ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഷെയർ ചെയ്ത ഫേസ്ബുക്കിന് പണികൊടുത്ത് ഓസ്ട്രേലിയ
3 ലക്ഷത്തിലധികം ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ പങ്കിട്ടുവെന്നാരോപിച്ച് ഓസ്‌ട്രേലിയൻ പ്രൈവസി വാച്ച്ഡോഗ് ഫേയ്‌സ്ബുക്കിനെതിരെ ഫെഡറൽ കോടതിയെ സമീപിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട് വിവാദമായ ഡാറ്റ ചോർച്ചയ്ക്ക് ശേഷമാണ് പുതിയ ഡാറ്റ ചോർച്ച കണ്ടെത്തിയിരിക്കുന്നത്. "ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്" എന്ന പേഴ്സണാലിറ്റി ക്വിസ് ആപ്ലിക്കേഷൻ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ എക്‌സ്‌ട്രാക്റ്റുചെയ്‌തതിന് ശേഷമാണ് ഡാറ്റ ലംഘനം നടന്നത്.

2016 ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിൽ ഫേസ്ബുക്ക് ഉപയോക്താക്കളെ കേംബ്രിഡ്ജ് അനലിറ്റിക്ക രാഷ്ട്രീയ പരസ്യത്തിലൂടെ സ്വാധീനിച്ചത് ചോർന്ന ഡാറ്റ ഉപയോഗിച്ചാണെന്ന് ആരോപണമുണ്ട്. ടെക്നോളജി രംഗത്തെ ഡാറ്റ പ്രൈവസിയെ സംബന്ധിച്ച വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടതും ഈ വിവാദമാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇതിന് ശേഷം ഡാറ്റ പ്രവസിയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കി.

മൂന്ന് ലക്ഷത്തിലധികം ഓസ്‌ട്രേലിയൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്ക് വെളിപ്പെടുത്തിയെന്ന് ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണർ ആരോപിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 2014 ലും 2015 ലും ഫേസ്ബുക്ക് അവരുടെ ഡാറ്റ ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ് എന്ന ആപ്ലിക്കേഷന് നൽകിയത് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനമാണ് എന്നാണ് റിപ്പോർട്ടുകൾ.

311,127 ഓളം ഓസ്‌ട്രേലിയൻ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ പൊളിറ്റിക്കൽ പ്രൊഫൈലിംഗ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വിറ്റഴിക്കപ്പെടുമെന്നത് ഉപയോക്താക്കളുടെ പ്രതീക്ഷകൾക്ക് പുറത്താണെന്ന് ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണർ ആഞ്ചലീൻ ഫോക്ക് പ്രസ്താവനയിൽ പറഞ്ഞു. പേഴ്സണൽ ഡാറ്റ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ആളുകളുടെ മനോഭാവവും ഇത്തരം സംഭവങ്ങൾക്ക് കാരണമാവുന്നുണ്ട്.

കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റാ ചോർച്ച ആഗോളതലത്തിൽ 86 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളെ ബാധിച്ചിരുന്നു. അന്വേഷണത്തിനിടെ ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണറുടെ (ഒഎഐസി) ഓഫീസുമായി സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം ഇപ്പോൾ ഫെഡറൽ കോടതിയുടെ പരിഗണനയിലാണ്.

OAIC അനുസരിച്ച്, ഫേസ്ബുക്ക് സ്വകാര്യത സെറ്റിങ്സിൽ സുതാര്യത പുലർത്തിയിരുന്നില്ല. ഇത് മറ്റ് ആപ്ലിക്കേഷനുമായി ഷെയർ ചെയ്യപ്പെടുന്ന ഡാറ്റയെക്കുറിച്ച് മനസ്സിലാക്കാൻ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. അക്കാലത്തെ സൈറ്റിന്റെ രൂപകൽപ്പന ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ എങ്ങനെ വെളിപ്പെടുത്തിയെന്നതിനെ കുറിച്ചുള്ള പെർമിഷനോ നിയന്ത്രണമോ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയില്ല.

കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയുമായി ബന്ധപ്പെട്ട് യുഎസ് രാഷ്ട്രീയക്കാരുടെ കടുത്ത പരിശോധനയാണ് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് മുമ്പ് നേരിട്ടത്. 2018 ൽ യുകെയുടെ ഡാറ്റാ പ്രൊട്ടക്ഷൻ ഏജൻസി ഫേസ്ബുക്കിന് 5,00,000 പൗണ്ട് പിഴ ചുമത്തിരുന്നു. വർദ്ധിച്ചു വരുന്ന ഡാറ്റ ചോർച്ചകൾ ഫേസ്ബുക്കിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.


Click it and Unblock the Notifications








