ട്വീറ്ററിലെ കൃത്രിമ ട്വീറ്റുകൾ കണ്ടുപിടിക്കുന്ന സംവിധാനത്തിൽ ആദ്യം അകപ്പെട്ടത് ട്രംപ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ട്വിറ്ററിൽ പുതിയ ട്വീറ്റിങ് നിയമങ്ങൾ കൊണ്ടുവന്നത്. ഇതനുസരിച്ച് ട്വീറ്റ് ചെയ്യുന്ന കാര്യങ്ങളിൽ വ്യാജമായ വിവരങ്ങളോ കൃത്രിമത്വങ്ങളോ ഉണ്ടെങ്കിൽ ട്വിറ്റർ ഇത് കൃത്യമായി കണ്ടെത്തുകയും കൃത്രിമം ആണെന്ന് മുദ്രകുത്തുകയും ചെയ്യും. ഈ സംവിധാനം നിലവിൽ വന്ന് ആദ്യം ഇതിന്റെ പിടിയിൽപ്പെട്ടത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്.

ശനിയാഴ്ചയാണ് ട്രംപിന്റെ സഹായിയും വൈറ്റ് ഹൌസിലെ സോഷ്യൽ മീഡിയ ഡയറക്ടറുമായ ഡാൻ സ്കാവിനോ എഡിറ്റുചെയ്ത ഒരു വീഡിയോ ക്ലിപ്പ് ട്വിറ്ററിൽ ഷെയർ ചെയ്തത്. അതിൽ ജോ ബിഡൻ "ഞങ്ങൾക്ക് @realDonaldTrump നെ മാത്രമേ വീണ്ടും തിരഞ്ഞെടുക്കാനാകൂ" എന്ന് പറയുന്നു. വീഡിയോയിലുള്ള സന്ദേശം മിസോറിയിലെ കൻസാസ് സിറ്റിയിൽ ജോ ആദ്യം പറഞ്ഞതിന് സമാനായിരുന്നില്ല.

സ്കാവിനോ പങ്കിട്ട ഹ്രസ്വ വീഡിയോ ക്ലിപ്പ് ബിഡെൻ ട്രംപിനെ അംഗീകരിക്കുകയാണെന്നും വീണ്ടും തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുവെന്നും തോന്നിപ്പിക്കുന്നതാണ്. പക്ഷെ അത് അങ്ങനെയായിരുന്നില്ല. തുടക്കത്തിൽ ബിഡെൻ പറഞ്ഞത്, "ഡൊണാൾഡ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് കഴിയും എന്നാണ്" ഈ വീഡിയോയുടെ ഒരു ഭാഗം മാത്രം എടുത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഷെയർ ചെയ്തത്.

ഈ വീഡിയോ ക്ലിക്ക് പോസ്റ്റുചെയ്ത ഉടൻ വൈറലായി. 5.2 ദശലക്ഷം ഉപയോക്താക്കൾ വീഡിയോ കണ്ടു. ഇതിനുശേഷമാണ് ട്വിറ്റർ ഈ വീഡിയോയിലേക്ക് മാനിപ്പുലേറ്റഡ് കണ്ടന്റ് എന്ന ടാഗ് ഇടുന്നത്. കണ്ടന്റിൽ മാറ്റം വരുത്തി മറ്റൊരു അർത്ഥം വരുന്ന രീതിയിൽ ഉപയോഗിച്ചാലാണ് ഇത്തരത്തിലുള്ള ടാഗ് വരുന്നത്. ഈ സംവിധാനം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ട്വിറ്റർ വിശദീകരിച്ചിരുന്നു.

മാനിപ്പുലേറ്റഡ് കണ്ടന്റ് എന്ന ടാഗ് വന്നതോടെ വീഡിയോയിൽ കൃത്രിമം കാണിച്ചിട്ടില്ല എന്ന് പറഞ്ഞ് സ്കാവിനോ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചു. തന്നെ പിന്തുണയ്ക്കുന്ന ട്വീറ്റുകളും അദ്ദേഹം റീട്വീറ്റ് ചെയ്തു. റീട്വീറ്റ് ചെയ്ത നിരവധി ട്വീറ്റുകളിലെ ഒന്നിൽ ചോദിക്കുന്നത് ഈ വീഡിയോ വെട്ടിചുരുക്കി ചെറുതാക്കിയിട്ടുണ്ട്. ഇതിനർത്ഥം ട്വിറ്ററിലെ എല്ലാ വീഡിയോകളും ‘മാനിപ്പുലേറ്റഡ്' ആണ് എന്നാണോ എന്നതാണ്.

ട്വീറ്റിൽ കാണിക്കണ്ട ഉത്തരവാദിത്തം
പ്ലാറ്റ്‌ഫോമിൽ പങ്കിട്ട കണ്ടന്റിനെ കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും പുതിയ നിയമങ്ങൾ കഴിഞ്ഞ ആഴ്ചയാണ് ട്വിറ്റർ പ്രഖ്യാപിച്ചത്. എന്തെങ്കിലും തരത്തിലുള്ള കൃത്രിമ ട്വീറ്റുകൾ ഉപയോക്താക്കൾ ഷെയർ ചെയ്യരുത് എന്ന് ട്വിറ്റർ അറിയിച്ചിട്ടുണ്ട്. ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്ന ആളുകളുടെ ആധികാരികത മനസിലാക്കുന്നതിനും കണ്ടന്റിന്റെ കൃത്യത അറിയാനുമായി ട്വീറ്റുകൾ ലേബൽ ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഓരോ ദിവസവും ട്വിറ്റർ അതിന്റെ പ്ലാറ്റ്ഫോമിലെ കണ്ടന്റുമായി ബന്ധപ്പെട്ട നയങ്ങൾ കർശനമായിക്കൊണ്ടിരിക്കുകയാണ്. ട്വിറ്ററിൽ ഉപയോക്താക്കൾക്ക് വിശ്വസനീയമായ വിവരങ്ങൾ മാത്രം ലഭ്യമാക്കണമെന്നാണ് ഈ സോഷ്യൽ മീഡിയ ഭീമൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ കണ്ടന്റുകൾ ട്വിറ്ററിൽ ഷെയർ ചെയ്യുന്നതിന് മുമ്പ് തന്നെ അവ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ഉപയോക്താക്കളുടെ ഉത്തരവാദിത്തമാണ്.


Click it and Unblock the Notifications








