26.7 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ ഹാക്കർമാർ വിറ്റത് 41,500 രൂപയ്ക്ക്
26.7 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഏകദേശം 500 യൂറോയ്ക്ക് (41,500 രൂപ) ഹാക്കിംഗ് ഗ്രൂപ്പുകൾ വിറ്റതായി റിപ്പോർട്ട്. സൈബർ റിസ്ക് അസസ്മെന്റ് പ്ലാറ്റ്‌ഫോമായ സൈബിളിന്റെ റിപ്പോർട്ട് അനുസരിച്ച് 26.7 കോടി ആളുകളുടെ ഇമെയിൽ വിലാസം, ഫോൺ നമ്പറുകൾ, ജനനത്തീയതി, ഫേസ്ബുക്ക് ഐഡികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചു.

ഇതുവരെയായി ഡാറ്റ എങ്ങനെയാണ് ചോർന്നതെന്ന് അറിയില്ലെന്നും ഇത് തേർഡ് പാർട്ടി എപിഐ (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ്) യിലെ വിവരങ്ങൾ ചോർന്നച് കൊണ്ടോ അത് ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടോ ആകാമെന്ന് സൈബിൾ ഐഎഎൻഎസിനോട് പറഞ്ഞു. കഴിഞ്ഞ മാസമാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നത്.

ഡാറ്റ ചോർച്ചയെ കുറിച്ച് പ്രതികരിച്ച ഫേസ്ബുക്ക് അധികൃതർ കമ്പനി ഇക്കാര്യം പരിശോധിക്കുകയാണെന്ന് അറിയിച്ചു. ഫേസ്ബുക്ക് എല്ലായിപ്പോഴും ഉപയോക്താക്കളുടെ സുരക്ഷയെ മുൻനിർത്തി ഇടയ്ക്കിടെ ഉപയോക്താക്കൾ അവരുടെ പാസ്‌വേഡുകളും പ്രൈവസി സെറ്റിങ്സും മാറ്റണമെന്നും ഹാക്കർമാർക്ക് പഴുതുകളൊന്നും കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിക്കാറുണ്ട്.

ഫേസ്ബുക്ക് മാത്രമല്ല ഡാറ്റ ചോർച്ചയ്ക്ക് ഇരയായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീഡിയോ കോളിങ് പ്ലാറ്റ്ഫോമായ സൂം ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന അഞ്ച് ലക്ഷത്തിലധികം ആളുകളുടെ ക്രെഡൻഷ്യലുകൾ ഹാക്കർമാർ ഹാക്ക് ചെയ്തതായി സൈബിൾ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

സൂം ഉപയോക്താക്കളുടെ ലോഗ്ഇൻ വിവരങ്ങൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തുകയാണ് ഹാക്കർമാർ. ഇതിലൂടെ സൈബർ സുരക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാവുക എന്ന് ഉറപ്പാണ്. ഇത്തരത്തിൽ സൂം ഉപയോക്താക്കളടെ ഡാറ്റ വ്യാപാരം നടത്തിയെന്ന് അവകാശപ്പെടുന്ന ഒരു ഹാക്കർ സൂം ഉപയോക്താക്കളുടെ ഡാറ്റ 5,000 ഡോളർ (3.81 ലക്ഷം രൂപ) മുതൽ 30,000 ഡോളർ വരെ (ഏകദേശം 23 ലക്ഷം രൂപ)യുള്ള വില്ക്ക് വിറ്റുവെന്ന് മദർബോർഡ് എന്ന മാധ്യമവുമായി നടത്തിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ഉപയോക്താക്കളുടെ ഡാറ്റയുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ നേരത്തെയും ഫേസ്ബുക്കിനെതിരെ ഉയർന്നിരുന്നു. 8.7 കോടി ഉപയോക്താക്കളുടെ ഡാറ്റയുമായി ബന്ധപ്പെട്ട് കേംബ്രിഡ്ജ് അനലിറ്റിക്ക കേസ് കമ്പനി നേരിടുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) നാൽപതിനായിരം കോടി രൂപ ഫേസ്ബുക്കിന് പിഴ ചുമത്തിയിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോരുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്.


Click it and Unblock the Notifications