ഭീഷണികൾക്കുമുന്നിൽ മുട്ടുമടക്കാൻ ഇന്ത്യ ഭീരുവല്ല, ഐഒഎസിനും ആൻഡ്രോയിഡിനും ബദലായി വരുന്നു ഇന്ത്യൻ ഒഎസ്
ടെക്നോളജി മേഖലയിൽ എന്നല്ല, ഏതൊരു മേഖലയിലാണെങ്കിലും കുത്തകകൾ വളരുന്നത് പൊതുസമൂഹത്തിന് ഗുണകരമായിരിക്കില്ല. കുത്തകകൾ തീരുമാനിക്കുന്നിടത്ത് മാത്രം കാര്യങ്ങൾ ചെന്നെത്തുന്നത് അംഗീകരിക്കാവുന്ന കാര്യവുമല്ല. മൊബൈൽ ഒഎസുകളുടെ കാര്യത്തിലേക്ക് വന്നാൽ ആപ്പിളും ഗൂഗിളുമാണ് ഈ രംഗത്തെ വമ്പന്മാർ. ലോകത്ത് ഏറ്റവുമധികം മൊബൈൽ ഉപയോക്താക്കളുള്ള നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കു പോലും ഭീഷണിയുയർത്താൻ ശേഷിയുള്ള കമ്പനികളാണ് ഇവ രണ്ടും.

ഐഫോണുകൾ ഉപയോഗിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഉയർന്ന വില പലരെയും അതിൽനിന്ന് പിന്തിരിപ്പിക്കുന്നതിനാൽ നമ്മുടെ രാജ്യത്ത് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളാണ് കൂടുതൽ ആളുകളും ഉപയോഗിച്ചുവരുന്നത്. വിലക്കുറവ് മാത്രമല്ല, ഉപയോഗിക്കാനുള്ള എളുപ്പവും ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളെ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നു. ഗൂഗിളിന്റെ ആൻഡ്രോയിഡ് അല്ലെങ്കിൽ ആപ്പിളിന്റെ സ്വന്തം ഐഒഎസ് മൊബൈലുകൾ മാത്രമാണ് മൊബൈൽ വിപണിയെ അടക്കി ഭരിക്കുന്നത്. എന്നാൽ ഈ കുത്തക കമ്പനികളുടെ മൊബൈൽ മേഖലയിലെ സർവാധിപത്യത്തിന് വെല്ലുവിളി ഉയർത്താൻ തയാറെടുക്കുകയാണ് ഇന്ത്യ എന്നാണ് വിവരം.

സ്വന്തമായി മൊബൈൽ ഒഎസ് നിർമിക്കുന്നതിനെക്കുറിച്ച് ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യ ആലോചനകൾ തുടങ്ങിയിരുന്നു. ഇപ്പോൾ വിപണിയിൽ നിലനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് ഈ തീരുമാനം ഉടൻ നടപ്പിലാക്കുമെന്നാണ് വിവരം. ഉപയോക്താക്കളുടെ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് മൊബൈൽ ഒഎസ് നിർമാണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ ആൻഡ്രോയിഡിനും ഒഐഎസിനും ശക്തമായ വെല്ലുവിളി ഉയർത്തി ആരോഗ്യകരമായ ഒരു മത്സരത്തിനും ഇന്ത്യ തയാറാണ്. മത്സരം മുറുകുമ്പോൾ ഗുണം ലഭിക്കുക ഉപയോക്താക്കൾക്ക് ആണ് എന്നതാണ് മെച്ചം.

ഇന്ത്യൻ സർക്കാർ കൂടുതൽ സുരക്ഷിതമായ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ വികസിപ്പിക്കുന്നതായി ഉന്നത സർക്കാർ വൃത്തങ്ങൾ തന്നെ സ്ഥിരീകരിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട്ഫോണുകൾക്കായി തദ്ദേശീയമായി ഇന്ത്യ വികസിപ്പിക്കുന്ന ഒഎസിന് ഇന്‍ഡ്ഒഎസ് (IndOS) എന്നാണ് പേര് നൽകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ത്യയുടെ മൊബൈൽ മേഖല ഭരിക്കുന്നത് ഗൂഗിൾ ആണെന്ന് പറയാം. 97 ശതമാനത്തിലധികം വിഹിതമുള്ള ഗൂഗിളിന്റെ ആൻഡ്രോയിഡുമായി താരതമ്യപ്പെടുത്തുമ്പോൾ ആപ്പിളിന്റെ iOS-ന് വളരെ പരിമിതമായ വിപണിയാണ് ഉള്ളത്.

ഇപ്പോൾ കേന്ദ്ര സർക്കാരും ഗൂഗിളുമായി സുപ്രീം കോടതിയിൽ നടക്കുന്ന കേസുമായിക്കൂടി ഇന്ത്യയുടെ ഒഎസ് വാർത്തയെ കൂട്ടിവായിക്കാവുന്നതാണ്. രണ്ട് വ്യത്യസ്ത കേസുകളിലായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സിസിഐ) ഗൂഗിളിന് വൻ തുക പിഴ ചുമത്തിയിരുന്നു. ആൻഡ്രോയിഡ് മൊബൈൽ ഡിവൈസ് ഇക്കോസിസ്റ്റത്തിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപയും പ്ലേ സ്റ്റോർ വഴി കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയുമാണ് പിഴ ചുമത്തിയത്. രണ്ടും കൂടി ആകെ 2273 കോടി രൂപ ഗൂഗിൾ പിഴയടയ്ക്കേണ്ട അവസ്ഥ വന്നു.

ആൻഡ്രോയിഡിന് മേലുള്ള തങ്ങളുടെ ആധിപത്യം ഉപയോഗിച്ച് മൊബൈൽ നിർമാതാക്കളുമായി ചേർന്ന് ഏകപക്ഷിയ കരാറുകൾ ഉണ്ടാക്കിയെന്നായിരുന്നു കുറ്റം. ഈ പിഴയ്ക്കെതിരേ ഗൂഗിൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യൻ വിപണിയിലെ മത്സര നിയമങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഗൂഗിളിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്നും സിസിഐ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സിസിഐയുടെ വിധി ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ വില കൂടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുമെന്നായിരുന്നു ഗൂഗിളിന്റെ ഭീഷണി.

ഗൂഗിൾ നിലവിൽ സ്മാർട്ട്ഫോൺ കമ്പനികൾക്ക് ആൻഡ്രോയിഡ് ഒഎസ് സൗജന്യമായി നൽകുകയും പകരം എല്ലാ ആൻഡ്രോയിഡ് ഫോണുകളിലേക്കും അവരുടെ സേവനങ്ങളും ആപ്പുകളും ചേർക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്തുവരുന്നത്. ഉപയോക്താക്കളുടെ സുരക്ഷയാണ് ഇന്ത്യയുടെ മുഖ്യ വിഷയം. "സാമ്പത്തിക തട്ടിപ്പുകൾ, ഡാറ്റ മോഷണം, മറ്റ് നിരവധി അപകടങ്ങൾ എന്നിവയിലേക്ക് ഉപയോക്താക്കളെ തുറന്നുകാട്ടുന്ന കൊള്ളയടിക്കുന്ന ആപ്പുകൾ ഇൻറർനെറ്റിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഉപയോക്താക്കളിലേക്ക് എത്തുന്നു.

ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുകയും വാറന്റിയും വിൽപ്പനാനന്തര സേവനങ്ങളും നൽകുകയും ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ നിർമാതാക്കൾ വാദിക്കുന്നു. ആൻഡ്രോയിഡിന്റെ നിർമ്മാതാവ് ഗൂഗിൾ ആയതിനാൽ, ഉപഭോക്താക്കളുടെ സുരക്ഷ നോക്കേണ്ടത് ഗൂഗിളിന്റെ കടമയാണെന്നാണ് കമ്പനികൾ പറയുന്നത്. അപകടസാധ്യതയുള്ള, സൈഡ്‌ലോഡഡ് പ്രോഗ്രാമുകളിൽ നിന്ന് ഉപഭോക്താക്കളെ എങ്ങനെ സംരക്ഷിക്കണം എന്നതിനെക്കുറിച്ച് ഗൂഗിളല്ല ഗവൺമെന്റാണ് തീരുമാനമെടുക്കേണ്ടത് എന്നും ചിലർ വാദിക്കുന്നു.

ഈ സാഹചര്യത്തിൽ തന്നെയാണ് ഇന്ത്യയുടെ സ്വന്തം ഒഎസ് എന്ന ആവശ്യം വീണ്ടും ശക്തമാകുകയും ഇതു സംബന്ധിച്ച കേന്ദ്ര നീക്കങ്ങൾ പുറത്തുവരികയും ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ വിശാലമായ വിപണി ആൻഡ്രോയിഡിന്റെ പ്രധാന താവളമാണ്. ഇന്ത്യയിൽ ഒരു തിരിച്ചടി നേരിടുന്നതിന്റെ നഷ്ടവും അതിനാൽ ഗൂഗിളിന് വൻ തിരിച്ചടിയാകും. രാജ്യത്ത് പുതിയതായി നിരവധി സ്റ്റാർട്ടപ്പുകൾ ഉണ്ടായിവരുന്നുണ്ട്. ഇവരുടെ സഹായത്തോടെ മികച്ചതും സുരക്ഷിതവുമായ ഒരു ഒഎസ് പുറത്തിറക്കാനാണ് ഇന്ത്യ ശ്രമിച്ച് വരുന്നത്.

പ്രാദേശിക ഫോൺ നിർമാതാക്കളും ഇന്ത്യൻ ഒഎസ് എന്ന ആശയത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇൻഡ് ഒഎസ് വിജയിച്ചാൽ രാജ്യത്തെ ആപ്പ് ഡെവലപ്പിങ് കമ്പനികൾക്ക് ഉൾപ്പെടെ അത് ഗുണം ചെയ്യുമെന്നും സ്മാർട്ട്ഫോണുകളുടെ വിലയിൽ ഉൾപ്പെടെ മാറ്റങ്ങൾ വന്നേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ടെക് ലോകത്തെ വമ്പനായ ഗൂഗിളിനോട് ഏറ്റുമുട്ടാൻ ഇന്ത്യ തയാറെടുക്കുന്നത് ഏറെ ആകാംക്ഷയോടെയാണ് ടെക്നോളജി മേഖലയും സ്മാർട്ട്ഫോൺ മേഖലയും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications








