1,50000 പേർക്ക് 'പണി'കിട്ടി; വഴിത്തിരിവായത് പ്രധാനമന്ത്രിയുടെ തന്ത്രങ്ങളോ? ചൈനയോടുള്ള ആപ്പിളിന്റെ കലിപ്പോ
ലോകത്തെമ്പാടും വൻ ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന വാർത്തകളാണ് ഇപ്പോൾ തുടർച്ചയായി കേട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ടെക്നോളജി രംഗത്തെ ഭീമന്മാരിലൊരാളായ ആപ്പിൾ കഴിഞ്ഞ വർഷങ്ങളിൽ 1,50000 ഇന്ത്യക്കാർക്ക് ജോലി ലഭിക്കാൻ സഹായിച്ചു എന്ന സന്തോഷ വാർത്തയും ഇതിനിടയിൽ പുറത്തുവന്നിരിക്കുകയാണ്. കേന്ദ്ര സർക്കാരിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ഇക്കണോമിക്സ് ടൈംസ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയിൽ ബ്ലൂ കോളർ ജോലികൾ നൽകുന്ന ഏറ്റവും വലിയ തൊഴിൽ ദാതാവ് യുഎസ് ടെക് ഭീമൻ ആയ ആപ്പിൾ ആയിരിക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ടെക്നോളജി ഭീമന്മാരെ ആകർഷിക്കാനും രാജ്യത്തെ വ്യവസായ മേഖലയെ ഉണർത്താനുമായി കേന്ദ്രം ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതികളാണ് ആപ്പിൾ ഉൾപ്പെടെയുള്ള ആഗോള ബ്രാൻഡുകളെ ഇന്ത്യയിലേക്ക് ആകർഷിച്ചത് എന്നും നിരവധി ഇന്ത്യക്കാർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കാൻ ഇടയാക്കിയതിൽ നിർണായക വഴിത്തിരിവായത് മോദി സർക്കാരിന്റെ പിഎൽഐ പദ്ധതി ആണെന്നുമാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

സ്മാർട്ട്‌ഫോണുകൾക്കായുള്ള കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി 2020 ൽ ആണ് പ്രാബല്യത്തിൽ വന്നത്. അതിനുശേഷം പദ്ധതിയുടെ ഭാഗമായ ആപ്പിളിന്റെ കരാർ നിർമ്മാതാക്കളും ഘടക വിതരണക്കാരും ചേർന്ന് ഇന്ത്യയിൽ 50,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചു എന്ന് സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി എന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ കരാർ കമ്പനികളിൽ പ്രമുഖരായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവർ ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്നുണ്ട്.

ഫോക്‌സ്‌കോണിന്റെയും പെഗാട്രോണിന്റെയും ഫാക്ടറികള്‍ തമിഴ്‌നാട്ടിലും, വിസ്ട്രണിന്റേത് കര്‍ണാടകയിലുമാണ്. ഇവർക്ക് നിർമാണ ഘടകങ്ങൾ വിതരണം ചെയ്യുന്ന സണ്‍വോഡ, അവറി, ഫോക്‌സ്‌ലിങ്ക്, സാല്‍കോമ്പ് എന്നീ കമ്പനികളും ഇന്ത്യയിൽ പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പിഎല്‍എ സ്‌കീമിന്റെ ഭാഗമായി ചേർന്നുകൊണ്ടാണ് ഈ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. പിഎൽഐ സ്‌കീമില്‍ ചേര്‍ന്നിരിക്കുന്ന കമ്പനികള്‍ ഒരോ മൂന്നു മാസം കൂടുമ്പോഴും തങ്ങള്‍ ജോലി നല്‍കിയവരുടെ എണ്ണം ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന് സമര്‍പ്പിക്കണം.

ഇങ്ങനെ ലഭ്യമായ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ആപ്പിളിന്റെ നിർമാണ സംവിധാനങ്ങൾ ചേർന്ന് 50000 പേർക്ക് പ്രത്യക്ഷമായും ഏകദേശം 100,000 പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ യൂണിറ്റുകളുള്ള ആപ്പിൾ കരാർ കമ്പനികൾ സൃഷ്ടിച്ച തൊഴിലവസരങ്ങളിൽ 40 ശതമാനത്തിലധികം ഫോക്‌സ്‌കോണിന്റെ സംഭാവനയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആപ്പിളിനെ കൂടാതെ മറ്റൊരു പ്രമുഖ ബ്രാൻഡായ സാംസങ്ങും പിഎൽഎ സ്കീമിന്റെ ഭാഗമായി ചേർന്ന് ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പിഎൽഐ പദ്ധതിയുടെ ഗുണഭോക്താവായ സാംസങ്ങിന്റെ നോയിഡ യൂണിറ്റിൽ 11,500-ലധികം ആളുകൾ ജോലി ചെയ്യുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

ഇലക്ട്രോണിക്സ് നിർമാണ മേഖല കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇന്ത്യയില്‍ നിന്ന് 1 ലക്ഷം കോടി രൂപയ്ക്കുള്ള സ്മാര്‍ട് ഫോണുകള്‍ 2023ല്‍ കയറ്റുമതി ചെയ്യണമെന്നാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് എന്നും ഈ ലക്ഷ്യത്തിനായുള്ള നിർമാണ സാഹചര്യം സൃഷ്ടിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചു വരികായണെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. മൊബൈല്‍ ഫോണുകള്‍ക്കു പുറമെ എല്ലാത്തരം ഇലക്ട്രാണിക് ഉപകരണങ്ങളുടെയും നിര്‍മാണകേന്ദ്രമാകാൻ ഇന്ത്യ ഉദ്ദേശിക്കുന്നു. ഓഡിയോ ഉപകരണങ്ങൾ, ഐടി ഹാര്‍ഡ്‌വെയര്‍, വിവിധ ഇലക്ട്രോണിക്‌സ് ഘടകഭാഗങ്ങള്‍ തുടങ്ങിയവയും രാജ്യത്തു നിന്ന് കയറ്റുമതി ചെയ്യല്‍ വര്‍ധിപ്പിക്കും. ഇതിനെല്ലാമായി മറ്റൊരു പിഎല്‍ഐ സ്‌കീമോ, നയമോ വേണമെങ്കില്‍ അതും കൊണ്ടുവരുമെന്നും മന്ത്രി പറയുന്നു.

അതേസമയം ചൈനയോടുള്ള ആപ്പിളിന്റെ അവിശ്വാസമാണ് ഇന്ത്യയിലേക്ക് അവരെ ആകർഷിച്ചത് എന്നും വിലയിരുത്തലുകളുണ്ട്. ചൈനയും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന കിടമത്സരം അമേരിക്കൻ കമ്പനിയായ ആപ്പിളിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ആപ്പിൾ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ നിർമാണം ഭൂരിഭാഗവും കേന്ദ്രീകരിച്ചിരുന്നത് ചൈനയിലായിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് ഉണ്ടായ ലോക്ക്ഡൗണിൽ ഐഫോണുകളുടെ ഉൾപ്പെടെ നിർമാണം മുടങ്ങിയത് ആപ്പിളിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചു.

പിന്നീട് അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം ഏറെ വഷളാവുകയും യുദ്ധം പോലും ഉണ്ടായേക്കാം എന്ന പ്രതീതി ഉടലെടുക്കുകയും ചെയ്തു. ഇതോടെ ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആപ്പിൾ കാര്യമായി മറ്റ് മാർഗങ്ങൾ അന്വേഷിച്ച് തുടങ്ങി. എങ്കിലും ചൈനയ്ക്ക് ഇലക്ട്രോണിക്സ് ഉൽപ്പാദന നിർമാണ മേഖലയിൽ ഉള്ള ആധിപത്യം മൂലം അത്ര പെട്ടെന്ന് അവിടെ നിന്ന് കളം മാറാൻ ആപ്പിളിന് സാധിക്കില്ല. മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പാദനം മാറ്റിയാലും പ്രധാന ഘടകങ്ങൾക്കായി ചൈനയെ തന്നെ ആശ്രയിക്കേണ്ടിവരും.

അതോടെ ഘട്ടം ഘട്ടമായി പതിയെ ചൈനയുടെ വെളിയിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ നിർമാണം മാറ്റാൻ ആപ്പിൾ തീരുമാനിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ ആപ്പിളിന് ലഭിച്ച ഏറ്റവും മികച്ച ബദൽ ആയിരുന്നു ഇന്ത്യ. ഇപ്പോൾ കൂടുതൽ ആപ്പിൾ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഐഫോണ്‍ 11, 12, 13, മോഡലുകള്‍ക്ക് പുറമേ ഏറ്റവും പുതിയ ഐഫോൺ 14 മോഡലും ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. അടുത്തിടെ വീണ്ടും ചൈനയിൽ കോവിഡ് പൊട്ടിപ്പുറപ്പെടുകയും നിർമാണം നിലയ്ക്കുകയും ചെയ്തു. അത് ഐഫോൺ 14 മോഡലുകൾക്ക് ആഗോളതലത്തിൽ ക്ഷാമം സൃഷ്ടിച്ചു. ഇതും ആപ്പിളിന്റെ ചൈന വിടാനുള്ള നീക്കങ്ങൾക്ക് കരുത്തു പകരുന്നു.

എന്തായാലും ആപ്പിൾ ഇന്ത്യയിൽ ചുവട് ഉറപ്പിക്കും മുമ്പ് തന്നെ ഒന്നര ലക്ഷത്തോളം പേർക്ക് തൊഴിൽ ലഭിച്ച സാഹചര്യത്തിൽ ആപ്പിൾ നിർമാണം വരും വർഷങ്ങളിൽ കൂടുതലായി ഇന്ത്യയിലേക്ക് കേന്ദ്രീകരിക്കുന്നതോടുകൂടി തൊഴിലവസരങ്ങൾ വൻ തോതിൽ ഉയരും. ടാറ്റ ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായ ലോകത്തെ വമ്പന്മാരും ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനായുള്ള കരാർ സ്വന്തമാക്കാൻ പരിശ്രമിച്ചുവരികയാണ്. ഈ നീക്കങ്ങളൊക്കെ ഫലം കണ്ടാൽ ഇന്ത്യയിൽ ആപ്പിൾ വസന്തം തീർക്കും.


Click it and Unblock the Notifications








