ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയെ കൊല്ലാൻ പുത്തൻ ബാക്ടീരിയയെ സൃഷ്ടിച്ച് ഗവേഷകർ
മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം എന്ന് പണ്ടുള്ളവർ പറഞ്ഞുകേട്ടിട്ടില്ലേ, എതാണ്ട് അതേരീതിയിൽ, വൈദ്യശാസ്ത്ര രംഗത്ത് അതി നിർണായകമായൊരു മുന്നേറ്റത്തിന് വഴിതെളിയിക്കുന്നൊരു നീക്കം നടത്തിയിരിക്കുകയാണ് ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ സെന്റർ ഫോർ ജെനോമിക് റെഗുലേഷനിലെ ഗവേഷകരുടെ സംഘം. ശസ്ത്രക്രിയയ്ക്ക് ശേഷവും മറ്റും നിരവധി ആളുകൾ മരണപ്പെടാറുണ്ട്. ഇത്തരം മരണങ്ങളിൽ ഭൂരിഭാഗവും അണുബാധ മൂലമാണ് ഉണ്ടാകുന്നത്.

ഇത്തരം മരണങ്ങൾ ഒഴിവാക്കാനും മനുഷ്യരിലെ ശ്വാസകോശ അണുബാധ അടക്കമുള്ള പ്രശ്നങ്ങൾക്ക് ഭാവിയിൽ പരിഹാരമാകാനും സാധിക്കുന്ന 'ജീവനുള്ള ഒരു മരുന്ന്' ഈ ഗവേഷകർ കണ്ടെത്തി. പല തരത്തിലുള്ള ആൻറിബയോട്ടിക്കുകളെ സ്വാഭാവികമായും പ്രതിരോധിക്കുന്നതും പൊതുജനങ്ങൾക്കിടയിൽ അണുബാധയുടെ മുഖ്യകാരണമാകുന്നതുമായ ഒരു ബാക്ടീരിയയെ നേരീടാൻ ജീവനുള്ള മറ്റൊരു ബാക്ടീരിയയെ തയാറാക്കിയാണ് ഗവേഷകർ പുതിയ ചരിത്രം രചിക്കാൻ അടിത്തറയൊരുക്കിയിരിക്കുന്നത്.

സ്യൂഡോമോണസ് എരുഗിനോസ(Pseudomonas aeruginosa) എന്ന ബാക്ടീരിയ ആണ് ലക്ഷക്കണക്കിന് പേരെ മരണത്തിലേക്ക് തള്ളിവിടുന്ന ആ വില്ലൻ ബാക്ടീരിയ. അതിനെ നേരിടാൻ മൈകോപ്ലാസ്മ ന്യൂമോണിയ(Mycoplasma pneumoniae) എന്ന ബാക്ടീരിയയുടെ പരിഷ്കരിച്ച പതിപ്പ് ആണ് ഗവേഷകർ വികസിപ്പിച്ച് എടുത്തിരിക്കുന്നത്. മൈകോപ്ലാസ്മ ന്യുമോണിയയുടെ രോഗമുണ്ടാക്കാനുള്ള കഴിവ് നീക്കം ചെയ്ത ശേഷം പകരമായി പി. എരുഗിനോസയെ ആക്രമിക്കാൻ തക്ക ശേഷിയോടെ പുനർനിർമ്മിക്കാനും കഴിഞ്ഞു എന്ന് ഈ ഗവേഷകർ അവകാശപ്പെടുന്നു.

ഈ പുതിയ ബാക്ടീരിയ സൃഷ്ടിയെപ്പറ്റിയും അതുമായി ബന്ധപ്പെട്ട ഗവേഷണ ഫലങ്ങളെപ്പറ്റിയും നേച്ചർ ബയോടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി. എരുഗിനോസ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ തടയാനും അതുവഴി നിരവധി മരണങ്ങൾ ഒഴിവാക്കാനും പുതിയ ബാക്ടീരിയയ്ക്ക് സാധിക്കുമെന്ന് എലികളിൽ നടത്തിയ വിജയകരമായ പരീക്ഷണം ചൂണ്ടിക്കാട്ടി ഗവേഷകർ അവകാശപ്പെടുന്നു. മനുഷ്യരിലും ഇത് ഫലപ്രദമായി പ്രയോഗിക്കാൻ സാധിച്ചാൽ ആരോഗ്യരംഗത്തെ അതിപ്രധാനമായൊരു കണ്ടുപിടുത്തമായും 'മരുന്നായും' ഈ ബാക്ടീരിയകൾ മാറും എന്നാണ് വിലയിരുത്തൽ.

ലോകമെമ്പാടുമുള്ള മനുഷ്യരുടെ മരണത്തിന്റെ പത്ത് കാരണങ്ങൾ എടുത്താൽ അതിൽ ഒരു പ്രധാന കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങളായിരിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അതിനാൽത്തന്നെ ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുത്ത് ശ്വാസകോശ അണുബാധകൾക്കെതിരെ പുതിയ ചികിത്സാരീതികൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

പുതുതായി രൂപകൽപ്പന ചെയ്ത ബാക്ടീരിയകളെ ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ സെന്റർ ഫോർ ജെനോമിക് റെഗുലേഷനിലെ ഗവേഷകരുടെ സംഘം എലികളിൽ പരീക്ഷിച്ചു. ഇത് എലികളുടെ അതിജീവന നിരക്ക് ഇരട്ടിയാക്കി എന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഒറ്റത്തവണത്തെ ഉയർന്ന ഡോസ് ചികിത്സയ്ക്ക് ശേഷം ശ്വാസകോശത്തിൽ ദോഷകരമായ ഒന്നും ഉണ്ടാകില്ലെന്നും ചികിത്സ അവസാനിച്ചുകഴിഞ്ഞാൽ, നാല് ദിവസത്തിനുള്ളിൽ ചികിത്സയ്ക്കായി ഉപയോഗിച്ച പുതിയ ബാക്ടീരിയകളെ പ്രതിരോധസംവിധാനം ഇല്ലാതാക്കുമെന്നും ഗവേഷകർ പറയുന്നു.

സ്യൂഡോമോണസ് എരുഗിനോസ മൂലമുണ്ടാകുന്ന ഗുരുതരാവസ്ഥകൾ ഒഴിവാക്കാൻ പുതിയ പരീക്ഷണം സഹായിക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇനിയും അനേകം പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. ഏറ്റവും സുരക്ഷിതമായി ഫലം ഉറപ്പിച്ചശേഷമായിരിക്കും മനുഷ്യരിലേക്ക് എത്തുക. ഗുരുതരാവസ്ഥയിലുള്ള നിരവധിപേരെ മരണത്തിൽനിന്ന് രക്ഷിക്കാൻ പുതിയ കണ്ടുപിടിത്തം സഹായിക്കും. അതിനായി മൈകോപ്ലാസ്മ ന്യൂമോണിയ ബാക്ടീരിയകൾക്ക് കൂടുതൽ കഴിവുകൾ നൽകാനുള്ള നീക്കവും നടന്നുവരികയാണ്.

"ആൻറിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളെ ഉപരോധിക്കുന്ന ഒരു ബാറ്ററിങ് റാം ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പുതിയ ചികിത്സ അവരുടെ സെൽ ഭിത്തികളിൽ ദ്വാരങ്ങൾ ഇടുന്നു, ആൻറിബയോട്ടിക്കുകൾക്ക് അവയുടെ ഉറവിടത്തിൽ ആക്രമണം നടത്താനും അണുബാധകൾ ഇല്ലാതാക്കാനും നിർണായക പ്രവേശന മാർഗങ്ങൾ സൃഷ്ടിച്ച് നൽകുന്നു. ആശുപത്രികളിലെ മരണനിരക്കിന്റെ പ്രധാന കാരണം പരിഹരിക്കുന്നതിനുള്ള ഭാവി വാഗ്ദാനമാണ് ഈ പുതിയ മികച്ച തന്ത്രമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, "എന്ന് പഠനത്തിന്റെ സഹ-അനുയോജ്യ രചയിതാവ് ഡോ. മാരാ ലൂച്ച് പ്രസ്താവനയിൽ പറഞ്ഞു. എന്തായാലും ഈ രീതി വിജയിച്ചാൽ ഭാവിയിൽ ലക്ഷക്കണക്കിന് ആളുകളെ മരണത്തിൽനിന്ന് രക്ഷിക്കാൻ വൈദ്യശാസ്ത്രത്തിന് അത് ഏറെ സഹായകമാകും.


Click it and Unblock the Notifications







