Banned Chinese Apps: ഇന്ത്യയുടെ പണി ഏറ്റു? അടിതെറ്റി വീഴുമോ ചൈനീസ് ടെക്ക് ഭീമന്മാർ
2020 മുതൽക്കാണ് ഇന്ത്യ ചൈന തർക്കങ്ങൾ രൂക്ഷമായതും നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളൽ വീണതും. ഗൽവാൻ സംഘർഷമടക്കമുള്ള സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ചൈനീസ് നിയന്ത്രണത്തിലുള്ള ആപ്ലിക്കേഷനുകൾക്കെതിരെ ഇന്ത്യൻ സർക്കാർ നടപടി സ്വീകരിച്ച് തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ 59 ചൈനീസ് ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (Banned Chinese Apps).

ഈ ആപ്പുകൾ രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നതായിരുന്നു സർക്കാർ വാദം. ഇതേ നിലപാട് തന്നെയാണ് ആപ്പുകൾ നീക്കം ചെയ്യാനായി ഗൂഗിളിനും ആപ്പിളിനും നൽകിയ നോട്ടീസിലും ഇന്ത്യ ആവർത്തിച്ചിരുന്നത്. ജനപ്രിയ ആപ്പുകളായിരുന്ന ടിക്ടോക്ക്, യുസി ബ്രൗസർ എന്നിവയൊക്കെ ആദ്യം നടപടി നേരിട്ട ആപ്പുകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.

പിന്നാലെ നിരവധി തവണ ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഇത് വരെ 250 ൽ അധികം ആപ്ലിക്കേഷനുകൾ ഇത്തരത്തിൽ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ഒരു പക്ഷെ രാജ്യത്ത് ഏറ്റവും അധികം യൂസ് ചെയ്യപ്പെടുന്ന മീഡിയ പ്ലെയർ വിഎൽസി, ക്രാഫ്റ്റണിൽ നിന്നുള്ള ജനപ്രിയ ബാറ്റിൽ റോയൽ ഗെയിമായ ബിജിഎംഐ എന്നിവയാണ് ഏറ്റവും പുതിയതായി നിരോധനം നേരിട്ട ആപ്ലിക്കേഷനുകൾ.

ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നിൽ?
"ഡിജിറ്റൽ സ്‌ട്രൈക്ക്" എന്നാണ് ഇന്ത്യയുടെ ചൈനീസ് ആപ്പ് നിരോധന നീക്കത്തെ അനലിസ്റ്റുകൾ വിളിക്കുന്നത്. നിരോധിക്കപ്പെട്ട ആപ്പുകൾ യൂസേഴ്സിന്റെ ലൈവ് ഡാറ്റ കളക്റ്റ് ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. തുടർന്ന് ശത്രു രാജ്യത്തെ സെർവറുകളിലേക്ക് ഈ ഡാറ്റ കൈമാറുകയും ദുരുപയോഗം ചെയ്യുന്നതുമായാണ് റിപ്പോർട്ടുകൾ.

ഈ ആപ്പുകൾ യൂസേഴ്സിന്റെ സ്വകാര്യ വിവരങ്ങൾ വലിയ തോതിൽ കളക്റ്റ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങൾ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ദേശീയ സുരക്ഷയെയും ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. രാജ്യത്ത് നിരോധിക്കപ്പെട്ട ചില ജനപ്രിയ ആപ്പുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ബിജിഎംഐ ( ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ )
2020 മധ്യത്തിൽ ആദ്യ തരംഗത്തിൽ നിരോധിക്കപ്പെട്ട പബ്ജിയ്ക്ക് പകരമായിട്ടാണ് കഴിഞ്ഞ വർഷം ക്രാഫ്റ്റൺ ബിജിഎംഐ ( ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ) രാജ്യത്ത് ലോഞ്ച് ചെയ്തത്. ഗെയിം ഒരു വർഷത്തിനുള്ളിൽ 100 മില്ല്യണിൽ കൂടുതൽ യൂസേഴ്സിനെ സ്വന്തമാക്കി. അടുത്തിടെയാണ് രാജ്യത്തെ ആപ്പ് സ്റ്റോറുകളിൽ നിന്നും ഈ ജനപ്രിയ ഓൺലൈൻ മൾട്ടിപ്ലെയർ ഗെയിം നീക്കം ചെയ്തത്. ഡൗൺലോഡ് ചെയ്തവർക്ക് ഇപ്പോഴും ഗെയിം കളിക്കാൻ സാധിക്കും.

വിഎൽസി മീഡിയ പ്ലെയർ
ഇന്ത്യയിൽ നിരോധിച്ച മറ്റൊരു ജനപ്രിയ ആപ്പാണ് വിഎൽസി മീഡിയ പ്ലെയർ. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഇന്ത്യൻ സർക്കാർ വിഎൽസി മീഡിയ പ്ലെയർ നിരോധിച്ചത്. എന്നാൽ വിലക്കിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ചൈനീസ് പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കിങ് ഗ്രൂപ്പ് ആയ സിക്കാഡ വിഎൽസി പ്ലെയർ ഉപയോഗിച്ച് മാൽവെയറുകൾ പ്രചരിപ്പിച്ചെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഡെസ്ക്ടോപ്പ് പതിപ്പ് ലഭ്യമല്ലെങ്കിലും നിലവിൽ മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാൻ കഴിയും.

ടിക്ടോക്ക്
ഷോർട്ട് വീഡിയോ വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ച ടിക്ടോക്ക്, സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2020 ൽ തന്നെ ഇന്ത്യയിൽ നിരോധിച്ചിരുന്നു. മറ്റ് രാജ്യങ്ങളിൽ ഇത് ഇപ്പോഴും ഉപയോഗിക്കാൻ സാധിക്കും. ബൈറ്റ്ഡാൻസിന്റെ ജനപ്രിയ വീഡിയോ ഷെയറിങ് ആപ്പ് രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന യൂസർ ഡാറ്റ ദുരുപയോഗം ചെയ്തെന്നാണ് ഇന്ത്യൻ സർക്കാർ വാദിക്കുന്നത്.

യുസി ബ്രൗസർ
ദശലക്ഷക്കണക്കിന് യൂസേഴ്സ് ഉള്ളപ്പോൾ തന്നെ ഇന്ത്യയിൽ നിരോധിക്കപ്പെട്ട മറ്റൊരു ജനപ്രിയ ആപ്ലിക്കേഷനാണ് യുസി ബ്രൗസർ. സൈസ് കുറവ്, ഇൻ ബിൽറ്റ് ആഡ് ബ്ലോക്കർ, ബാക്ക്ഗ്രൌണ്ടിൽ വീഡിയോകൾ പ്ലേ ചെയ്യാനുള്ള കഴിവ് എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായി വരുന്ന യുസി ബ്രൌസർ എക്കാലത്തെയും ജനപ്രിയമായ മൊബൈൽ ബ്രൗസറുകളിൽ ഒന്നാണ്. തേർഡ് പാർട്ടി സോഴ്സുകളിൽ നിന്നും ഈ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർ ഇപ്പോഴുമുണ്ടെന്നതാണ് ഏറ്റവും വലിയ സവിശേഷത.


Click it and Unblock the Notifications








