കൂ ആപ്പിലെ യെല്ലോ ടിക്കിന് നിങ്ങൾ അർഹനാണോ? പരിശോധിക്കാം
ട്വിറ്ററിന് വെല്ലുവിളി സൃഷ്ടിച്ച് ഇന്ത്യക്കാർക്കിടയിൽ വളർന്ന് വരുന്ന ജനപ്രിയ മൈക്രോബ്ലോഗിങ് വെബ്‌സൈറ്റാണ് "കൂ". ട്വിറ്ററിന്റെ ഒരു മേക്ക് ഇൻ ഇന്ത്യ ബദൽ. കൂ ആപ്പിന് ഇന്ത്യൻ യൂസേഴ്സിനിടയിൽ പ്രതീക്ഷിച്ചതിനുമപ്പുറം സ്വാധീനം നേടാൻ ആയിട്ടുണ്ട്. രാജ്യത്തെ നിരധി രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ഒക്കെ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമിലേക്ക് ആളുകളുടെ കുത്തൊഴുക്ക് തുടങ്ങിയതോടെ നിരവധി സുരക്ഷാ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് വെരിഫൈഡ് അംഗങ്ങൾക്കുള്ള യെല്ലോ ടിക്ക്. ട്വിറ്ററിലെ ബ്ലൂ ടിക്കിന് സമാനമാണ് കൂവിലെ യെല്ലോ ടിക്ക്. ഇത് സെലിബ്രിറ്റി അക്കൌണ്ടുകളുടെ ആധികാരികത ഉറപ്പാക്കാൻ സഹായിക്കുന്നു. ഉപയോക്താക്കൾ നിർദേശിച്ച മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് യെല്ലോ ടിക്ക് കൊണ്ട് വന്നത്. "ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ശബ്ദങ്ങളുടെ അംഗീകാരമെന്ന നിലയ്ക്കാണ് യെല്ലോ ടിക്കിനെ കൂ അവതരിപ്പിക്കുന്നത്.

യെല്ലോ ടിക്ക് ലഭിക്കാൻ
പ്ലാറ്റ്‌ഫോം നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് കൂ എമിനൻസ് ടിക്ക് നൽകും. ബാഡ്ജ് ലഭിക്കുന്ന ഉപയോക്താക്കളുടെ ഔന്നത്യം, മഹത്വം, കഴിവുകൾ, പ്രൊഫഷണൽ സ്റ്റാറ്റസ് എന്നിവയ്ക്കുള്ള അംഗീകാരമായി യെല്ലോ ടിക്കിനെ കാണാം. ഇന്ത്യൻ ഉപയോക്താക്കൾക്ക് അനുയോജ്യമായ തരത്തിലാണ് മാനദണ്ഡങ്ങൾ സൃഷ്ടിച്ചിരിക്കുന്നതെന്നും ഏത് സമയത്തും ഇത് മാറ്റത്തിന് വിധേയമാകാമെന്നും കൂ പറയുന്നു. ഇന്റർനെറ്റ് റിസർച്ചും പൊത് വിഭവങ്ങളും സംയോജിപ്പിച്ചാണ് കൂ എമിനൻസ് റെക്കഗ്നിഷൻ വിലയിരുത്തുന്നത്. എല്ലാ വർഷവും മാർച്ച്, ജൂൺ, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ മാനദണ്ഡങ്ങളുടെ അവലോകനം നടക്കുന്നു എന്ന് പ്ലാറ്റ്ഫോം ഉറപ്പാക്കുന്നുമുണ്ട്. ആപ്പിൽ നിന്ന് തന്നെയോ കമ്പനിക്ക് [email protected] എന്ന വിലാസത്തിലേക്ക് മെയിൽ അയച്ചോ, യെല്ലോ ടിക്ക് എമിനൻസ് വെരിഫിക്കേഷനായി ഉപയോക്താക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ പരിഗണിച്ച് 10 ദിവസത്തിനകം കൂ മറുപടി നൽകും. മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ചില സമയത്തെങ്കിലും കൂവിൽ നിന്നുള്ള പ്രതികരണത്തിന് കുറച്ച് കാല താമസവും ഉണ്ടായേക്കാം. കൂ എമിനൻസ് ടിക്ക് ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ തോന്നുന്നുണ്ടോ? എങ്കിൽ താഴേക്ക് വായിക്കുക.

കൂ യെല്ലോ ടിക്ക് ലഭിക്കാൻ
- അക്കൌണ്ട് ഉടമസ്ഥനെ കേന്ദ്രീകരിച്ചുള്ള വാർത്താ ലേഖനങ്ങൾ ഓൺലൈനിലോ അച്ചടി മാധ്യമങ്ങളിലോ ഉണ്ടായിരിക്കണം.
- അക്കൌണ്ട് ഉടമസ്ഥനുമായി ബന്ധമില്ലാത്ത പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങൾ അല്ലെങ്കിൽ പുസ്തകങ്ങൾ.
- അക്കൌണ്ട് ഉടമസ്ഥനെ കേന്ദ്രീകരിച്ച് ചാനലുകളിലോ പ്രോഗ്രാമുകളിലോ അഭിമുഖങ്ങൾ.
- അക്കൌണ്ട് ഉടമസ്ഥന്റെ പേരിൽ ഉള്ള ഏതെങ്കിലും നേട്ടങ്ങൾ അല്ലെങ്കിൽ അവാർഡ്.
കൂടാതെ, യെല്ലോ ടിക്കിനുള്ള മാനദണ്ഡങ്ങൾ ഏത് സമയത്തും കൂ ആപ്പിന് പരിഷ്കരിക്കാം. ഇങ്ങനെ മാറ്റങ്ങൾ വരുമ്പോൾ മുൻകൂർ അറിയിപ്പില്ലാതെ തന്നെ ഉപയോക്താക്കളുടെ യെല്ലോ ടിക്ക് പിൻവലിക്കാം. ഇതിനുള്ള എല്ലാ അധികാരങ്ങളും കൂവിൽ നിക്ഷിപ്തമായിരിക്കും.

കൂ ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ട്വിറ്ററിനുള്ള ഇന്ത്യൻ ബദൽ എന്ന നിലയ്ക്കാണ് കൂവിനെ ആളുകൾ കാണുന്നത്. കൂ ഇപ്പോൾ ഒരു വെബ്‌സൈറ്റും ആപ്പും ആയി ലഭ്യമാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴി ആപ്പ് ഡൗൺലോഡ് ചെയ്യാം. ട്വിറ്ററിന് സമാനമായി, കൂവിൽ ഒരു സമയം 400 കാരക്ടറുകൾ മാത്രമാണ് പോസ്റ്റ് ചെയ്യാൻ കഴിയുക. മിക്കവാറും ഫീച്ചറുകളും സമാനം ആണെന്നും പറയാം.

കൂവിലേക്ക് സൈൻ അപ്പ് ചെയ്യാൻ
കൂവിലേക്ക് സൈൻ അപ്പ് ചെയ്യാൻ നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അത് ചെയ്യാവുന്നതാണ്. ഫേസ്ബുക്ക്, യൂട്യൂബ്, ലിങ്കിഡിൻ, ട്വിറ്റർ ഫീഡ് എന്നിവയൊക്കെ നിങ്ങളുടെ കൂ പ്രൊഫൈലിലേക്ക് ലിങ്ക് ചെയ്യാനും കഴിയും. നിങ്ങൾക്ക് ഓഡിയോ അല്ലെങ്കിൽ വീഡിയോ പോസ്‌റ്റുകളോ പോസ്‌റ്റ് പോൾ പോസ്‌റ്റുകളോ ഒക്കെ പോസ്‌റ്റ് ചെയ്യാം ട്വിറ്റർ പോലെ ഹാഷ്‌ടാഗുകൾ ഉപയോഗിക്കാനും 'കൂ' ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ, @ ചിഹ്നം ഉപയോഗിച്ച് നിങ്ങൾക്ക് മറ്റൊരു ഉപയോക്താവിനെ പോസ്റ്റുകളിൽ ടാഗ് ചെയ്യാനും കഴിയും.

കൂ ആപ്പ് ജനപ്രിയമാകാൻ കാരണം.
ചൈനീസ് ബന്ധങ്ങൾ ഉള്ള നിരവധി ആപ്പുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ച സമയത്താണ് കൂ ആപ്പ് വെളിച്ചം കണ്ടത്. അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിദാവത്ക എന്നിവർ ചേർന്ന് വികസിപ്പിച്ചതും നിയന്ത്രിക്കുന്നതുമായ ഒരു ഇന്ത്യൻ ആപ്പാണ് കൂ ആപ്പ്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ആത്മനിർഭർ ആപ്പ് ചലഞ്ചിലും കൂ ആപ്പ് വിജയിച്ചിരുന്നു. ഈ വർഷം ഫെബ്രുവരി 25 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുതിയ നിയമങ്ങൾ പാലിക്കുന്നതിന് ഐടി മന്ത്രാലയം മൂന്ന് മാസത്തെ സമയപരിധി നൽകിയിരുന്നു. സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ ഈ മാർഗ നിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ നിരോധിക്കപ്പെടുമെന്ന പ്രതീതിയും അന്ന് നിലനിന്നിരുന്നു. ആ സമയത്ത് ട്വിറ്റർ അടക്കം സ്വീകരിച്ച നിലപാടുകളും കൂവിന് സഹായകരമായി. സർക്കാരിന്റെ എല്ലാ സോഷ്യൽ മീഡിയ മാർഗനിർദ്ദേശങ്ങളും ആദ്യം തന്നെ പാലിച്ച കൂവിന് പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയും കൂടിയായപ്പോൾ വലിയ സ്വീകാര്യത ലഭിച്ചു. 6 മില്ല്യൺ ഇന്ത്യക്കാർ കൂ ആപ്പ് ഡൌൺലോഡ് ചെയ്തു.

പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയക്കാർ സൈറ്റ് ഉപയോഗിക്കാനും അത് പ്രചരിപ്പിക്കാനും തുടങ്ങിയതിന് ശേഷമാണ് കൂ ആപ്പ് ശക്തി പ്രാപിച്ചത്. ഇതിന് മുമ്പ്, കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ട്വിറ്റർ ടൂൾകിറ്റ് വിവാദം വലിയ ചർച്ചകൾക്ക് കാരണം ആയി. പിന്നാലെ ട്വിറ്റർ ബദലുകൾക്കായി തിരഞ്ഞവരിലൂടെ കൂവിന് വലിയ ഫാൻ ഫോളോവിങ് ഉണ്ടായി. പിന്നാലെ ട്രെൻഡിങ് ആപ്പുകളുടെ പട്ടികയിലേക്ക് വന്ന ആപ്പിലേക്ക് കൂടുതൽ സെലിബ്രറ്റികളും എത്തി. നിരവധി വാർത്താ ചാനലുകളും മാധ്യമ പ്രവർത്തകരും എല്ലാം യൂസേഴ്സ് ആയി മാറിയതോടെ കൂ ഇന്ത്യയിലെ ഒരു ലീഡിങ് പ്ലാറ്റ്ഫോം ആയും മാറി. ഇപ്പോൾ, കൂടുതൽ ഉപയോക്താക്കൾ മെയ്ഡ്-ഇൻ-ഇന്ത്യ ആപ്പിലേക്ക് മാറുകയാണ്. കൂ യൂസേഴ്സിന്റെ എണ്ണം ദിനം പ്രതി എന്നോണം വർധിച്ച് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications








