ഈ പാവത്തിന് ഇത്രയും ശമ്പളം തരല്ലേ, പ്ലീസ്; ശമ്പളം കൂടുതലാണെന്ന് ടിം കുക്ക്, 50% കുറച്ച് ആപ്പിൾ

കിട്ടുന്ന സാലറികൊണ്ട് ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പാവങ്ങൾ ലോകത്ത് ധാരാളമുണ്ട്. അതേസമയം തന്നെ സാധാരണക്കാർക്ക് സ്വപ്നം കാണാൻ പറ്റാത്തത്രയും തുക ശമ്പളം വാങ്ങുന്നവരും നമുക്കിടയിലുണ്ട്. ഉള്ളവന് വാരിക്കോരിക്കിട്ടും, ഇല്ലാത്തവന് ഒന്നുമില്ല എന്ന് നമ്മുടെ നാട്ടിലെ ആളുകൾ പറഞ്ഞ് കേട്ടിട്ടില്ലേ, ഏതാണ്ട് അത് തന്നെ. കിട്ടുന്ന ശമ്പളം ഒന്നിനും തികയാത്തതിനാൽ, മികച്ച ശമ്പളം നൽകുന്ന സ്ഥാപനങ്ങളും തൊഴിലും രാജ്യവും അന്വേഷിച്ച് നാടുവിടുന്നവർ ഏറെയുള്ള നാടാണ് നമ്മുടേത്. അങ്ങനെയുള്ള നമ്മളെയൊക്കെ അതിശയിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ആപ്പിളിൽനിന്ന് എത്തിയിരിക്കുന്നത്. ആപ്പിളിന്റെ സിഇഒ ടിം കുക്കിന് തന്റെ ശമ്പളം ഒരു ഭാരം ആണത്രേ.
ആ 'ഭാരം' ഇറക്കി നൽകി ആപ്പിൾ
തനിക്കു കിട്ടുന്ന ശമ്പളം കൂടുതലാണ് എന്ന് ടിം കുക്ക് തന്നെ പറയുമ്പോൾ തങ്ങളുടെ പ്രിയ സിഇഒയുടെ വിഷമം കണ്ടില്ലെന്ന് നടിക്കാൻ ആപ്പിളിന് കഴിയുമോ. ടിമ്മിന്റെ ശമ്പളത്തിൽ 50 ശതമാനം വെട്ടിക്കുറയ്ക്കൽ നടത്തി കമ്പനി ആ 'ഭാരം' നീക്കിയിരിക്കുകയാണ്. മൊത്തത്തിൽ 49 ദശലക്ഷം യുഎസ് ഡോളറാണ്(ഏകദേശം 398 കോടി രൂപ) ടിം കുക്കിന്റെ പുതിയ ശമ്പളമെന്ന് എസ്ഇസിക്ക് നൽകിയ ഫയലിങ്ങിൽ ആപ്പിൾ അറിയിച്ചിട്ടുണ്ട്. കുക്കിന്റെ നിർദേശത്തെ തുടർന്ന് ഓഹരിയുടമകളുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമാണ് ആപ്പിൾ ഈ 50 ശതമാനം വെട്ടിക്കുറയ്ക്കൽ നടത്തിയിരിക്കുന്നത്.

ഓഹരി ഉയരും
കുക്കിന്റെ ശമ്പളമായ 49 മില്യൺ യുഎസ് ഡോളറിൽ 3 ദശലക്ഷം ഡോളർ അടിസ്ഥാന ശമ്പളവും 6 ദശലക്ഷം ഡോളർ ബോണസും 40 ദശലക്ഷം ഡോളറിന്റെ ഇക്വിറ്റി മൂല്യവും ഉൾപ്പെടുന്നു. അതേസമയം കുക്കിന്റെ ഓഹരികളുടെ എണ്ണം മുൻപത്തെ 50 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, 2022ൽ കുക്കിന് 99.4 മില്യൺ ഡോളറിന്റെ(ഏകദേശം 764 കോടി രൂപ) ശമ്പള പാക്കേജ് ലഭിച്ചിരുന്നു. ഇതിൽ 3 മില്യൺ ഡോളറിന്റെ അതേ അടിസ്ഥാന ശമ്പളവും ബോണസ്, സ്റ്റോക്കുകൾ എന്നിവയുടെ രൂപത്തിൽ ഏകദേശം 83 മില്യൺ യുഎസ് ഡോളറും ഉൾപ്പെടുന്നു. 2021-ൽ, ടിം കുക്കിന്റെ മൊത്തം നഷ്ടപരിഹാര പാക്കേജ് ഏകദേശം 98.7 ദശലക്ഷം യുഎസ് ഡോളറായിരുന്നു.
സുരക്ഷയ്ക്ക് തന്നെ കോടികൾ ചെലവ്
ഏകദേശം 11 വർഷമായി ആപ്പിളിനെ വിജയകരമായി മുന്നോട്ട് നയിക്കുന്ന ടിം കുക്ക് 2011 ൽ ആണ് കമ്പനിയുടെ സിഇഒ ആയി ചുമതല ഏറ്റെടുത്തത്. ലോകത്ത് ആദ്യമായി 3 ട്രില്ല്യന്‍ ഡോളര്‍ വിപണി മൂല്യത്തിലെത്തിയ കമ്പനി എന്ന ഖ്യാതി ആപ്പിളിന് നേടി നൽകിയതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ടിം കുക്ക്. എന്നാൽ 2022 ൽ അദ്ദേഹത്തിന്റെ ഉയർന്ന ശമ്പള വർധനവ് ആപ്പിൾ ഓഹരി ഉടമകൾക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ആപ്പിൾ സിഇഒ എന്ന നിലയിൽ കുക്കിന്റെ സുരക്ഷയ്ക്കായും യാത്രകൾക്കായുമൊക്കെ കോടിക്കണക്കിന് രൂപയാണ് ആപ്പിൾ ഓരോ വർഷവും ചെലവഴിക്കുന്നത്.

ഓഹരി ഉടമകളുടെ ആശങ്ക
2021-ൽ കുക്കിന് ലഭിച്ച ഓഹരിയിൽ കാര്യമായ ആശങ്ക പ്രകടിപ്പിച്ചതായി ഷെയർഹോൾഡർ അഡ്വൈസറി ഗ്രൂപ്പായ ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർഹോൾഡർ സർവീസസ് (ഐഎസ്എസ്) പറഞ്ഞു. കഴിഞ്ഞ വർഷത്തെ വാർഷിക യോഗത്തിലും കുക്കിന്റെ നഷ്ടപരിഹാര പാക്കേജിനെതിരെ വോട്ട് ചെയ്യാൻ ഐഎസ്എസ് ഷെയർഹോൾഡർമാരെ ഉപദേശിച്ചിരുന്നു. എങ്കിലും ഭൂരിഭാഗം ഷെയർഹോൾഡർമാരും കുക്കിന്റെ ശമ്പള പാക്കേജിന് അനുകൂലമായി വോട്ട് ചെയ്തു. അതിനാൽ കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ശമ്പള ഘടനയിൽ മാറ്റമുണ്ടായില്ല. ഇത്തവണ ഒരു പ്രതിസന്ധി ഉണ്ടാവാതിരിക്കാനായിരിക്കാം കുക്ക് തന്നെ ശമ്പളം അധികമാണ് എന്ന് അറിയിച്ചിരിക്കുന്നത്. ആഗോള തലത്തിൽ കമ്പനികൾ ഒരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ തയാറെടുക്കുന്ന സാഹചര്യം കൂടി ഇവിടെ കണക്കിലെടുക്കാവുന്നതാണ്.


Click it and Unblock the Notifications








