ആരാ വിളിക്കുന്നതെന്ന് അങ്ങനെയിപ്പം അറിയേണ്ട; കോളർ ഐഡി നിർബന്ധമാക്കുന്നതിനെ എതിർത്ത് ടെലിക്കോം കമ്പനികൾ
മൊബൈൽ / ലാൻഡ് ലൈൻ യൂസേഴ്സ് നേരിടുന്ന ഏറ്റവും വലിയ ശല്യങ്ങളിൽ ഒന്നാണ് സ്പാം കോളുകൾ. ബാങ്ക് ലോണുകൾ വേണോയെന്ന് ചോദിച്ചും മറ്റും വരുന്ന ടെലിമാർക്കറ്റിങ് കോളുകൾ മുതൽ അച്ചാറിനും ചമ്മന്തിപ്പൊടിക്കും ഓഫർ ഉണ്ടെന്ന് പറഞ്ഞ് വരെ കോളുകൾ വരും. ദിവസം മൂന്ന് തവണയെങ്കിലും ഒരേ ബാങ്കിൽ നിന്നും ഒരേ കാര്യം പറഞ്ഞുള്ള കോൾ വരുന്നതും ഇന്നത്തെക്കാലത്ത് സാധാരണമാണ്. നേരം വെളുത്താലും പാതിരാത്രിയായാലും ആവശ്യമില്ലാത്ത സേവനങ്ങളും ഓഫർ ചെയ്ത് വരുന്ന ഇത്തരം കോളുകളെ നിയന്ത്രിക്കാൻ വേണ്ടിയാണ് സർക്കാർ എല്ലാ ഫോൺ കോളുകളിലും Caller ID പ്രദർശിപ്പിച്ചിരിക്കണമെന്ന തരത്തിൽ വ്യവസ്ഥ കൊണ്ട് വരാൻ ഒരുങ്ങുന്നത്. എന്നാൽ ഇതിനെതിരെ നിലപാട് പറഞ്ഞിരിക്കുകയാണ് രാജ്യത്തെ Telecom കമ്പനികൾ (Telcos).

സർക്കാർ ശുപാർശ ചെയ്യുന്ന കോളിങ് നെയിം പ്രസന്റേഷൻ (സിഎൻപി) നടപ്പിലാക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കരുതെന്നാണ് ടെലിക്കോം കമ്പനികളുടെ സംയുക്ത ബോഡിയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) പറയുന്നത്. പകരം സിഎൻപി ഇഷ്ടാനുസരണം നടപ്പിലാക്കാനുള്ള അവകാശം ടെലിക്കോം കമ്പനികൾക്ക് നൽകണമെന്നും സിഒഎഐ വാദിക്കുന്നു. ജിയോ, എയർടെൽ, വിഐ എന്നീ കമ്പനികൾ ചേർന്നാണ് സിഒഎഐ രൂപീകരിച്ചത്. കോൾ വരുമ്പോൾ ആരാണ് വിളിക്കുന്നതെന്ന് കാണിച്ചിരിക്കണമെന്ന വ്യവസ്ഥ ( നമ്പർ സേവ് ചെയ്താലും ഇല്ലെങ്കിലും ) കരട് ടെലിക്കോം ബില്ല് 2022-ന്റെ പ്രധാന ഭാഗമെന്ന നിലയ്ക്കാണ് സർക്കാർ കാണുന്നത്.

ട്രൂകോളർ പോലെയുള്ള തേർഡ് പാർട്ടി ആപ്പുകളുടെ ഉപയോഗം എതാണ്ട് ഇല്ലാതെയാകും എന്നതാണ് ഇതിന്റെ ഗുണഫലങ്ങളിൽ ഒന്ന്. കോൾ വരുമ്പോൾ നമ്പർ ഉടമയുടെ പേരും കാണിക്കേണ്ട ഉത്തരവാദിത്തം ടെലിക്കോം കമ്പനികൾക്കായിരിക്കും. ബില്ലിന്റെ അന്തിമരൂപം സജ്ജമാക്കുന്നതിന് മുന്നോടിയായി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ) ടെലിക്കോം കമ്പനികളുടെ അഭിപ്രായം തേടിയിരുന്നു. ഇതിന് മറുപടിയായി സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാർ തീരുമാനത്തെ കമ്പനികൾ എതിർക്കുന്നത്.

തടസവാദങ്ങൾ
സാങ്കേതിക പ്രതിസന്ധികൾ, ഫീച്ചറിന് സപ്പോർട്ട് ലഭിക്കുന്ന ഡിവൈസുകളുടെ കുറവ്, സ്വകാര്യത പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി തടസവാദങ്ങളും ഈ കമ്പനികൾ ഉന്നയിക്കുന്നുണ്ട്. ഇതിനൊപ്പം സിഎൻപി ഇഷ്ടാനുസരണം നടപ്പിലാക്കാൻ സ്വകാര്യ കമ്പനികളെ അനുവദിക്കണമെന്ന നിലപാട് കൂടി എടുക്കുന്നതും ശ്രദ്ധേയമാണ്. കോളർ ഐഡി, വാല്യൂ ആഡഡ് സേവനം ( വിഎഎസ് ) എന്ന നിലയിൽ അവതരിപ്പിക്കാമെന്നാണ് കമ്പനികൾ പറയുന്നത്. വിഎഎസ് സേവനങ്ങൾ നൽകുന്നതിന് സ്വകാര്യ കമ്പനികൾക്ക് വേണമെങ്കിൽ പണം ഈടാക്കാം എന്നതും കൂട്ടി വായിക്കുമ്പോൾ നിലപാടിന് പിന്നിലെ ചേതോവികാരം മനസിലാകും.

ഡിവൈസുകളുടെ കുറവുണ്ടെന്ന വാദം
രാജ്യത്തെ വയർലെസ്, വയർലൈൻ യൂസേഴ്സിൽ എതാണ്ട് 375 മില്യൺ യൂസേഴ്സും സിഎൻപി സേവനങ്ങൾ സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ അല്ല ഉപയോഗിക്കുന്നത് എന്നാണ് ടെലിക്കോം കമ്പനികൾ പറയുന്നത്. ഇത് സിഎഎൻഎപി സേവനം നിർബന്ധമാക്കാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 114.55 കോടി വയർലെസ് ഉപയോക്താക്കളും 2.65കോടി വയർലൈൻ യൂസേഴ്സുമുള്ള ലോകത്തെ രണ്ടാമത്തെ വലിയ ടെലിക്കോം വിപണിയാണ് ഇന്ത്യ.

രാജ്യത്തെ വയർലെസ് - വയർലൈൻ യൂസേഴ്സിന്റെ ആകെ എണ്ണം മില്യൺ കണക്കിൽ നോക്കിയാൽ ഏതാണ്ട് 1,170 മില്യൺ വരും. ഇത് വച്ച് നോക്കുമ്പോൾ ഏതാണ്ട് 790 മില്യൺ യൂസേഴ്സിന്റെ കൈയ്യിലും സിഎൻപി സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ ഉണ്ടെന്നത് വ്യക്തം. ഈ കണക്കുകൾ ഇനിയും കൂടുക തന്നെ ചെയ്യും. പിന്നെ ഡിവൈസുകൾ കുറവാണെന്ന വാദത്തിന് എന്ത് പ്രസക്തിയെന്നതാണ് മനസിലാകാത്തത്. എന്തായാലും ട്രായ്ക്ക് നൽകിയ മറുപടിയിൽ ഓരോ സ്വകാര്യ ടെലിക്കോം കമ്പനികളും സ്വീകരിച്ച നിലപാടിന്റെ ചുരുക്കം മനസിലാക്കാൻ തുടർന്ന് വായിക്കാം.

റിലയൻസ് ജിയോ
സപ്ലിമെന്ററി വിഎഎസ് സേവനം എന്ന നിലയിൽ സിഎൻപി സൌകര്യങ്ങൾ നൽകുന്നത് നല്ലതാണെങ്കിലും എല്ലാ ഫോണുകളിലും ഇത് പ്രവർത്തിക്കില്ലെന്നാണ് ജിയോ അവകാശപ്പെടുന്നത്. സിഗ്നലിൽ ലോഡ് കൂടാനും ലേറ്റൻസി വർധിക്കാനും കണക്റ്റിവിറ്റി പ്രശ്നങ്ങൾ ഉണ്ടാകാനും എല്ലാം ഇത് വഴി വയ്ക്കുമെന്നാണ് ജിയോയുടെ നിലപാട്. 2ജി 3ജി ഫീച്ചർ ഫോണുകളിലും ലാൻഡ്-ലൈൻ ഫോണുകളിലുമൊന്നും സിഎൻപി പ്രവർത്തിക്കില്ലെന്നും കമ്പനി പറയുന്നു. ഒപ്പം സിഎൻപി നിർബന്ധമാക്കുന്നത് സ്വകാര്യത സംബന്ധിച്ച പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ജിയോ ചൂണ്ടിക്കാണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

വിഐ
ജിയോയുടെ അതേ നിലപാട് തന്നെയാണ് വിഐയും സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു എൽടിഇ ഫീച്ചറായ കോളർ ഐഡി സൌകര്യം 2ജി, 3ജി നെറ്റ്വർക്കുകളിൽ നടപ്പിലാക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളില്ല. സിഎൻപി നടപ്പിലാക്കാനുള്ള തീരുമാനം ടെലിക്കോം കമ്പനികൾക്ക് വിടണമെന്നും വിഐ പറയുന്നു.

ബിഎസ്എൻഎൽ
കുറച്ച് കൂടി കടന്ന നിലപാടാണ് ബിഎസ്എൻഎല്ലിന്. സ്പാം കോളുകളും തട്ടിപ്പുകളും ഒക്കെ വർധിക്കുന്നുണ്ടെങ്കിലും സിഎൻപി നിർബന്ധമാക്കരുതെന്നാണ് ബിഎസ്എൻഎൽ പറയുന്നത്. ഓപ്ഷണൽ വാല്യൂ ആഡഡ് സർവീസ് എന്ന നിലയ്ക്കായിരിക്കണം സിഎൻപി വരുന്നത്. ഇഷ്ടമുള്ള പേരുകൾ ഉപയോഗിക്കാൻ ഉള്ള അവസരം തുടങ്ങിയുള്ള ഫീച്ചറുകളും ഇതിന്റെ ഭാഗമായിരിക്കണമെന്നും ബിഎസ്എൻഎൽ പറയുന്നു.

സിഎൻപി ലക്ഷ്യം വയ്ക്കേണ്ടത് ടെലിമാർക്കറ്റിങ്, എ2പി, യുസിസി കോളിങ്, ബൾക്ക് കോളുകൾ എന്നിവയെയാണെന്നാണ് എയർടെൽ പറയുന്നത്. സ്പാം കോളുകളിലെ സിംഹഭാഗവും ഈ സോഴ്സുകളിൽ നിന്നാണെന്നും എയർടെൽ പറയുന്നു. വാണിജ്യ കോളുകൾക്കും എ2പി കോളുകൾക്കുമായി ഈ സംവിധാനം പരിമിതപ്പെടുത്തണമെന്നും ഭാരതി എയർടെൽ ആവശ്യപ്പെടുന്നുണ്ട്.


Click it and Unblock the Notifications







