കൊവിഡ്-19 വാക്സിനെതിരായ പ്രചാരണത്തിനെതിരെ കരുതലുമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ
കൊവിഡ് 19 എന്ന വൈറസ് ലോകത്തിന്റെ സ്വാഭാവിക ജീവിതത്തെ തകിടം മറിച്ചിട്ട് ഒരു വർഷത്തോളമാകുന്നു. വൈറസിനെ പ്രതീരോധിക്കാനുള്ള ഒന്നിലധികം വാക്സിനുകളും കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ രണ്ട് വാക്സിനുകൾക്ക് ഇന്ത്യയിൽ അനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് വാക്സിൽ സൌജന്യമായി നൽകുമെന്ന പ്രഖ്യാപനവും പുറത്ത് വന്നു കഴിഞ്ഞു. ഇതിനിടെ വാക്സിനെതിരായ പ്രചാരണവും ശക്തമായി നടക്കുന്നുണ്ട്.

വാക്സിൻ വിരുദ്ധ പ്രചാരണം ഏറ്റവും കൂടുതൽ നടക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ്. വാക്സിൻ നൽകുന്നതിന് വലിയ വെല്ലുവിളി ഉയർത്താൻ ഈ പ്രചാരണങ്ങൾക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ കൊറോണ വൈറസിനെതിരായ ശാസ്ത്ര ലോകത്തിന്റെ വലിയ പോരാട്ടത്തിന് തിരിച്ചടി വരുന്നതും സാങ്കേതിക രംഗത്തിലൂടെയാണ് എന്ന് പറയാം. ഇത്തരം പ്രചാരണങ്ങൾക്ക് തടയിടാൻ ഒരുങ്ങുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ.

കൊറോണ വൈറസിനെ പാൻഡെമിക്കായി പ്രഖ്യാപിച്ചതിന് പിന്നാലെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും കൊറോണയെ സംബന്ധിക്കുന്ന തെറ്റായ വാർത്തകളും വിവരങ്ങളും തടയുന്നതിന് ചില നടപടികൾ ഉണ്ടായിരുന്നു. ഫേസ്ബുക്ക്, ട്വറ്റർ എന്നിവയാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ രീതിയിൽ ഇടപെടൽ നടത്തിയത്. ഇപ്പോഴിതാ വാക്സിനെതിരായി ഉണ്ടാവുന്ന തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾക്കെതിരെ നടപടിയെടുക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തയ്യാറെടുക്കുന്നു.

ട്വിറ്റർ
കൊറോണ വൈറസ് ലോക രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ ഏറ്റവും കരുതലോടെ ഈ വിഷയത്തെ കൈകാര്യം ചെയ്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്റർ. കൊറോണ വാക്സിന് അംഗീകാരം ലഭിച്ച് വിപണിയിൽ എത്തുന്നതോടെ ഇതുമായി ബന്ധപ്പെട്ട അനാവശ്യ പ്രചാരണങ്ങൾക്കും തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകൾക്കും എതിരെ നടപടി എടുക്കുമെന്നാണ് ട്വിറ്റർ അറിയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം
ഫേസ്ബുക്കിന്റെ കീഴിലുള്ള ഫേസ്ബുക്ക് പ്ലാറ്റ്ഫോം, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ കൊറോണ വാക്സിനുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ അനുവാദം ഉണ്ടെങ്കിലും ആധികാരികമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട ആധികാരിക കാര്യങ്ങൾ പറയാൻ അധികാരമുള്ള സംഘടനകളോ സർക്കാരുകളോ മാത്രം പറയുന്നത് മാത്രമേ ഫേസ്ബുക്ക് സ്വീകരിക്കുകയുള്ളു. മറ്റുള്ള പോസ്റ്റുകൾ നീക്കം ചെയ്യുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

യൂട്യൂബ്
കൊറോണ വൈറസ് വ്യാപിച്ചതോടെ യൂട്യൂബ് കഴിഞ്ഞ ഒക്ടോബറിൽ തങ്ങളുടെ പോളിസികൾ പുതുക്കിയിരുന്നു. ലോകാരോഗ്യ സംഘടന അടക്കമുള്ള ആരോഗ്യ മേഖലയിലെ ആധികാരിക കേന്ദ്രങ്ങൾ അംഗീകരിക്കാത്ത കാര്യങ്ങൾ അടങ്ങുന്ന വീഡിയോകൾ പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്യുമെന്ന് യൂട്യൂബ് അറിയിച്ചു. സാഹചര്യത്തിന് അനുസരിച്ച് ഇത്തരം നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications








