ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
ഇന്ത്യയിൽ ടെലിക്കോം കമ്പനികൾ ധാരാളമുണ്ട്. അവയെല്ലാം തന്നെ മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ബിഎസ്എൻഎൽ(BSNL) പ്ലാനുകൾ ഏറെ വ്യത്യസ്തവും ആകർഷകവുമാണ്. എന്നിട്ടും ആളുകൾ അത് കണ്ടഭാവം നടിക്കുന്നില്ല. എന്തുകൊണ്ടാണ് ആളുകൾ അത് പരിഗണിക്കാതെ മറ്റ് കമ്പനികളെ തേടി പോകുന്നത് എന്ന് അറിയാമെങ്കിലും അതിന് പരിഹാരം കാണാൻ ബിഎസ്എൻഎല്ലും തയാറായിട്ടില്ല.

കാരണം നിസാരം, നന്നാവണമെന്ന് ചുമ്മാ തീരുമാനം എടുത്താൽ മാത്രം പോര, അതിനായി കഷ്ടപ്പെടാനും തയാറാകണം. എന്നാൽ നാട്ടുകാരെ കഷ്ടപ്പെടുത്താൻ അല്ലാതെ സ്വയം കഷ്ടപ്പെട്ട് നന്നാകാൻ തൽക്കാലം ബിഎസ്എൻഎല്ലിന് ഉദ്ദേശമില്ലെന്നാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്. ഞാൻ ഉടൻ നന്നാകും. ഉടൻ നന്നാകും എന്ന് പറയാൻ മാത്രം കമ്പനി തയാറാകുന്നുണ്ട്. അതായത് വേഗതയാണ് ബിഎസ്എൻഎല്ലിന്റെ പോരാമയ്മയായി ആളുകൾ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യം.

വേഗത വർധിപ്പിക്കണമെങ്കിൽ കാലത്തിനനുസരിച്ച് സാങ്കേതിക വിദ്യകളിൽ വന്ന മാറ്റം ഉൾക്കൊണ്ട് അവ സ്വായത്തമാക്കുകയും ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യണം. എന്നാൽ ഉത്തരവാദിത്തം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സ്ഥാപനത്തെപ്പോടെ ഇന്നും വർഷങ്ങൾ പിന്നിലുള്ള സാങ്കേതിക സംവിധാനങ്ങളാണ് ബിഎസ്എൻഎല്ലിന്റെ ശാപം. 2023 ൽ 4ജിയും 5ജിയും ഒന്നിച്ച് എത്തിക്കുമെന്നൊക്കെ വീമ്പിളക്കിയെങ്കിലും പിന്നീട് ആ അവകാശവാദത്തിൽനിന്ന് കമ്പനി പിന്നോട്ടുപോയത് നാം കണ്ടു.

അതുതന്നെയാണ് വൈകലിന്റെയും ഇഴച്ചിലിന്റെയും കാലതാമസത്തിന്റെയുമൊക്കെ പര്യായ പദമായി ബിഎസ്എൻഎല്ലിനെ മാറ്റുന്നത്. ഡാറ്റ വേഗതയിൽ ഒച്ചിന്റെ വേഗം മാത്രം. 4ജി, 5ജി അവതരണത്തിൽ ഒച്ചിന്റെയും പിന്നിലാണ് ബിഎസ്എൻഎൽ വേഗം. സർക്കാർ ഉടമസ്ഥതയിൽ ഉള്ള സ്ഥാപനമായിരുന്നില്ല എങ്കിൽ ബിഎസ്എൻഎൽ ഇതിനോടകം പൂട്ടിപ്പോയേനെ എന്ന് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അതാണ് കമ്പനി നന്നാകാത്തതിനുള്ള യഥാർഥ കാരണം എന്നാണ് മറ്റ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.

സർക്കാർ സ്ഥാപനമായതിനാൽ മറ്റ് കമ്പനികളെപ്പോലെ പൂട്ടിപ്പോകില്ല, സർക്കാർ എല്ലാം നോക്കിക്കോളും എന്ന ധൈര്യം ഉഴപ്പിന് വളമായതായാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനം നൽകിയിട്ടുപോലും ആളുകൾ തിരിഞ്ഞ് നോക്കാത്തതിന് കാരണം മോശം സേവനമാണ്. എന്നാൽ ചില ആളുകൾ ഇതുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകുന്നുണ്ട്. ഡാറ്റ ഉപയോഗത്തിന് അപ്പുറം കോളിങ് ആവശ്യങ്ങൾ മാത്രമുള്ള സാധാരണ ആളുകൾക്കാണ് ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കുന്നത്.

ഉപയോക്താക്കളെ പ്രീതിപ്പെടുത്താൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും ബിഎസ്എൻഎൽ അതൊന്നും ഉപയോഗപ്പെടുത്താത്തത് ആണ് ആളുകളെ നിരാശപ്പെടുത്തുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് മാത്രം പ്രവർത്തനം ആരംഭിച്ച ജിയോയ്ക്ക് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഇന്ത്യൻ ടെലിക്കോം മേഖലയിലെ ഒന്നാമനാകാൻ കഴിഞ്ഞു.

എന്നാൽ അംബാനി ഉൾപ്പെടെ ഉൾപ്പെടുന്ന ഈ ഇന്ത്യാമഹാരാജ്യത്തിലെ മുഴുവൻ ആളുകളുടെയും സ്വന്തമായ ബിഎസ്എൻഎൽ ആകട്ടെ വരിക്കാരുടെ എണ്ണത്തിൽ വിഐക്കും പിന്നിൽ നാലാം സ്ഥാനത്ത് മാത്രമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ദുർഗതി ഈ സ്ഥാപനത്തിന് വന്നത് എന്ന് പരിശോധിക്കേണ്ടത് ബിഎസ്എൻഎൽ അധികൃതർ തന്നെയാണ്. പേരിന് നാല് പ്ലാനുകൾ അവതരിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല. മാർക്കറ്റിങ്ങും ഒരു പ്രധാന ഘടകമാണ്.

മികച്ച വേഗതയൊന്നുമില്ലെങ്കിലും തങ്ങൾക്ക് ബിഎസ്എൻഎൽ തന്നെ മതി എന്ന് പറഞ്ഞ് ബിഎസ്എൻഎൽ സേവനങ്ങൾ ആസ്വദിക്കുന്ന കുറച്ചേറെ ഉപയോക്താക്കളുണ്ട്. ബിഎസ്എൻഎൽ നൽകുന്ന മികച്ച പ്ലാനുകൾ ഇവരിലേക്ക് പോലും എത്തിപ്പെടുന്നില്ല എന്നതാണ് ദൗർഭാഗ്യകരമായ മറ്റൊരു കാര്യം. മറ്റ് കമ്പനികൾ മികച്ച പരസ്യവും മറ്റ് പ്രമോഷൻ പരിപാടികളുമൊക്കെ നടത്തി തങ്ങളുടെ പ്ലാൻ ആനുകൂല്യങ്ങൾ നാട്ടുകാരെ അറിയിക്കുന്നു. എന്നാൽ ബിഎസ്എൻഎല്ലിന്റെ മികച്ച പ്ലാനുകൾ ഒരു 'പൂച്ചക്കുഞ്ഞുപോലും' അറിയുന്നില്ല എന്നാണ് ഉപയോക്താക്കൾ ഉന്നയിക്കുന്ന മറ്റൊരു പരാതി. ആരെങ്കിലും പറഞ്ഞുകേട്ടാകും പ്ലാനുകളെപ്പറ്റി നാട്ടുകാർ അറിയുക.

വലിയ ടെലിക്കോം കമ്പനിയൊക്കെയാണെങ്കിലും ബിഎസ്എൻഎല്ലിന്റെ വെബ്സൈറ്റ് പോലും പരിതാപകരമാണ് എന്ന് വിമർശിക്കുന്നവരും ഏറെ. ബിഎസ്എൻഎൽ വെബ്സൈറ്റിൽ നിന്ന് ഏതെങ്കിലും സേവനങ്ങൾ കണ്ടെത്തുന്നതിലും എളുപ്പമാണ് കടൽത്തീരത്ത് പോയി തിരയെണ്ണുന്നത് എന്നാണ് ആക്ഷേപം. കുറഞ്ഞ നിരക്കിൽ ഉണ്ടായിരുന്ന പ്ലാനുകളുടെ ആനുകൂല്യങ്ങളിൽ വെട്ടിക്കുറയ്ക്കൽ നടത്തിയും ബിഎസ്എൻഎൽ ആളുകളെ പറ്റിക്കുന്നതായി ആക്ഷേപമുണ്ട്. ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ ഉപയോക്താക്കളുടെ ഇത്തരം പരാതികളൊക്കെ പരിഹരിക്കാനും എത്രയും വേഗം 4ജിയും 5ജിയും അവതരിപ്പിക്കാനും കമ്പനി കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications







