ഫേസ്ബുക്ക് 3.2 ബില്ല്യൺ ഫേക്ക് അക്കൌണ്ടുകളും കുട്ടികളെ ചൂഷണം ചെയ്തുള്ള പോസ്റ്റുകളും നീക്കം ചെയ്തു
സോഷ്യൽ നെറ്റ്വർക്ക് രംഗത്തെ ഭീമനായ ഫേസ്ബുക്ക് കഴിഞ്ഞ കുറച്ച് കാലങ്ങളായി പല ഭാഗത്തു നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. ഡാറ്റാ പ്രൈവസി പ്രശ്നങ്ങളും പരസ്യത്തെ സംബന്ധിച്ചുള്ള വിമർശനങ്ങൾക്കുമിടെ ഫേസ്ബുക്ക് പുറത്ത് വിട്ട കണക്കനുസരിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിരുന്നു. ഫേസ്ബുക്ക് പ്ലാറ്റ്ഫോം കൂടുതൽ മികവുറ്റതാകുന്നതിൻറെ ഭാഗമായി കമ്പനി കഴിഞ്ഞ 6 മാസത്തിനിടെ 3.2 ബില്ല്യൺ അക്കൌണ്ടുകളാണ് ഡിലീറ്റ് ചെയ്തത്. കുട്ടികളെ ചൂഷണം ചെയ്യുന്ന കോടിക്കണക്കിന് പോസ്റ്റുകളും കമ്പനി നീക്കം ചെയ്തു.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 3.2 ബില്യൺ വ്യാജ അക്കൗണ്ടുകൾ സർവീസിൽ നിന്ന് നീക്കം ചെയ്തതായി ഫേസ്ബുക്ക് പറയുന്നു. സോഷ്യൽ നെറ്റ്വർക്കിൽ ആക്ടീവ് യൂസേഴ്സ് ആവാനുള്ള അവസരം ലഭിക്കുന്നതിന് മുമ്പ് തന്നെ മിക്കവാറും എല്ലാ വ്യാജ അക്കൌണ്ടുകളും പിടിക്കപ്പെട്ടു, അതിനാൽ തന്നെ കമ്പനി പതിവായി റിപ്പോർട്ട് ചെയ്യുന്ന ഉപയോക്താക്കളുടെ കണക്കുകളിൽ വ്യാജന്മാരുടെ എണ്ണം ഉൾപ്പെടില്ല. 2.45 ബില്യൺ ഉപയോക്തൃ അക്കൗണ്ടുകളിൽ 5 ശതമാനവും വ്യാജമാണെന്ന് ഫേസ്ബുക്ക് കണക്ക് കൂട്ടുന്നു.

ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ കുട്ടികളുടെ നഗ്നത, ലൈംഗിക ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട 18.5 ദശലക്ഷം കണ്ടൻറുകൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തതായി കമ്പനി ബുധനാഴ്ച നൽകിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ കൂട്ടികളെ ചൂഷണം ചെയ്യന്ന പോസ്റ്റുകളുൽ 13 ദശലക്ഷം പോസ്റ്റുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരം പോസ്റ്റുകൾ കണ്ടെത്താനുള്ള സംവിധാനങ്ങളുടെ മികവ് വർദ്ധിച്ചതാണ് ഈ സംഖ്യയിലുള്ള വലീയ മാറ്റമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ഏപ്രിൽ - സെപ്റ്റംബർ കാലയളവിൽ തന്നെ 11.4 ദശലക്ഷം വിദ്വേഷ സംഭാഷണങ്ങൾ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിൽ ഇത്തരം വിദ്വേഷ സംഭാഷണങ്ങളുടെ എണ്ണം 7.5 ദശലക്ഷമായിരുന്നു. ഇത്തരം പോസ്റ്റുകളിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിദ്വേഷമുണ്ടാക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളെ തീവ്രവാദ ഉള്ളടക്കം, കുട്ടികളെ ചൂഷണം ചെയ്യൽ, മറ്റ് കാര്യങ്ങൾ എന്നിവ നീക്കം ചെയ്യുന്ന പോലെ തന്നെ കൈകാര്യം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

തീവ്രവാദ പ്രചാരണത്തിനുള്ള കണ്ടൻറുകൾ നീക്കം ചെയ്യുന്നതിനായുള്ള രൂപരഖ വിവരങ്ങൾ ഫേസ്ബുക്ക് കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. അൽ-ക്വൊയ്ദ, ഐസിസ്, അവരുടെ അനുബന്ധ സംഘടനകൾ എന്നിവയുടെ ഡാറ്റ മാത്രമേ ഫേസ്ബുക്കിൻറെ മുമ്പത്തെ റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിരുന്നുള്ളു. ഏറ്റവും പുതിയ റിപ്പോർട്ട് കാണിക്കുന്നത് ഐസിസ്, അൽ-ക്വയ്ദ തീവ്രവാദ ഗ്രൂപ്പുകൾക്ക് പുറമേയുള്ള ഗ്രൂപ്പുകൾ പോസ്റ്റുചെയ്ത കണ്ടൻറുകളും ആ രണ്ട് സംഘടനകളുടെ കണ്ടൻറ് കണ്ടെത്തുന്നതിനെക്കാൾ കുറഞ്ഞ നിരക്കിലാണെങ്കിലും ഫേസ്ബുക്ക് കണ്ടെത്തുന്നു.

സ്റ്റാൻഡേർഡ് എൻഫോഴ്‌സ്‌മെന്റിനെക്കുറിച്ചുള്ള ഫെയ്‌സ്ബുക്കിന്റെ നാലാമത്തേതും ഇൻസ്റ്റാഗ്രാമിൻറെ ആദ്യത്തേതുമായ റിപ്പോർട്ടിലാണ് കുട്ടികളുടെ നഗ്നത, നിയമവിരുദ്ധമായ തോക്ക്, മയക്കുമരുന്ന് വിൽപ്പന, തീവ്രവാദ പ്രചാരണം തുടങ്ങിയ മേഖലകളിലെ കണ്ടൻറുകളെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെട്ട കാലയളവിൽ കുട്ടികളുടെ നഗ്നത, ലൈംഗിക ചൂഷണം എന്നിവയുമായി ബന്ധപ്പെട്ട 1.3 ദശലക്ഷം പോസ്റ്റുകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തതായി കമ്പനി അറിയിച്ചു.


Click it and Unblock the Notifications








