ട്വിറ്ററിൻറെ കുറ്റസമ്മതം; അനുവാദമില്ലാതെ ഉപയോക്താക്കളുടെ ഫോൺ നമ്പരുകൾ പരസ്യവിതരണത്തിന് ഉപയോഗിച്ചു
സാമൂഹ്യ മാധ്യമങ്ങളിലെ സുരക്ഷ എന്ന വിഷയം ചർച്ചയായികൊണ്ടിരിക്കുന്ന അവസരമാണ് ഇത്. ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയാ ഭീമന്മാരെല്ലാം ഉപയോക്താക്കളുടെ ഡാറ്റ ചൂഷണം ചെയ്തെന്നുള്ള വാർത്തകൾ നമ്മൾ കണ്ടതാണ്. ഇത്തവണ കെണിയിൽപ്പെട്ടിരിക്കുന്നത് ട്വിറ്ററാണ്. പരസ്യ വിതരണത്തിനായി ഉപയോക്താക്കളുടെ ഫോൺ നമ്പരും ഇമെയിൽ ഐഡിയും ഉപയോഗിച്ചെന്ന് ട്വിറ്റർ സമ്മതിച്ചുകഴിഞ്ഞു.

ഉപയോക്താക്കൾ അക്കൗണ്ട് ഓതൻറിക്കേഷനായി നൽകുന്ന മെബൈൽ നമ്പറും ഇമെയിൽ വിലാസവുമാണ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടതെന്നും ഇത് ഇത് അശ്രദ്ധമായി സംഭവിച്ചതാണെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. സുരക്ഷ മുൻനിർത്തിയാണ് ഫോൺ നമ്പറും ഇമെയിൽ വിലാസവും ഉപയോഗിച്ച് ട്വിറ്റർ അക്കൌണ്ട് സ്ഥിതികരണം നടത്തുന്നത്.

തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കത്തിലാണ് ട്വിറ്റർ തെറ്റ് പറ്റിയെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇമെയിലും ഫോൺ നമ്പരും ആവശ്യപ്പെടുന്നത് തികച്ചും സുരക്ഷാകാര്യത്തിന് മാത്രമാണ്. ഈ ഡാറ്റ തങ്ങളുടെ പാർട്ട്ണർ പരസ്യകമ്പനികളിലേക്ക് അല്ലാതെ മറ്റെവിടെക്കും പോയിട്ടില്ല. സെപ്റ്റംബർ 17ന് തന്നെ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും യാതൊരുവിധ സുരക്ഷാ പ്രശ്നങ്ങളും ഉണ്ടായിരിക്കില്ലെന്നും കമ്പനി അറിയിച്ചു.

ഇപ്പോഴുണ്ടായ സുരക്ഷാവീഴ്ച്ച എത്ര ആളുകളെ ബാധിച്ചുവെന്ന കാര്യം വ്യക്തമാക്കാൻ കമ്പനി തയ്യാറായിട്ടില്ല. മാത്രമല്ല സുരക്ഷാവീഴ്ച്ചയെ പറ്റി അറിയിക്കാൻ കമ്പനി ഉപയോക്താക്കളെ നേരിട്ട് ബന്ധപ്പെടുകയോ മറ്റ് നടപടികൾ എടുക്കാൻ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. എന്തായാലും ട്വിറ്ററിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഈ സുരക്ഷാ വീഴ്ച്ച ഉപയോക്താക്കൾ എങ്ങനെ കാണുമെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

പരസ്യ ടാർഗെറ്റിംഗിനായി ഫോൺ നമ്പറുകൾ ഉപയോഗിച്ചതിന് ഒരു വർഷം മുമ്പാണ് ഫേസ്ബുക്ക് പ്രതിക്കൂട്ടിലായത്. ഇത്തരത്തിലൊരു സുരക്ഷാ വീഴ്ച്ച തന്നെയാണ് ട്വിറ്ററിൻറെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. സുരക്ഷയ്ക്ക് വേണ്ടിയാണ് ഫോൺ നമ്പരടക്കമുള്ള ഡാറ്റ സൂക്ഷിക്കുന്നതെന്ന വിശദീകരണങ്ങൾക്കപ്പുറം ഉപയോക്താക്കളുടെ അറിവോ അനുമതിയോ ഇല്ലാതെ പരസ്യ ടാർഗെറ്റിംഗിനായി ഇത്തരം സെൻസിറ്റീവ് അക്കൗണ്ട് വിശദാംശങ്ങൾ ഉപയോഗിച്ചത് തെറ്റ് തന്നെയാണ്.

ഉപയോക്തൃ ഡാറ്റ ചൂഷണം ചെയ്തതിന് ഫേസ്ബുക്കിന് പിഴ ലഭിച്ചിരുന്നു. ഇത്തവണ ട്വിറ്ററും ഇതേ രീതിയിൽ പിഴ അടയ്ക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ട്വിറ്റർ സിഇഒ യുടെ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് കമ്പനിക്ക് വലീയ ക്ഷീണം ഉണ്ടാക്കിയിരുന്നു. ഇതിന് ശേഷം എസ്എംഎസ് വഴിയുള്ള ട്വിറ്റിങ് സംവിധാനം കമ്പനി നിർത്തിവച്ചു. എന്തായാലും ഈ സുരക്ഷാ പിഴവ് ട്വിറ്ററിന് ബാധിക്കുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








