ട്രോളുകളെ നേരിടാൻ ട്വിറ്റർ, ഇന്ത്യൻ വംശജനായ സിഇഒ വന്നശേഷം അടിമുടി മാറ്റങ്ങൾ
ട്വിറ്റർ തങ്ങളുടെ സ്വകാര്യത നയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. ഉപയോക്താക്കളുടെ പേഴ്സണൽ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനായിട്ടാണ് കമ്പനി അതിന്റെ പ്രൈവസി പോളിസി പുതുക്കിയിരിക്കുന്നത്. ഇന്ന് മുതൽ സ്വകാര്യ വ്യക്തികളുടെ ചിത്രങ്ങളും വീഡിയോകളും അടക്കമുള്ള മീഡിയ ഫയലുകൾ അവരുടെ സമ്മതമില്ലാതെ ഷെയർ ചെയ്യാൻ കമ്പനി ഉപയോക്താക്കളെ അനുവദിക്കില്ല. വീട്ടുവിലാസം, തിരിച്ചറിയൽ രേഖകൾ, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങിയ പേഴ്സണൽ വിവരങ്ങൾ വെളിപ്പെടുത്തുന്ന മീഡിയ ഫയലുകൾ കമ്പനി ഇതിനകം തന്നെ പ്ലാറ്റ്ഫോമിൽ നിരോധിച്ചിട്ടുണ്ട്.

പുതിയ പ്രൈവസി നിയമങ്ങൾ ട്വിറ്റർ ഉപയോക്താക്കളുടെ സ്വകാര്യ ഇടത്തേക്കുള്ള കടന്ന് കയറ്റം ഇല്ലാതാക്കുന്നതിനും വ്യക്തിപരമായ അധിക്ഷേപങ്ങൾ അടക്കമുള്ള പോസ്റ്റുകൾ കർശനമായി നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ്. ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോർസി കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്നും വിരമക്കുകയും പകരം ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ചുമതല ഏൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റിനെക്കുറിച്ച് വെളിപ്പെടുത്താൻ ട്വിറ്റർ ഒരു ബ്ലോഗ് പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. തങ്ങളുടെ നിലവിലുള്ള നയങ്ങളും ട്വിറ്റർ നിയമങ്ങളും അധിക്ഷേപകരമായ പെരുമാറ്റം പ്ലാറ്റ്ഫോമിൽ ഉണ്ടാകുന്ന സംഭവങ്ങളെ നിയന്ത്രിക്കാൻ പോന്നതാണ് എങ്കിലും വ്യക്തമായി അധിക്ഷേപകരമായ കണ്ടന്റുള്ള മീഡിയകൾക്കെതിരെ നടപടിയെടുക്കാൻ പുതിയ അപ്‌ഡേറ്റ് സഹായിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. ആരുടെ മീഡിയ ആണോ അത് ആ വ്യക്തിയുടെ സമ്മതമില്ലെത അവ പോസ്റ്റ് ചെയ്യുന്നത് തടയുമെന്നും ട്വിറ്റർ വ്യകമാക്കി.

തങ്ങളുടെ സുരക്ഷാ നയങ്ങളെ മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി ചേർത്ത് നിർത്താനുള്ള തുടർച്ചയായ പ്രവർത്തനത്തിന്റെ ഭാഗമാണ് പുതിയ അപ്ഡേറ്റ് എന്നും ഇത് ഇന്ന് മുതൽ ആഗോളതലത്തിൽ നടപ്പിലാക്കുമെന്നും ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അപ്‌ഡേറ്റ് അടിസ്ഥാനപരമായി ഒരു ഉപയോക്താവോ ഒരു അതോറിറ്റിയോ ട്വിറ്ററിനെ പ്രൈവസി ലംഘിക്കുന്നതായി അറിയിച്ചാൽ ആ പോസ്റ്റ് കമ്പനി ഉടൻ പിൻവലിക്കും. വ്യക്തിപരമായി അധിക്ഷേപം ഉണ്ടാക്കുന്ന തരത്തിലുള്ള കണ്ടന്റുകൾ തടയാൻ ഇതിലൂടെ സാധിക്കുമെന്നാണ് ട്വിറ്റർ വ്യക്തമാക്കുന്നത്.

പൊതു താൽപ്പര്യാർത്ഥമോ പൊതു വ്യവഹാരത്തിന് ആവശ്യമായി വരുന്നതോ ആയ രീതിയിൽ ഫോട്ടോകളോ വീഡിയോകളോ അവയുടെ ട്വീറ്റ് ടെക്‌സ്‌റ്റുകളോ ഷെയർചെയ്യുമ്പോൾ ഇതിൽ പബ്ലിക്ക് ഫിഗറുകളായ വ്യക്തികളുടെ ഫോട്ടോകളോ പേരുകളോ ഉണ്ടെങ്കിൽ അവയെ ഈ നിയമം ബാധിക്കില്ല. അതുകൊണ്ട് തന്നെ പൊതുകാര്യങ്ങളിൽ രാഷ്ട്രീയം, സിനിമ, സ്പോർട്സ് തുടങ്ങിയ മേഖലകളിലുള്ള ആളുകളുടെ പേരുകളോ ഫോട്ടോകളോ ഉപയോഗിക്കുന്നത് പുതിയ പ്രൈവസി പോളിസിക്ക് വിരുദ്ധമാണെന്ന് കാണിച്ച് നീക്കം ചെയ്യിക്കാൻ സാധിക്കില്ല.

ഒരു മീഡിയ ഫയൽ തന്നെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് ഒരു പൊതു വ്യക്തി പ്ലാറ്റ്‌ഫോമിനെ അറിയിക്കുകയാണെങ്കിൽ അധിക്ഷേപകരമായ പെരുമാറ്റത്തിന് എതിരായ ട്വിറ്ററിന്റെ നയം അനുസരിച്ച് ആ പോസ്റ്റ് നീക്കം ചെയ്‌തേക്കാം. മാധ്യമളോ പരസ്യങ്ങളോ ആയി പൊതു വ്യവഹാരത്തിന് ആവശ്യമായ കാര്യങ്ങൾ പ്ലാറ്റ്ഫോമിൽ നിലനിർത്തും. കമ്പനി പറയുന്നതനുസരിച്ച്, സ്വകാര്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റുകൾ പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുമെന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നാണ്. എന്തായാലും വാർത്തകൾക്കൊപ്പമുള്ള കണ്ടന്റുകൾ ട്വിറ്റർ നിലവിൽ നീക്കം ചെയ്യാൻ സാധ്യതയില്ല.

കഴിഞ്ഞ ദിവസമാണ് ട്വിറ്ററിന്റെ സഹസ്ഥാപകൻ കൂടി ആയ ജാക്ക് ഡോർസി സിഇഒ സ്ഥാനം രാജി വച്ച ഒഴിവിലേക്ക് ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ ട്വിറ്ററിന്റെ മേധാവി ആയി ചുമതലയേറ്റത്. പരാഗിന്റെ നിയമനത്തോടെ ട്വിറ്റർ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐബിഎം, അഡോബ്, മാസ്റ്റർകാർഡ് തുടങ്ങിയ പ്രധാനപ്പെട്ട കോർപ്പറേറ്റുകളുടെ എല്ലാം തലപ്പത്ത് ഇന്ത്യൻ വംശജരായി മാറുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമിനെ നീണ്ട 16 വർഷം നയിച്ച ശേഷമാണ് ജാക്ക് ഡോർസി ട്വിറ്ററിന്റെ പടി ഇറങ്ങുന്നത്. പിന്നാലെയാണ് പരാഗ് അഗർവാൾ സ്ഥാനം ഏറ്റെടുത്തത്.


Click it and Unblock the Notifications








