ഫേസ്ബുക്കിൽ പ്രതികാരത്തിനായുള്ള അശ്ലീല പോസ്റ്റുകൾ വർദ്ധിക്കുന്നു
സോഷ്യൽ മീഡിയ ഭീമന്മാരായ ഫേസ്ബുക്കിന് ദിവസവും ലഭിക്കുന്ന പരാതികളുടെ എണ്ണം കേട്ടാൽ ഞെട്ടും. ഫേസ്ബുക്കിലെ കണ്ടൻറുകളിൽ പല തരത്തിലുള്ള പരാതികളാണ് ഉണ്ടാകാറുള്ളത്. അതിൽ വർദ്ധിച്ച് വരുന്ന ഒന്നായി പ്രതികാരത്തിനായുള്ള അശ്ലീല പോസ്റ്റുകൾ മാറുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. റിവഞ്ച് പോൺ എന്നത് ഒരാളുടെ സമ്മതമില്ലാതെ അയാളടങ്ങുന്ന അശ്ലീലമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനെയാണ്. പ്രണയത്തിലായിരുന്നവർക്കിടയിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ നടക്കാറ്.

പ്രതികാരത്തിനായി ഒപ്പം ചിലവഴിച്ച സ്വകാര്യ നിമിഷങ്ങളെ പരസ്യപ്പെടുത്തുന്നുവെന്ന പരാതിയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ജനപ്രിയ ആപ്ലിക്കേഷനുകളായ ഇൻസ്റ്റാഗ്രാം, മെസഞ്ചർ, വാട്ട്‌സ്ആപ്പ് എന്നിവയുടെ ഉടമസ്ഥരായ സോഷ്യൽ മീഡിയ ഭീമൻ ഫെയ്‌സ്ബുക്കിന് പ്രതിമാസം 5 ലക്ഷത്തോളം റിവഞ്ച് പോൺ പരാതികൾ ലഭിക്കുന്നുവെന്നാണ് റിപ്പോർട്ട്

ഫേസ്ബുക്കിന് ഇപ്പോൾ പ്രതിമാസം 2.6 ബില്ല്യൺ ആക്റ്റീവ് ഉപയോക്താക്കളുണ്ട്. ഈ കണക്ക് പരിഗണിക്കുമ്പോൾ റിവഞ്ച് പോൺ പരാതികളുടെ എണ്ണം കുറവായേ തോന്നുകയുള്ളു. സമ്മതമില്ലാതെ ഒരാളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നത് തന്നെ ഫേസ്ബുക്ക് പോളിസിയെ സംബന്ധിച്ച് തെറ്റായ ഒരു കാര്യമാണ്. റിവഞ്ച് പോൺ പരാതികൾ ഗൌരവമായാണ് കമ്പനി കാണുന്നത്.

ഈ വർഷം ആദ്യം, ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ് റിവഞ്ച് പോൺ തിരിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) സംവിധാനത്തിലുള്ള ടൂളുകൾ ഫേസ്ബുക്ക് പുറത്തിറക്കിയിരുന്നു. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യാതെ തന്നെ ഇത്തരം കണ്ടൻറുകളെ ഏറെ കുറെ തിരിച്ചറിയാൻ സാധിക്കുന്ന ഈ സംവിധാനം ഉണ്ടായിട്ടുപോലും ഇത്തരം പരാതികളുടെ എണ്ണം വർദ്ധിച്ചുവെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.

പ്ലാറ്റ്ഫോമിൽ ഇൻറിമേറ്റ് ഫോട്ടോസ് പോസ്റ്റ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് 2017 ൽ ഒരു പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനത്തിന് അത്തരം ചിത്രങ്ങൾ തിരിച്ചറിയാനും റിമൂവ് ചെയ്യാനും സാധിക്കുന്ന വിധത്തിൽ ട്രെയിനിങ് ചെയ്യിക്കുന്ന സംവിധാനമായിരുന്നു ഇത്. ഈ പൊജക്ടിലൂടെ കമ്പനി ഉദ്ദേശിച്ചത് അനുമതിയില്ലാതെ പോസ്റ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങളെ റിമൂവ് ചെയ്യാനുള്ള ആർട്ടിഫിഷ്യൽ ടൂൾ പ്ലാറ്റ്ഫോമിൽ കാര്യക്ഷമമാക്കുക എന്നത് തന്നെയായിരുന്നു.

ഒരാളുടെ സ്വകാര്യ ചിത്രം ഷെയർ ചെയപ്പെടുന്ന അവസരത്തിൽ അയാൾക്കുണ്ടാകുന്ന മോശം അനുഭവം എത്ര ഭയാനകമാണെന്ന റിപ്പോർട്ടുകൾ അറിഞ്ഞപ്പോൾ അത്തരം റിപ്പോർട്ടുകളോട് പ്രതികരിക്കുന്നതിന് പകരം ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് കണ്ടെത്താൻ പ്രോഡക്ട് ടീമിനെ പ്രേരിപ്പിക്കുകയാണ് കമ്പനി ചെയ്തത് എന്ന് ഫേസ്ബുക്ക് പ്രോഡക്ട് പോളിസി റിസെർച്ച് മേധാവി രാധ പ്ലംബ് വ്യക്തമാക്കി.

കണ്ടൻറ് മോഡറേറ്റർമാരെ ഒഴികെ - 25 ഓളം ആളുകളുടെ ഒരു ടീം ഫേസ്ബുക്കിനുണ്ട്. അവർ റിവഞ്ച് പോണിനെതിരെ പ്രവർത്തികുകയാണ്.
ചിത്രങ്ങളോ വീഡിയോകളോ റിപ്പോർട്ടുചെയ്‌തുകഴിഞ്ഞാൽ അവ ഉടനെ തന്നെ നീക്കംചെയ്യുക മാത്രമല്ല, അപ്‌ലോഡുചെയ്‌ത നിമിഷം തന്നെ AI ഉപയോഗിച്ച് ചിത്രങ്ങൾ കണ്ടെത്തുകയും അവ ഷെയർ ചെയ്യുന്നത് തടയുകയും ചെയ്യുക എന്നതാണ് ടീമിന്റെ ലക്ഷ്യം.

സോഷ്യൽ മീഡിയയിൽ വർദ്ധിച്ചുവരുന്ന റിവഞ്ച് പോൺ പോലുള്ള അതീവ ഗുരുതരമായ പ്രശ്നങ്ങളിൽ ഫേസ്ബുക്ക് നിരന്തരമായി ശ്രദ്ധ കൊടുക്കുകയും അതിനെ ചെറുക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനത്തിൻറെ സഹായത്തോടെ പ്രവർത്തിക്കുന്നു എന്നതും നല്ല വാർത്ത തന്നെയാണ്. സുരക്ഷിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിനും സ്വകാര്യത സംരക്ഷണത്തിനും ഊന്നൽ നൽകികൊണ്ടല്ലാതെ സാമൂഹ്യമാധ്യമങ്ങൾക്ക് ഇനി നിലനിൽക്കാൻ സാധിക്കില്ല.


Click it and Unblock the Notifications








