വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി
ദില്ലിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്പ് നടത്തിയ വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ട് കമ്പനി പൂട്ടി. ഈ അക്രമകാരിയുടെ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തതായി സോഷ്യൽ മീഡിയ ഭീമൻ മാധ്യമങ്ങളെ അറിയിച്ചു. ആക്രമണകാരി പ്രായപൂർത്തിയാകാത്ത ആളാണ് എന്നതിനാൽ തന്നെ ഈ വ്യക്തിയുടെ പേര്, ചിത്രം എന്നിവ വെളിപ്പെടുത്താൻ മാധ്യമങ്ങൾക്ക് സാധിക്കില്ല. അതേ സമയം സേഷ്യൽ മീഡിയയിൽ ഇയാളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.

പൌരത്വ ഭേദഗതി നിയമത്തിനെതിരായി ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്താകമാനം നടക്കുന്നത് ഇതിന്റെ ഭാഗമായി ഗാന്ധി രക്തസാക്ഷിത്വ ദിനമായ ഇന്നലെ ജാമിയയിലെ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിനെതിരെയാണ് അക്രമകാരി വെടിയുതിർത്തത്. വെടിവെയ്പ്പിന് മുമ്പ് കുറച്ച് ലൈവ് സ്ട്രീമുകളും ഫേസ്ബുക്കിൽ ഇയാൾ നടത്തിയിരുന്നു. പൌരത്വ നിയമത്തെ അനുകൂലിച്ച് ഇയാൾ ഫേസ്ബുക്കിൽ സ്റ്റാറ്റസുകളും ഇട്ടിരുന്നു.

ഇത്തരത്തിലുള്ള അക്രമം നടത്തുന്നവർക്ക് ഫേസ്ബുക്കിൽ സ്ഥാനമില്ലെന്ന് ഫേസ്ബുക്ക് വൃത്തങ്ങൾ വ്യക്തമാക്കി. അക്രമകാരിയുടെ ഫേസ്ബുക്ക് അക്കൗണ്ട് കമ്പനി നീക്കംചെയ്തതായും അക്രമകാരിയെയോ ഇയാൾ നടത്തിയ അക്രമത്തെയോ പ്രശംസിക്കുകയോ പിന്തുണയ്ക്കുകയോ പ്രതിനിധീകരിക്കുകയോ ചെയ്യുന്ന കണ്ടന്റുകൾ പ്ലാറ്റ്ഫോമിൽ നിന്നും നീക്കംചെയ്യുമെന്നും ഒരു ഫേസ്ബുക്ക് വക്താവ് വ്യക്തമാക്കി.

വെടിവയ്പ്പിനിടെ ആക്രമി ഫേസ്ബുക്ക് ലൈവ് ഉപയോഗിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. പക്ഷേ വെടിവയ്പ്പിനിടെ ഇയാൾ ഫേസ്ബുക്ക് ലൈവ് നടത്തിയില്ലെന്നും വെടിവയ്പ്പിന് തെട്ടുമുമ്പ് അയാൾ നാല് ഹ്രസ്വ തത്സമയ വീഡിയോകൾ അക്കൌണ്ടിൽ സ്ട്രീം ചെയ്തതായാണ് പിന്നീട് വന്ന റിപ്പോർട്ട്. വെടിവയ്പ്പ് നടത്തുന്നത് ഇയാളുടെ അക്കൌണ്ടിലൂടെ ലൈവ് പോയിട്ടില്ല. മാധ്യമങ്ങൾ പകർത്തിയ ദൃശ്യങ്ങളിൽ നിന്ന് ഇയാൾ വെടിവയ്ക്കുന്ന സമയത്ത് ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാണ്.

അപകടകാരികളായ വ്യക്തികൾ, ഓർഗനൈസേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന് ഒരു നയം നിലവിലുണ്ട്. ഈ നയപ്രകാരമാണ് ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിൽ നിന്ന് വെടിവയ്പ്പിനെ പ്രശംസിക്കുകയോ പിന്തുണയ്ക്കുകയോ പ്രതിനിധീകരിക്കുകയോ ചെയ്യുന്ന ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ ഫേസ്ബുക്ക് ശ്രമിക്കുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള മെൻലോ പാർക്ക് എന്ന കമ്പനിയിൽ മിക്ക പ്രധാന ഭാഷകളിലും ഉപയോക്തൃ റിപ്പോർട്ടുകൾ അവലോകനം ചെയ്യുന്നതിന് 15,000 കണ്ടന്റ് അവലോകകരുടെ ഒരു ആഗോള ടീം ഉണ്ടെന്നാണ് അവകാശപ്പെടുന്നത്.

കഴിഞ്ഞ വർഷം, ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ച് കൂട്ടക്കൊല ഫേസ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. രണ്ട് പള്ളികളിലായി 51 പേരുടെ ജീവനെടുത്ത ഈ വെടിവയ്പ്പ് സ്ട്രീം ചെയ്തതിന്റെ പേരിൽ ഫേസ്ബുക്കിന് വളരെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന് ശേഷം കമ്പനി അതിന്റെ തത്സമയ സ്ട്രീമിംഗ് സവിശേഷത നിയന്ത്രിക്കുകയും ഫേസ്ബുക്ക് ലൈവ് ഉപയോഗിക്കുന്നതിന് "വൺ-സ്ട്രൈക്ക്" നയം പ്രഖ്യാപിക്കുകയും ചെയ്തു.


Click it and Unblock the Notifications







