പിഴിഞ്ഞ് ചാറെടുത്താലും നിർത്തരുത്... പിന്നെയും ഉപദ്രവിച്ചോണം; ടെലിക്കോം കമ്പനികൾ ഇതെന്ത് ഭാവിച്ചാണ്?
രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ നടത്തുന്നത് പകൽക്കൊള്ളയാണെന്ന അഭിപ്രായം തന്നെയായിരിക്കും ഇത് വായിക്കുന്നവരിൽ ഭൂരിപക്ഷത്തിനുമുണ്ടാകുക. ഉയർന്ന താരിഫ് നിരക്കുകൾ, 4ജി ചിഹ്നം കാട്ടി യൂസറിനെ 3ജിയാക്കുന്ന ഇന്റർനെറ്റ് സ്പീഡ്, അതിവേഗം തീരുന്ന ഡാറ്റ ബാലൻസ്, ദിവസക്കണക്കിൽ കുരുക്കുന്ന വാലിഡിറ്റി അങ്ങനെ എണ്ണിയെണ്ണി പറയാവുന്ന ഒരുപാട് പരാതികൾ രാജ്യത്തെ മൊബൈൽ യൂസേഴ്സിനുണ്ട്. എന്നാൽ ഇതൊന്നും കേട്ടിട്ട് ഈ വൻകിട കമ്പനികൾക്ക് യാതൊരു കുലുക്കവുമില്ലെന്നതാണ് യാഥാർഥ്യം. പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ യൂസർമാരുടെ നെഞ്ചത്തടിക്കാനുള്ള പുതിയ പ്ലാനുകളിലാണ് കമ്പനികൾ.

നിരക്ക് വർധനവ് ഒരു ദാക്ഷിണ്യവുമില്ലാതെ അടിച്ചേൽപ്പിക്കുന്നതിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയായ എയർടെലാണ് ഒന്നാമത്. എആർപിയു ( ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം ) വരുമാനത്തിൽ നിലവിൽ മറ്റ് കമ്പനികളെക്കാളും മുമ്പിലാണ് എയർടെൽ. രാജ്യത്ത് ഏറ്റവും കൂടുതൽ യൂസർമാരുള്ള ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ പോലും ഇക്കാര്യത്തിൽ എയർടെലിന് പിന്നിലാണെന്ന് ഓർക്കണം.
എആർപിയുവിൽ 200 രൂപ മാർക്കിലേക്ക് കുതിക്കാൻ എയർടെൽ
ഐസിഐസിഐ ഡയറക്റ്റ് റിസർച്ച് റിപ്പോർട്ട് പ്രകാരം 2023ന്റെ മൂന്നാം പാദത്തിൽ ( ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവ് ) എയർടെലിന്റെ എആർപിയു വരുമാനം 194 രൂപയായി ഉയരും. ഒരു യൂസറിൽ നിന്നും ശരാശരി 194 രൂപ കമ്പനി സ്വന്തമാക്കുമെന്ന് സാരം. അതായത് ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനം കമ്പനിയുടെ ഹ്രസ്വകാല ടാർഗെറ്റ് ആയ 200 രൂപയ്ക്ക് തൊട്ടടുത്ത് എത്തിയിരിക്കുന്നു.
മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും മറ്റൊരു താരിഫ് വർധനവിന് തയ്യാറെടുക്കുന്ന സമയം കൂടിയാണിത്. അതിനാൽതന്നെ അധികം താമസിയാതെ എയർടെലിന്റെ എആർപിയു വരുമാനം 200 രൂപയും കടക്കും. വർഷാ വർഷം ക്രമമായ വരുമാന വർധനവാണ് ( ഇനി മുതൽ എല്ലാ വർഷവും നിരക്ക് വർധനവ് പ്രതീക്ഷിക്കാം ) സ്വകാര്യ കമ്പനികൾ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം എയർടെലിന്റെ എആർപിയു 300 രൂപയിലേക്കും ഉയരാനാണ് സാധ്യത.
എയർടെൽ മാത്രമല്ല എആർപിയു നിരക്ക് വർധനവിനായി കിണഞ്ഞ് പരിശ്രമിക്കുന്നത്. റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും എയർടെലിന്റെ പാതയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഐസിഐസിഐ ഡയറക്റ്റ് റിസർച്ച് റിപ്പോർട്ട് അനുസരിച്ച് മൂന്നാം ക്വാർട്ടറിൽ ജിയോയുടെ എആർപിയു വരുമാനം 180 രൂപയായും വിഐയുടേത് 134 രൂപയായും ഉയരും. 2021ലെ നിരക്ക് വർധനവിന് ശേഷവും വിഐയുടെ എആർപിയു 150 കടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
വരുമാനം കൂടുതൽ ജിയോയ്ക്ക്
എആർപിയുവിൽ പിന്നിലാണെങ്കിലും മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായം 4,264 കോടിയാകുമെന്നാണ് റിപ്പോർട്ട്. എയർടെലിന് 2,712.4 കോടി രൂപയും ( നികുതിക്ക് ശേഷം ) ലാഭമുണ്ടാകും. സ്വകാര്യ കമ്പനികളിലെ മൂന്നാമനായ വിഐ 7,557 കോടിയുടെ നഷ്ടത്തിലേക്ക് കൂപ്പ് കുത്തുമെന്നും ഐസിഐസിഐ ഡയറക്റ്റ് റിസർച്ച് റിപ്പോർട്ടിൽ പറയുന്നു.
നെറ്റ്വർക്ക് തിരക്കും കോൾ ഡ്രോപ്പും പിന്നെ മുകളിൽ പറഞ്ഞ പ്രശ്നങ്ങളുമൊന്നും വേണ്ട വിധത്തിൽ പരിഹരിക്കാൻ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് ഇന്നും സാധിച്ചിട്ടില്ല. ഇതിന് പുറത്തേക്കാണ് 5ജി ലോഞ്ചിന്റെയും മറ്റും പേര് പറഞ്ഞ് അധിക ഭാരം കമ്പനികൾ അടിച്ചേൽപ്പിക്കുന്നത്.
ജിയോ 4ജി വസന്തമായി പെയ്തിറങ്ങിയ കാലം 2021 നവംബർ അവസാനത്തോടെ അവസാനിച്ചുവെന്ന് എല്ലാവർക്കുമറിയാം. 20 മുതൽ 25 ശതമാനം വരെ നിരക്ക് വർധനവാണ് അന്ന് സ്വകാര്യ കമ്പനികൾ യൂസർമാരുടെ മുകളിൽ അടിച്ചേൽപ്പിച്ചത്. അന്ത്യശ്വാസം വലിച്ചിരുന്ന ബിഎസ്എൻഎല്ലിനെ തിരിഞ്ഞ് പോലും നോക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അന്നത്തെ നിരക്ക് വർധനവ് സഹിക്കുകയല്ലാതെ യൂസേഴ്സിന് മറ്റ് വഴികളൊന്നും ഇല്ലായിരുന്നു.
ഇന്ന് മാറിയ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിന്റെ പ്രസക്തി കൂടുന്നതിന് കാരണവും സ്വകാര്യ കമ്പനികളുടെ ഈ അഹന്തയാണ്. മികച്ച 4ജി സേവനങ്ങളുമായെത്തിയാൽ രാജ്യത്തെ 4ജി യൂസേഴ്സിൽ നല്ലൊരു ശതമാനവും കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്ന ബിഎസ്എൻഎല്ലിന് പിന്നാലെ പോകുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. കേന്ദ്രസർക്കാരിന്റെ സമ്മർദം ഫലം ചെയ്താൽ ബിഎസ്എൻഎല്ലിന് ടെലിക്കോം രംഗത്തെ ഒരു തിരുത്തൽ ശക്തിയാകാനും കഴിയും.


Click it and Unblock the Notifications








