അരിയില്ലാത്തൊരു നാട്ടിൽ, പച്ചക്കറിയില്ലാത്തൊരു നാട്ടിൽ 'എഐ' എന്തിന് സർക്കാരേ എന്ന് കേൾക്കേണ്ടി വരുമോ?
അരിയില്ലാത്തൊരു നാട്ടിൽ, പച്ചക്കറിയില്ലാത്തൊരു നാട്ടിൽ കംപ്യൂട്ടർ എന്തിന് സർക്കാരേ എന്ന മുദ്രാവാക്യത്തിന്റെ പൊരുൾ എന്താണെന്ന് പുതുതലമുറയിലെ 'ന്യൂജെൻ' മലയാളിക്ക് ഒരുപക്ഷേ അറിഞ്ഞുകൊള്ളണമെന്നില്ല. പക്ഷേ കമ്പ്യൂട്ടർ വന്ന കാലഘട്ടത്തിൽ ജീവിച്ചിട്ടുള്ള ആളുകൾക്ക് അതിന്റെ അർഥവും ചരിത്രവുമെല്ലാം വ്യക്തമാണ്. കമ്പ്യൂട്ടർ എത്തുന്നതോടെ ആളുകൾക്ക് ജോലിയില്ലാതാകും എന്ന ഒരു പ്രചാരണം ഒരു കാലഘട്ടത്തിൽ നമ്മുടെ നാട്ടിൽ വ്യാപകമായിരുന്നു. കമ്പ്യൂട്ടറിന്റെ വരവോടെ നമ്മുടെ തൊഴിൽ മേഖലകളിലാകെ മാറ്റം ഉണ്ടായി എന്നത് വാസ്തവവുമാണ്. എന്നാൽ അതുപക്ഷേ ഏറെ ഉപകാരപ്രദമായ രീതിയിലാണ് നമ്മെ ബാധിച്ചത്.

മനുഷ്യന്റെ അധ്വാനം കുറയ്ക്കുന്നതിനും ഇന്നീക്കാണുന്ന നിലയിലേക്ക് ലോകം വളർന്നതിനുമൊക്കെ കമ്പ്യൂട്ടർ ഏറെ സഹായകമായി. അതുവരെ ഉണ്ടായിരുന്നതിൽനിന്ന് ഏറെ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കമ്പൂട്ടറിന് സാധിച്ചു. കാലം മാറിയതോടെ കമ്പൂട്ടർ സർവവ്യാപിയായി. എന്തിലും ഏതിലും കമ്പ്യൂട്ടർ സാന്നിധ്യം ഇന്ന് കാണാം. കമ്പ്യൂട്ടറിന്റെ കടന്നുവരവ് ലോകത്തിന്റെറ ഗതി മാറ്റിയതുപോലെ, ഇപ്പോൾ മുഴുവൻ ലോകത്തിന്റെയും ഭാവി മാറ്റിമറിക്കാൻ ശേഷിയുള്ള ഒരു പുത്തൻ അവതാരം പിറവിയെടുത്തിരിക്കുകയാണ്. എഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.

സാങ്കേതിക മേഖലയിൽ വിസ്ഫോടനകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള എഐ ഇന്ന് മനുഷ്യന്റെ ദൈനംദിന ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ മേഖലയിലും ഇന്ന് എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ഗവേഷണങ്ങൾ പുരോഗമിച്ച് വരികയാണ്. കഴിഞ്ഞ വർഷം ചാറ്റ്ജിപിറ്റിപോലുള്ള അതിശയകരമായ സാങ്കേതിക വിദ്യകൾ നമ്മെ അമ്പരപ്പിച്ചിരുന്നു. അതിനു പിന്നിലും എഐയുടെ കരങ്ങൾ തന്നെയാണ് ഉണ്ടായിരുന്നത്.

മനുഷ്യൻ ഇന്ന് ഒരു തൊഴിൽ എന്ന നിലയിൽ ചെയ്തുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും നിർവഹിക്കാൻ എഐ അടിസ്ഥാനമായുള്ള സാങ്കേതിക വിദ്യകൾക്ക് കഴിയും എന്ന നിലയിലേക്ക് ഇപ്പോൾ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഒരു വിഭാഗം ആളുകൾ അതിനാൽത്തന്നെ എഐയെ എതിർക്കുന്നു. എന്നാൽ പണ്ട് കമ്പ്യൂട്ടർ ലോകത്തുണ്ടാക്കിയ മാറ്റത്തിനെക്കാൾ പലമടങ്ങ് മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം എന്നാണ് മറു വിഭാഗം വാദിക്കുന്നത്.

മനുഷ്യന്റെ ജോലികൾക്ക് എഐ ഭീഷണിയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. അതിന് തെളിവാണ് എയ്ഡനും, എയ്‌കോയും. ഇവർ ആരാണ് എന്നല്ലേ. യുഎസ് ആസ്ഥാനമായുള്ള കോഡ്‌വേഡ് എന്ന മാർക്കറ്റിംഗ് ഏജൻസി മൂന്ന് മാസത്തേക്ക് തങ്ങളുടെ സ്ഥാപനത്തിൽ നിയമിച്ചിരിക്കുന്ന രണ്ട് എഐ ഇന്റേണുകളാണ് എയ്ഡനും, എയ്‌കോയും. 106 പേർക്കൊപ്പം തൊഴിലാളികളായി തന്നെയാണ് ഇരുവരും പ്രവർത്തിക്കുക. ഇവർക്ക് മുകളിൽ റിപ്പോർട്ടിങ് മാനേജർമാരും ഉണ്ടാകും.

അതായത് സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ ജോലി ചെയ്യുന്നപോലെ ഈ എഐ ഇന്റേണുകളും ജോലി ചെയ്യണം. മറ്റ് ജീവനക്കാർക്ക് മേധാവിയുള്ളപോലെ ഇവർക്കും മേധാവി ഉണ്ടാകും. എയ്ഡൻ സ്ഥാപനത്തിലെ എഡിറ്റോറിയൽ വിഭാഗത്തിലും എയ്‌കോ ഡിസൈൻ ടീമിലുമാണ് പ്രവർത്തിക്കുക. സീനിയർ എഡിറ്റർക്കു മുന്നിലാണ് എയ്ഡൻ റിപ്പോർട്ട് ചെയ്യേണ്ടത്. എയ്‌കോ സീനിയർ ആർട്ട് ഡയറക്ടർക്ക് ആണ് റിപ്പോർട്ട് ചെയ്യേണ്ടത്.

മനുഷ്യരുടെ കാര്യം പോലെ തന്നെ ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കിയാൽ ഇവരും സ്ഥാപനത്തിലെ ഫുൾടൈം ജോലിക്കാരായി നിയമിക്കപ്പെടും. "സർഗ്ഗാത്മകവും സാങ്കേതികവുമായ ലോകങ്ങളിൽ വ്യാപിക്കുന്ന ഒരു ഏജൻസി എന്ന നിലയിൽ, മനുഷ്യ-എഐ സഹകരണങ്ങൾ എങ്ങനെയായിരിക്കുമെന്ന് അറിയാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് പുതിയ പരീക്ഷണത്തെപ്പറ്റി കമ്പനി പറയുന്നത്. ഏറെ സമയമെടുക്കുന്നതും ആളുകൾക്ക് ചെയ്യാൻ മടുപ്പ് ഉളവാക്കുന്നതുമായ ജോലികൾ എഐ സഹായത്തോടെ വേഗത്തിൽ പൂർത്തിയാക്കാനും മികച്ച റിസൾട്ട് ഉറപ്പാക്കാനും കഴിയുമെന്നാണ് കമ്പനി പറയുന്നത്.

സാങ്കേതികവിദ്യ ഉപയോഗിച്ച് ജോലികൾ ചെയ്തു തീർക്കുന്നതിനാൽ ശമ്പളത്തുക ലാഭിക്കാം എന്നമെച്ചം കമ്പനികൾക്ക് വന്നുചേരും. എന്നാൽ
മനുഷ്യരല്ലെങ്കിലും, ശമ്പളമില്ലാതെ ഇന്റേണുകളെ നിയമിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട് എന്നാണ് കോഡ്‌വേഡ് പറയുന്നത്. അതിനാൽ, രണ്ട് ഇന്റേണുകളുടെ ഒരു മണിക്കൂർ ശമ്പളത്തിന് തുല്യമായ തുക ഗ്രേസ് ഹോപ്പർ ആഘോഷത്തിന് സംഭാവന ചെയ്യും എന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഡ്വേഡ് ഇങ്ങനെ ചെയ്താലും ഇവിടെ രണ്ടുപേരുടെ ജോലി ആണ് നഷ്ടമായിരിക്കുന്നത്. മാത്രമല്ല, ഭാവിയിൽ ഇത്തരം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ സ്ഥാപനങ്ങൾ ജീവനക്കാരെ ഒഴിവാക്കി മുന്നോട്ടു പോയാൽ ആളുകളുടെ അവസ്ഥ എന്താകും എന്നതാണ് ഉയരുന്ന ആശങ്ക. ഇപ്പോൾ ടെക്നോളജി മേഖലയിൽനിന്ന് കൂട്ടപ്പിരിച്ചുവിടൽ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത് എന്നതും ഓർക്കണം.

2023ല്‍ ടെക്‌നോളജി മേഖലയില്‍ ഒരു ആഴ്ചയിൽ 1,600 പേർക്ക് വീതം ജോലി നഷ്ടമാകുന്നു എന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഈ തൊഴിൽ നഷ്ടത്തിന് ഇരയാകുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വൻകിട സ്ഥാപനങ്ങൾ എഐ ടൂളുകൾ ഉപയോഗിച്ച് ജോലി നിർവഹിക്കാൻ തുടങ്ങിയാൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകളുടെ അവസ്ഥ എന്താകും എന്നതാണ് ഉയരുന്ന ചോദ്യം.


Click it and Unblock the Notifications








