വിദ്വേഷ പെരുമാറ്റ നയത്തിൽ 'ജാതി' കൂടി ഉൾപ്പെടുത്തി ട്വിറ്റർ
ട്വിറ്റർ അടുത്തിടെ എടുത്ത നയപരമായ തീരുമാനങ്ങളെല്ലാം തന്നെ അഭിനന്ദനാർഹമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുക്കുന്ന അവസരങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചത് പ്ലാറ്റ്ഫോമിലെ സത്യസന്ധതയും ഉപയോക്താക്കളുടെ മേൽ വ്യാജ വിവരങ്ങൾ കൊണ്ട് സ്വാധീനം ചെലുത്തുന്നത് ഒഴിവാക്കുകയും ചെയ്യുന്ന നടപടിയായിരുന്നു. ഇപ്പോഴിതാ
ദലിത് അവകാശ പ്രവർത്തകരുമായി നടത്തിയ ചർച്ചകളെത്തുടർന്ന് ട്വിറ്റർ അവരുടെ വിദ്വേഷ പെരുമാറ്റ നയത്തിൽ "ജാതി" എന്ന വാക്ക് കൂടി ചേർത്തു.

പുതുക്കിയ നയം ഇപ്പോൾ ഇപ്രകാരമാണ്: "നിറം, വംശം, ദേശീയത, ജാതി, ലൈംഗിക ആഭിമുഖ്യം, ലിംഗഭേദം, ലിംഗ വ്യക്തിത്വം, മതപരമായ ബന്ധം, പ്രായം, വൈകല്യം, രോഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ നേരിട്ട് അതിൽ ഭാഗമാവുകയോ ചെയ്യരുത്. മേൽപ്പറഞ്ഞവയുടെ അടിസ്ഥാനത്തിൽ മറ്റുള്ളവർക്ക് ദോഷം വരുത്തുന്ന രീതിയിലുള്ള പ്രാഥമിക ഉദ്ദേശത്തോട് കൂടിയ അക്കൗണ്ടുകളും കമ്പനി അനുവദിക്കില്ല. "

ഉൾക്കൊള്ളലും വൈവിധ്യത്തിനോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഞങ്ങളെ വ്യത്യസ്തരാക്കുന്നതെന്നും ഇതു തന്നെയാണ് ട്വിറ്റർ സേവനത്തിന്റെ അടിസ്ഥാന പ്രമാണമെന്നും ട്വിറ്റർ വക്താവ് വ്യക്തമാക്കി. എല്ലാവർക്കും പൊതു സംഭാഷണത്തിൽ സ്വതന്ത്രമായും സുരക്ഷിതമായും പങ്കെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയാണ് ട്വിറ്റർ നിയമങ്ങളിലൂടെ ചെയ്യുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വിറ്റർ നിയമങ്ങൾ സജീവമായ ഒന്നാണ് ഇവ നടപ്പാക്കാനും നയങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും പരിഷ്കരിക്കാനും മെച്ചപ്പെടുത്താനും കമ്പനി നിരന്തരം പ്രവർത്തിക്കുന്നു. പട്ടിക വിഭാഗങ്ങളെ (ജാതി ഉൾപ്പെടെ) അടിസ്ഥാനമാക്കി വ്യക്തികളെ അധിക്ഷേപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പനി എല്ലാകാലത്തും കർശനമായി എതിർത്തിരുന്നു. ഇപ്പോൾ ഇതിന് കൂടുതൽ വ്യക്തത വരുത്തികൊണ്ട് ജാതി എന്ന പദം പ്രത്യേകമായി പോളിസിലിൽ എടുത്ത് പറഞ്ഞ് നയം കൂടുതൽ വ്യക്തമാക്കുകയാണ് കമ്പനി ചെയ്തത് എന്ന് ട്വിറ്റർ വൃത്തങ്ങൾ വ്യക്തമാക്കി.

ലോക്കൽ സ്റ്റേക്ക്ഹോൾഡർമാരുമായി ചർച്ച നടത്താൻ ട്വിറ്ററിന്റെ നിയമ മേധാവി വിജയ ഗദ്ദെ 2018 നവംബറിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്ലാറ്റ് ഫോമിലെ ജാതി സംബന്ധമായ പരാമർശങ്ങളെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചിരുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള ദുരുപയോഗം നിലവിൽ നിരോധിച്ചിട്ടുണ്ടെന്നും പ്രത്യേകമായി നയത്തിൽ പരാമർശിച്ചിട്ടില്ലെങ്കിലും ജാതിയുടെ അടിസ്ഥാനത്തിൽ ആളുകളെ അപമാനിക്കുന്നത് ചെയ്യുന്നത് ഒരുതരം വംശീയ വെറിപോലെ അപകടമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജാതി സംബന്ധമായ കാര്യങ്ങൾ ട്വിറ്ററിന്റെ വിദ്വേഷകരമായ പെരുമാറ്റ നയങ്ങളുടെ പരിധിയിൽ വരുമെന്ന് രണ്ട് വർഷം മുമ്പ് തന്നെ വിജയ ഗദ്ദെ വ്യക്തമാക്കിയതാണ്. അതിനൊപ്പം തന്നെ ജാതി എന്ന പദം ചേർത്തുകൊണ്ട് പോളിസി പരിഷ്കരിക്കാനും അതുവഴി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് തന്നെയാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








