നൂറുകണക്കിന് പോൺ വെബ്സൈറ്റുകൾ കൊണ്ട് സമൃദ്ധമാണ് ഇന്ത്യൻ ഇന്റർനെറ്റ് ലോകം. ചെറുതും വലുതും സ്വദേശിയും വിദേശിയും അടക്കം പല തരത്തിലുള്ള വെബ്സൈറ്റുകൾ. ഒരു കടിഞ്ഞാണുമില്ലാതെ ഇത്തരം വെബ്സൈറ്റുകൾ രാജ്യത്ത് വിലസുമ്പോൾ അവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണം എന്ന വാദം കുറെയായി ഉയർന്നുകേൾക്കുന്ന ഒന്നാണ്.
എന്തായാലും ഇത്തരം ആവശ്യങ്ങൾക്ക് പരിഹാരമെന്നോണം കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ ഇന്റർനെറ്റ് സേവനം നൽകുന്ന കമ്പനികളോടെല്ലാം ഇത്തരം പോൺ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഒരു വിധിയെ തുടർന്നായിരുന്ന സർക്കാർ ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്.
മൊത്തം 827 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ആണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം ലിസ്റ്റ് ഉണ്ടാക്കുകയും അത് ഐടി മന്ത്രാലയം ടെലികോം ഡിപ്പാർട്ട്മെന്റിന് കൈമാറുകയുമായും ലിസ്റ്റിലുള്ള വെബ്സൈറ്റുകളെല്ലാം തന്നെ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ആവണം രാജ്യത്ത് ഏറ്റവുമധികം ആളുകൾ ഒരുപക്ഷെ അധികമായി ഇന്റർനെറ്റ് സേവനം ഉപയോഗിക്കുന്ന ജിയോയിൽ തന്നെ ആദ്യം ഈ നിയമം പ്രാബല്യത്തിൽ വന്നത്. ജിയോ ഉപയോഗിക്കുന്ന പലരും തങ്ങൾക്ക് പോൺ വെബ്സൈറ്റുകൾ കിട്ടുന്നില്ല എന്നുംപറഞ്ഞുകൊണ്ട് ഇന്നലെ രാത്രിയോടെ റെഡിറ്റ് അടക്കമുള്ള മാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളുമായി പ്രത്യക്ഷപ്പെടുകയായിരുന്നു.
"ഞാൻ ചില പോൺ വെബ്സൈറ്റുകൾ ലോഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു, പക്ഷെ ഒരെണ്ണം പോലും ജിയോ നെറ്റ്‌വർക്കിൽ ലോഡ് ചെയ്യപ്പെട്ടില്ല. ഇത് ഞാൻ മാത്രം അനുഭവിക്കുന്ന ഒരു പ്രശ്നമാണോ അതോ നിങ്ങൾക്കും ഈ പ്രശ്നം അനുഭവിക്കുന്നുണ്ടോ?"- ഒരു റെഡിറ്റ് പോസ്റ്റിൽ ഇങ്ങനെ ഒരാൾ എഴുതുന്നു. ഇതിന് മറുപടിയായി നിരവധി പേർ തങ്ങളുടെ ജിയോ നെറ്റ്‌വർക്കിലും പോൺ സൈറ്റുകൾ ലോഡ് ചെയ്യുന്നില്ല എന്ന ഇതേ അഭിപ്രായവുമായി വരികയായിരുന്നു.
ജിയോ പോലെ ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റ് ഉപയോഗം നടത്തുന്ന ഒരു നെറ്റ്‌വർക്കിൽ പോൺ സൈറ്റുകൾ നിരോധിക്കുന്നതിലൂടെ നല്ലൊരു കൂട്ടം ആളുകൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കാതെ വരുകയും ഈ ഒരു സ്ഥിതി വരുമ്പോൾ സ്വാഭാവികമായും ആളുകൾ മറ്റു നെറ്റ്‌വർക്കുകളെ ഉപയോഗപ്പെടുത്തുകയും ചെയ്തേക്കാം. എന്നാൽ അവിടെയാണ് സർക്കാരിന്റെ നിയമത്തിന്റെ പ്രസക്തി. കാരണം ജിയോ മാത്രമല്ല, എല്ലാ ഇന്റർനെറ്റ് സേവനം നൽകുന്ന കമ്പനികളോടും ഈ വെബ്സൈറ്റുകൾ അത്രയും ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നിരുന്നാലും ഇത്തരം ഒരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരിക എന്നത് സർക്കാർ കരുതുംപോലെ അത്ര എളുപ്പമുള്ള ഒരു കാര്യമാവില്ല എന്നാണ് പല ആളുകളും വിലയിരുത്തുന്നത്. ഒരുപക്ഷെ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന് എതിരെ സർക്കാർ പ്രവർത്തിക്കുന്നു എന്ന വാദങ്ങൾ വരെ ഉയർന്നേക്കാം. എന്തായാലും കാത്തിരുന്ന് കാണാം.