ഓൺലൈനായി ഓർഡർ ചെയ്ത കേക്ക് കഴിച്ച് പെൺകുട്ടി മരിച്ചു; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഫുഡ് ഡെലിവറി ആപ്പുകൾ. പ്രധാനമായും രണ്ട് ഫുഡ് ഡെലിവറി ആപ്പുകളാണ് ഇന്ത്യയിൽ കൂടുതൽ ജനപ്രിയമായിട്ടുള്ളത്. സ്വിഗ്ഗി, സൊമാറ്റോ എന്നിവയാണ് ഇവ. പ്രധാനമായും നഗര പ്രദേശങ്ങളിലാണ് ഈ ആപ്പുകൾക്ക് കൂടുതൽ ഉപയോക്താക്കൾ ഉള്ളത്.
ഇത്തരം ആപ്പുകൾ വഴി ലഭിക്കുന്ന ഭക്ഷണത്തെ കുറച്ച് പലപ്പോഴും പരാതികൾ ഉയർന്ന് കേൾക്കാറുണ്ടെങ്കിലും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. സൊമാറ്റോയിൽ നിന്ന് പിറന്നാൾ കേക്ക് വാങ്ങി കഴിച്ച മൻവി എന്ന പത്ത് വയസുകാരി മരണപ്പെട്ടു എന്നായിരുന്നു വാർത്ത. പഞ്ചാബിലെ പാട്യാലയിൽ ആണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ഐഎഎൻഎസ് എന്ന വാർത്താ ഏജൻസിയാണ് ഈ വാർത്ത പുറത്ത് വിട്ടത്.

സംഭവം വിവാദമയതോടെ പ്രതികരണവുമായി സൊമാറ്റോ രംഗത്ത് വന്നു. കേക്ക് ഓർഡറെടുത്ത റെസ്റ്റോറന്റിനെ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തു എന്നാണ് സൊമാറ്റോ അറിയിച്ചിരിക്കുന്നത്. ഭാവിയിൽ ഇവരുമായിട്ടുള്ള എല്ലാ പങ്കാളിത്തവും സൊമാറ്റോ ഒഴിവാക്കുന്നതായും ഇവർ അറിയിച്ചു. സംഭവത്തിൽ എല്ലാ വിധ അന്വേഷണങ്ങളോടും സഹകരിക്കുമെന്നും സോമാറ്റോ വ്യക്തമാക്കി. കേക്ക് കൻഹ എന്ന റസ്റ്റോറൻ്റിൽ നിന്ന് ഓർഡർ ചെയ്ത കേക്ക് കഴിച്ചതിനെ തുടർന്നാണ് പെൺകുട്ടി മരണപ്പെട്ടത്. കേക്ക് കഴിച്ച മറ്റുള്ളവർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു.
സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 273 (ഹാനികരമായ ഭക്ഷണമോ പാനീയമോ വിൽക്കൽ), 304-എ (അശ്രദ്ധമൂലമുള്ള മരണം) എന്നിവ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ അന്വഷണം പുരോഗമിച്ചുകൊണ്ട് ഇരിക്കുകയാണ്. അതേ സമയം സംഭവം നടന്ന് അഞ്ച് ദിവസത്തോളം ആയെങ്കിലും ആരോഗ്യവകുപ്പ് തങ്ങളെ സഹായിക്കുന്നില്ല എന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബവും രംഗത്ത് വന്നിട്ടുണ്ട്.

MOST READ: ഇനി ഇലക്ട്രിസിറ്റി ബില്ല് ഉയരില്ല; പിഎം സൂര്യോദയ യോജനയിൽ അംഗമാകാം, ഗുണങ്ങൾ ഏറെ
കഴിച്ച കേക്കിന്റെ സാമ്പിളുകൾ ശേഖരിക്കാൻ ഇവർ തയ്യാറായില്ല എന്ന് എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ മൻവിയുടെ ബന്ധുക്കൾ പറഞ്ഞു. മാർച്ച് 24ന് ആയിരുന്നു ഈ സംഭവം നടന്നത്. മൻവിയുടെ ജന്മദിനം ആഘോഷിച്ചതിന് ശേഷം ഇവൾ ശർദിക്കുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് കാണിക്കുകയും ചെയ്തതായി മൻവിയുടെ ബന്ധുക്കൾ പറയുന്നു. ഉടൻ തന്നെ ഇവൾ മരണപ്പെടുകയായിരുന്നു എന്നും ഇവർ കൂട്ടിച്ചേർത്തു.
പെൺകുട്ടിയുടെ വീഡിയോയും എക്സ് (ട്വിറ്റർ) എടക്കമുള്ള സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്. ശനിയാഴ്ചോയോടെയാണ് ഈ ദൃശ്യങ്ങൾ വൈറലായി മാറിയത്. ഇതേ തുടർന്നാണ് ഈ സംഭവം കൂടുതൽ ആളുകളിലേക്ക് എത്തുന്നത്. അതേ സമയം സംഭവത്തിൽ പ്രതികളായ നാല് പേരെ തിരിച്ചറിഞ്ഞതായും ഇതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഗ്രീൻവ്യൂ കോളനിയിൽ നിന്നുള്ള ഗുർമീത് സിംഗ്, രഞ്ജീത്, പവൻ മിശ്ര, വിജയ് കുമാർ എന്നിവയാണ് പ്രതികൾ എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഇതിൽ ഗുർമീത് സിംഗ് എന്നയാൾ ഒളിവിലാണ്. ഇയാളാണ് കൻഹ ബേക്കറിയുടെ ഉടമ. മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഗുർമീത് സിംങ്ങിനെ പിടിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു. അതേ സമയം പുതിയ സംഭവം വലിയ ജാഗ്രതയാണ് സോഷ്യൽ മീഡിയയിൽ പരത്തിയിരിക്കുന്നത്. നിരവധി ആളുകൾ ഈ വീഡിയോ പങ്കെവെച്ച് രംഗത്ത് വന്നിട്ടുണ്ട്. നിരവധി കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.


Click it and Unblock the Notifications








