ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കും; റിപ്പോർട്ട് അട്ടിമറിച്ച് സക്കർബർഗ്
ഇൻസ്റ്റാഗ്രാം, ഫേയ്ബുക്ക് പോലുള്ള സാമൂഹമാധ്യമങ്ങൾ കൗമാരക്കാരുടെ മാനസികാരോഗ്യം തകരാറിലാക്കും എന്ന റിപ്പോർട്ട് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് അട്ടിമറിച്ചതായി വാർത്ത. ഈ സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനായി മെറ്റയിലെ ഉയർന്ന ഉദ്യോഗസ്ഥർ നടത്തിയ നടപടികൾ വീറ്റോ അധികാരം ഉപയോഗിച്ച് സക്കർബർഗ് അട്ടിമറിച്ചു എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
ഇത്തരം സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നത് ഭൂരിഭാഗവും കൗമാരക്കാരാണ്. ഈ ആപ്പുകളിൽ നൽകിയിരിക്കുന്ന ബ്യൂട്ടി ഫിൽട്ടർ ഫീച്ചറുകൾ കുട്ടികളിൽ വ്യാജ സൗന്ദര്യസങ്കൽപ ബോധം ഉണ്ടാക്കുമെന്നും ഇത് ഇവരുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം എന്നുമാണ് മെറ്റയിലെ മുതിർന്ന ഉദ്യോഗസ്ഥരായ ആദം മൊസേരി, നിക് ക്ലെഗ് എന്നിവരുടെ അഭിപ്രായം. ഇതേ തുടർന്ന് ഈ ഫീച്ചറുകൾക്കെതിരെ ഇവർ നടപടി സ്വീകരിക്കാനും തയ്യാറായി. ഈ നടപടിയാണ് സക്കർബർഗ് അട്ടിമറിടച്ചിരിക്കുന്നത്.

ഈ ആപ്പുകൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് ദോഷം ചെയ്യാത്ത രീതിയിൽ ഫീച്ചറുകൾ സജ്ജീകരിക്കണം എന്നായിരുന്നു ഇവരുടെ അഭിപ്രായം. ഇൻസ്റ്റഗ്രാം പോളിസി ചീഫ് കരീന ന്യൂട്ടൻ, ഫെയ്സ്ബുക് ഹെഡ് ഫിഡ്ജി സൈമൺ, മെറ്റ വൈസ് പ്രസിഡന്റ് മാർഗരറ്റ് സ്റ്റുവേർട്ട് എന്നിവരും ഇവരുടെ അഭിപ്രായത്തോട് യോജിച്ചിരുന്നു. ആപ്പുകളിലെ ബ്യൂട്ടി ഫിൽട്ടറുകൾ പിൻവലിക്കണം എന്ന ആവിശ്യവുമായി ആദ്യം രംഗത്ത് എത്തിയത് മാർഗരറ്റ് സ്റ്റുവേർട്ടാണ്.
എന്നാൽ ആദ്യ കാലങ്ങളിൽ ഇദ്ദേഹത്തിന് വേണ്ട പിന്തുണ ലഭിച്ചിരുന്നില്ല. പിന്നീട് 2021ൽ ഇൻസ്റ്റാഗ്രാമിലെ മുൻജീവനക്കാരി നടത്തിയ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും ചൂട് പിടിച്ചത്. ഇത്തരം ബ്യൂട്ടി ഫീച്ചറുകൾ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കും എന്ന കാര്യം ഇൻസ്റ്റഗ്രാമിലെ മുതിർന്ന അധികാരികൾക്ക് അറിയാമെന്നും മനപ്പൂർവ്വം ഇവർ ഈ ഫീച്ചർ പിൻവലിക്കാത്തത് ആണ് എന്നുമായിരുന്നു മുൻ ജീവനക്കാരിയായ ഫ്രാൻസെസ് ഹോജെൻസ് പറഞ്ഞിരുന്നത്.

നിലവിൽ ഈ വിഷയത്തിൽ മസാച്ചുസെറ്റ്‌സിലെ കോടതിയിൽ കേസ് നടന്നുകൊണ്ട് ഇരിക്കുകയാണ്. ഇവിടെ നിന്നാണ് സക്കർബർഗ് മുതിർന്ന് ഉദ്യോഗസ്ഥരുടെ തീരുമാനം റദ്ദാക്കിയ കാര്യം ചോർന്നത്. വിവദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സക്കർബർഗ് കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. മെറ്റയിലെ മുതിർന്ന് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം ആളുകളും സക്കർബർഗിന്റെ പുതിയ നീക്കത്തിന് എതിരെയാണ് നിലപാട് അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും സിഇഒ എന്ന നിലയിൽ സക്കർബർഗിന്റെ തീരുമാനം ആയിരിക്കും അന്തിമം.
അതേ സമയം ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയകളാണ് ഇൻസ്റ്റാഗ്രാമും ഫെയ്സ്ബുക്കും. ഇന്ത്യയിൽ തന്നെ മില്യൺ കണക്കിന് ഉപഭോക്താക്കളാണ് ഈ സോഷ്യൽ മീഡിയകൾക്ക് ഉള്ളത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇത്തരം ആപ്പുകൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. കോവിഡ് ലോക്ഡൗണിന് ശേഷമാണ് ഇന്ത്യയിലെ മുതിർന്ന പൗരന്മാരിൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളുടെ ഉപയോഗം വർധിച്ചത്.
അടുത്തിടെ രണ്ട് ആപ്പുകളുടേയും പെയ്ഡ് വേര്‍ഷർ മെറ്റ അവതരിപ്പിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലാണ് മെറ്റ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇത് അനുസരിച്ച് പണം നൽകിയാൽ ഇനി മുതൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയെല്ലാം പരസ്യം ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കും. റിപ്പോർട്ടുകൾ പ്രകാരം രണ്ട് ആപ്പുകളുടെയും പ്രതിമാസ സബ്സ്ക്രിപ്ഷൻ ചാർജ് 12 യൂറോ ആണ്. അതായത് ഇന്ത്യൻ മാർക്കറ്റിലെ 1071 രൂപ. ഇവയുടെ വെബ് വേർഷനായി വേറെ ചാർജും നൽകേണ്ടതാണ്.
ഒമ്പത് യൂറോ അതായത് ഏകദേശം 803 രൂപയാണ് ഇവയുടെ വെബ് വേർഷനായി പ്രതിമാസം മുടക്കേണ്ടി വരുക. അധികം വൈകാതെ തന്നെ ഇവയുടെ പെയ്ഡ് വേര്‍ഷർ മെറ്റ ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ സംഭവിച്ചാൽ പരസ്യത്തിന്റെ ശല്യം ഇല്ലാതെ ഇന്ത്യൻ ഉപയോക്താക്കൾക്കും ഈ സോഷ്യൽ മീഡിയകൾ ഉപയോഗിക്കാവുന്നതാണ്. ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ.


Click it and Unblock the Notifications








