താലിബാനെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ ഫേയ്‌സ്ബുക്ക് നീക്കം ചെയ്യുന്നു
അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രതികരണങ്ങളാണ് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. താലിബാൻ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിനെതിരായ പ്രതിഷേധങ്ങൾക്ക് ഒപ്പം തന്നെ താലിബാനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലുള്ള പോസ്റ്റുകളും ധാരാളം വരുന്നുണ്ട്. ഇത്തരം പോസ്റ്റുകൾ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് ഇൻകോർപ്പറേറ്റഡ് എക്സിക്യുട്ടീവ് വ്യക്തമാക്കി.

ഫേസ്ബുക്ക് അപകടകരമായ സംഘടനകളായി പട്ടികപ്പെടുത്തിയിരിക്കുന്നതിൽ താലിബാൻ ഉണ്ടെന്നും അതുകൊണ്ട് തന്നെ ഈ തീവ്രവാദ ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുന്നതോ പ്രതിനിധീകരിക്കുന്നതോ ആയ ഏത് കണ്ടന്റും ഫേസ്ബുക്കിൽ നിന്നും നിരോധിച്ചിരിക്കുന്നുവെന്നും ഫേസ്ബുക്കിന്റെ തന്നെ കീഴിലുള്ള ഇൻസ്റ്റാഗ്രാമിന്റെ മേധാവി ആദം മൊസേരി പറഞ്ഞതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ ഇൻസ്റ്റാഗ്രാമിൽ താലിബാനെ എതിർത്തും അനുകൂലിച്ചുമുള്ള ധാരാളം പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

അപകടകരമായേക്കാവുന്നതോ പൊതുവെ താലിബാനുമായി ബന്ധപ്പെട്ടതോ ആയ എന്തും നീക്കം ചെയ്യുക എന്ന നയമാണ് കമ്പനിക്ക് ഉള്ളതെന്ന് മൊസേരി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യം അതിവേഗം മാറികൊണ്ടിരിക്കുകയാണ്. അതോടൊപ്പം അപകടസാധ്യതയും വർധിക്കുമെന്ന് ഉറപ്പുണ്ടെന്നും സംഭവിക്കാൻ പോകുന്ന അപകടത്തിന്റെ സാധ്യതകൾ മുന്നിൽ കണ്ട് കണ്ടന്റുമായി ബന്ധപ്പെട്ട നയങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കാബൂൾ താലിബാൻ തീവ്രവാദികൾ പിടിച്ചെടുത്ത ശേഷം ആയിരക്കണക്കിന് ആളുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. വിമാനത്താവളം സുരക്ഷിതമാക്കുന്നതിനും അമേരിക്കൻ പൗരന്മാരെയും നാട്ടിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ധാരാളം ഇന്ത്യക്കാരും അഫ്ഗാനിൽ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പിന്തുണയുണ്ടായിരുന്ന പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിടുകയും താലിബാൻ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് രാജ്യം താലിബാന്റെ പൂർണ നിയന്ത്രണത്തിൽ ആയത്.

താലിബാൻ "അഫ്ഗാനിസ്ഥാൻ എമിറേറ്റ്" പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ അറിയിച്ചിരുന്നു. ഇതിനായുള്ള പിന്തുണയ്ക്ക് താലിബാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്ന് അറ്റ്ലാന്റിക് കൗൺസിലിലെ മുതിർന്ന അംഗവും "ലൈക്ക് വാർ: ദി വെപ്പണൈസേഷൻ ഓഫ് സോഷ്യൽ മീഡിയ" എന്ന ഗ്രന്ഥക്കിന്റെ സഹ രചയിതാവുമായ എമേഴ്സൺ ബ്രൂക്കിംഗ് പറഞ്ഞിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ഫേസ്ബുക്കും ട്വിറ്ററും എടുക്കുന്ന തീരുമാനങ്ങൾ താലിബാൻ ഭരണത്തിൻ കീഴിലുള്ള നിരവധി ആളുകളുടെ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുമെന്നും ബ്ലൂംബർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ബ്രൂക്കിങ് വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റ് രാജ്യങ്ങളുടെ പിന്തുണ നേടാനും തങ്ങളുടെ പക്ഷത്തേക്ക് കൂടുതൽ ആളുകളെ ചേർക്കാനുമുള്ള ശ്രമമാണ് താലിബാൻ നടത്തുന്നത്. ഇന്ത്യയിൽ നിന്ന് അടക്കം താലിബാനെ പിന്തുണയ്ക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഉണ്ടാകുന്നുണ്ട്. തീവ്രവാദത്തെ ന്യായീകരിക്കുന്ന ഇത്തരം നടപടികൾ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ എതിർക്കുകയും അത്തരം പോസ്റ്റുകൾ നീക്കം ചെയ്യേണ്ടതും ആവശ്യം തന്നെയാണ്. ഇന്ത്യ അടക്കമുള്ള സർക്കാരുകൾ താലിബാൻ അനുകൂല നിലപാടുള്ള സാമൂഹ്യമാധ്യമങ്ങളിലെ ആളുകളുടെ പോസ്റ്റുകൾ ഗൌരവമായി കാണുമെന്നാണ് സൂചനകൾ.


Click it and Unblock the Notifications








