ചന്ദ്രയാൻ 2; വിക്രം ലാൻഡിങ് സൈറ്റിൻറെ ചിത്രങ്ങൾ നാസയുടെ മൂൺ ഓർബിറ്റർ പകർത്തും
ഇന്ത്യയുടെ സ്വപ്നപദ്ധതിയായ ചന്ദ്രയാൻ 2ൻറെ ലാൻഡർ വിക്രം കണ്ടെത്താനും കമ്മ്യൂണിക്കേഷൻ പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങളിലാണ് ഇസ്രോ. ഇതിൻറെ ഭാഗമായി വിക്രം ലാൻഡർ ക്രാഷ് ലാൻറ് ചെയ്ത ഇടത്തെ ചിത്രങ്ങൾ എടുക്കുന്നതിന് അമേരിക്കൻ സ്പൈസ് ഏജൻസിയായ നാസയുടെ സഹായം തേടിയിരിക്കുകയാണ് ഇന്ത്യ. പദ്ധതിയുടെ അവസാനഘട്ടം നടന്ന കഴിഞ്ഞ ആഴ്ച്ചയിലാണ് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാതായത്.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന അമേരിക്കയുടെ ലൂണാർ ഓർബിറ്റർ ഉപയോഗിച്ച് വിക്രം ലാൻഡർ ക്രാഷ് ലാൻറ് ചെയ്തെന്ന് കരുതുന്ന ഇടത്തെ ചിത്രങ്ങൾ എടുക്കാനാണ് ഇസ്രോയുടെ പദ്ധതി. വിക്രം ഉള്ള ചന്ദ്രൻറെ ഭാഗത്തുകൂടി നാസയുടെ ഓർബിറ്റർ സെപ്റ്റംബർ 17ന് കടന്നുപോവും. ഈ സമയത്ത് ആ സ്ഥലത്തിറെ ചിത്രങ്ങൾ എടുക്കാനും ഇസ്രോയ്ക്ക് കൈമാറാനും നാസ സമ്മതം അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ സ്പെയിസ് റിസെർച്ച് ഓർഗനൈസേഷൻറെ ചന്ദ്രയാൻ 2 പദ്ധതിയെ സഹായിക്കുന്നതിനും കൂടുതൽ പഠനങ്ങൾ നടത്തുന്നതിനുമായി ചന്ദ്രയാൻ 2 വിക്രം ലാൻഡറിൻറെ ലാൻറിങ് സൈറ്റിൻറെ ചിത്രങ്ങൾ നാസ ഇസ്രോയ്ക്ക് കൈമാറുമെന്ന് നാസയുടെ വക്താവ് അറിയിച്ചിട്ടുള്ളതായി ന്യൂയോർക്ക് ടൈസ് റിപ്പോർട്ട് ചെയ്തു. ബഹിരാകാശത്തുനിന്ന് ഓർബിറ്റർ പകർത്തുന്ന ചിത്രങ്ങളും മുൻപ് ലഭ്യമായിട്ടുള്ള ചിത്രങ്ങളുമാണ് നാസ ഇസ്രോയ്ക്ക് കൈമാറുക.

നാസ ഇപ്പോൾ തന്നെ ഇസ്രോയെ സഹായിക്കുന്നുണ്ടെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിക്രം ലാൻഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും നാസ ചെയ്യുന്നുണ്ട്. സ്പൈസ് ഏജൻസി തങ്ങളുടെ ആകമാനമുള്ള സ്പൈസ് കമ്മ്യൂണിക്കേഷൻ സാറ്റലേറ്റ്സ് ആയ ഡീപ്പ് സ്പൈസ് നെറ്റ് വർക്ക് ഉപയോഗിച്ച് വിക്രം ലാൻഡറിൽ നിന്ന് സിഗ്നൽ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.

നാസ തങ്ങളുടെ ഡീപ്പ് സ്പൈസ് നെറ്റ്വർക്ക് ഉപയോഗിച്ച് വിക്രമിലേക്ക് റേഡിയോ ഫ്രീക്വൻസികൾ അയച്ചുതുടങ്ങിരിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ചന്ദ്രയാൻ 2വിൻറെ ലാൻഡർ വിക്രമുമായി ഇസ്രോയ്ക്ക് കോൺടാക്ട് നഷ്ടപ്പെട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സിഗ്നൽ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രോ ശാസ്ത്രജ്ഞർ. ഒപ്പം തന്നെ ചന്ദ്രയാൻ2 ദൌത്യത്തിൽ അവസാനഘട്ടിത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ചന്ദ്രയാൻ 2വിൻറെ ലാൻഡറിലെ സിഗ്നൽ നഷ്ടപ്പെട്ടതിനെകുറിച്ചുള്ള പരിശോധനകൾക്ക് സഹായകമാവുന്ന ഡാറ്റകൾ ഗ്ലോബൽ സ്പൈസ് നെറ്റ്വർക്കിൽ നിന്നും ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഇസ്രോ നടത്തുന്നുണ്ട്. വിക്രം ലാൻഡറുമായുള്ള കോൺടാക്ട് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടുവെങ്കിലും ചന്ദ്രയാൻ 2 മിഷൻറെ ഭൂരിഭാഗം പ്രവർത്തനങ്ങളും വിജയകരമായിരുന്നു.

ചന്ദ്രയാൻ 2ൻറെ അവസാനഘട്ട ലാൻഡിങ് പ്രശ്നങ്ങൾ കാരണം മിഷൻറെ 5 ശതമാനം പ്രവർത്തനങ്ങൾ മാത്രമാണ് നടക്കാതെ പോയത്. ചന്ദ്രയാൻ 2ൻറെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ അഭിമാന മിഷൻ അവസാനഘട്ടത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും വിജയകരമാണെന്ന് തന്നെയാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ലാൻഡറിൽ നിന്നുള്ള സിഗ്നൽ വീണ്ടെടുക്കാനും പ്രശ്നങ്ങൾ പഠിക്കാനുമുളള എല്ലാ മാർഗങ്ങളും ഇസ്രോ സ്വീകരിക്കുന്നുണ്ട്.


Click it and Unblock the Notifications








