരിച്ചറിഞ്ഞത്. പിന്നാലെ ഇയാൾ പോലീസിനെ വിവരം അറിയിച്ചു. ഇതിന് പുറമെ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് തിരുമല സ്വദേശിയുടെ പക്കൽ നിന്ന് ഒരു ലക്ഷത്തിൽ അധികം രൂപയും തട്ടിപ്പുകാർ ഇത്തരത്തിൽ തട്ടിയെടുത്തിരുന്നു. സമാനമായ തട്ടിപ്പിന്റെ മറവിൽ ഇരുപത്തിനാലുകാരന്റെ പക്കൽ നിന്ന് 1.25 ലക്ഷം രൂപയും തട്ടിയെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് പുറമെ മണാർക്കാട് സ്വദിശേക്കും 40,000 രൂപയോളം നഷ്ടപ്പെട്ടു.
ടെലിഗ്രാമിൽ പ്രത്യക്ഷപ്പെട്ട ലിങ്കിൽ ക്ലിക്ക് ചെയ്താണ് ഇയാൾക്ക് പണം നഷ്ടപ്പെട്ടത്. മാത്രമല്ല എസ്ബിഐ ബാങ്കിന്റെ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പുകാർ 2.18 ലക്ഷം രൂപ തട്ടിയെടുത്തു എന്നും മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. പട്ടം സ്വദേശിക്കാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടത്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് കേരളത്തിലും ഇന്ത്യയിലാകെമാനവും ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി കേരളാ പോലീസ് രംഗത്ത് വന്നിട്ടുണ്ട്.

തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് പോലീസ് ജാഗ്രത നിർദേശം പുറത്ത് വിട്ടിരിക്കുന്നത്. നിരന്തരമായ ബോധവൽക്കരണത്തിനുശേഷവും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുന്നു എന്ന വാചകത്തോടെയാണ് പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു വാർത്തയുടെ ചിത്രവും പോലീസ് പങ്കുവെച്ചിട്ടുണ്ട്. എസ്എംഎസ്, ഇമെയിൽ, മറ്റ് സോഷ്യൽ മീഡിയ എന്നിവയിൽ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും ഇതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഈ പോസ്റ്റിൽ പറയുന്നു.
മാത്രമല്ല പണമോ, ബാങ്ക് വിവരങ്ങളോ ആവിശ്യപ്പെടുന്ന സന്ദേശങ്ങൾ അവഗണിക്കണമെന്നും ഇവർ പറയുന്നു. പലപ്പോഴും ബാങ്ക് ഉദ്യോഗസ്ഥരാണെന്നും മൊബൈൽ ധാതാക്കളാണെന്നും പറഞ്ഞും ഇവർ നിങ്ങളുടെ ഒടിപി അടക്കമുള്ള വിവരങ്ങൾ ചോദിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ യഥാർത്ഥത്തിൽ ബാങ്ക് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ പങ്കുവെയ്ക്കാൻ ഫോണിലൂടെ ബന്ധപ്പെടില്ലെന്നും ഈ പോസ്റ്റിൽ കൂട്ടിച്ചേർത്തു. പല ഫിഷിംഗ് സൈറ്റുകളിലേക്കും നയിക്കാൻ സാധ്യതയുള്ള ലിങ്കുകളാണ് ഇവർ സന്ദേശത്തൊട് ഒപ്പം അയയ്ക്കുന്നത് എന്നും ഇവർ ഓർമ്മിപ്പിച്ചു.
അതേ സമയം ഉപയോക്താക്കൾക്ക് ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ എന്ത്ചെയ്യണം എന്ന നിർദേശവും പോലീസ് നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള എന്തെങ്കിലും തട്ടിപ്പിൽ ഉപയോക്താക്കൾ ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഈ നമ്പറിന് പുറമെ www cybercrime gov in എന്ന വെബ്‌സൈറ്റ് വഴിയും ഉപയോക്താക്കൾക്ക് പരാതി അറിയിക്കാവുന്നതാണ്. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ അറിയിപ്പ് ലഭിക്കണം എന്ന് പോസ്റ്റിൽ പ്രത്യേകം പറയുന്നു.
ഒരു മണിക്കൂറിനുള്ളിൽ തന്നെ വിവരം അറിയിച്ചാൽ ഉപയോക്താക്കൾക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും വീണ്ടെടുക്കാനുള്ള സാധ്യത കൂടുതൽ ആണെന്നാണ് മുമ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്ന സമാനകേസുകളിലെ അനുഭവം. ആയതിനാൽ ഇത്തരം തട്ടിപ്പുകളിൽ ഉപയോക്താക്കൾ ഇരയായാൽ പരാതിപ്പെടാൻ താമസിക്കുന്നത്. എത്ര വൈകിയാണോ നിങ്ങൾ വിവരം അറിയിക്കുന്നത് അത്രയും നഷ്ടം നിങ്ങൾക്ക് സംഭവിക്കാൻ സാധ്യതയുണ്ട്. ഇതുപോലുള്ള തട്ടിപ്പുകൾക്കെതിരെ ഉപയോക്താക്കൾ ജാഗ്രതയും പാലിക്കണം.


Click it and Unblock the Notifications








